കാന്തപുരത്തിന്റെ 'മുടിപ്പള്ളി': എവിടെ ആ 40 കോടിയെന്ന് എസ്‌കെഎസ്എസ്ഫിന്റെ ചോദ്യം...
കോഴിക്കോട്: തിരുകേശ വിവാദം ഇപ്പോള്‍ മലയാളികള്‍ ഏറെക്കുറെ മറന്ന മട്ടാണ്. ഒരിടയ്ക്ക് സുന്നി വിഭാഗക്കാരായ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ച സംഗതി ആയിരുന്നു ഇത്.
പ്രവാചകന്റെ 'തിരുകേശം' സൂക്ഷിയ്ക്കാന്‍ ഒരു കേന്ദ്രം നിര്‍മിയ്ക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ എപി സുന്നികള്‍ രംഗത്തിറങ്ങിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പള്ളി നിര്‍മാണത്തിനായി വ്യാപക പണപ്പിരിവ് തുടങ്ങിയപ്പോള്‍ സംഗതി മൊത്തത്തില്‍ ചൂടുപിടിച്ചിരുന്നു.
എന്നാല്‍ കുറേനാളായി തിരുകേശത്തെ കുറിച്ച് എപി സുന്നികളോ ഇകെ സുന്നികളോ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ചില പോസ്റ്ററുകളും മറ്റും ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നു.
തിരുകേശം
പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടി എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതിന്റെ ആധികാരികത സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് പള്ളി പണിയാനുള്ള തീരുമാനവും വന്നത്.
എവിടെ ആ 40 കോടി
നാല്‍പത് കോടി രൂപ ചെലവിട്ട് പള്ളി പണിയുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ എസ്‌കെഎസ്എസ്ഫിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡിലെ ചോദ്യവും അത് തന്നെയാണ്.
പണം പിരിച്ചോ?
തിരുകേശ പള്ളിയ്ക്ക് വേണ്ടി പണപ്പിരിവ് എപി സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് എവിടെ പോയി എന്നാണ് ഇകെ വിഭാഗം ചോദിയ്ക്കുന്നത്.
പിണറായി വിവാദം
തിരുകേശ വിവാദം കത്തി നിന്നിരുന്ന സമയത്താണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിവാദ പരാമര്‍ശം വരുന്നത്. തിരുകേശമാണെങ്കിലും അല്ലെങ്കിലും അത് 'ബോഡി വേസ്റ്റ്' ആണെന്നാണ് പിണറായി പറഞ്ഞത്.
റിയല്‍ എസ്റ്റേറ്റ് വിവാദം
പള്ളി പണിയും എന്ന് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്ന പ്രദേശത്ത് ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.