സന്ദീപ് കൊല: സിപിഎം ഗൂഢാലോചനയും ആസൂത്രണവും നടത്തി; ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയ്ക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായ ഒരു കൊലയാളി കേസുമായി ബന്ധപ്പെട്ട് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാര്‍ എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകല്‍പോലെ വ്യക്തമാണ്. അവര്‍ പാര്‍ട്ടി ക്ലാസുകളില്‍ പോകുന്നവരാണ് - സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്വങ്ങളിലിരിക്കുന്നവരാണ് കൊലപാതകം നടത്തിയവർ. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാര്‍ട്ടി അംഗവുമാണ്. കേസിലുള്‍പ്പെട്ട പ്രമോദ് പ്രസന്നന്‍ പ്രധാനപ്പെട്ട സിപിഎം പ്രവര്‍ത്തകനാണ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ രാഷ്ട്രീയ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് - സുരേന്ദ്രൻ ആഞ്ഞടിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണ് സന്ദീപിൻ്റേത്. കൊലയ്ക്ക് പിന്നിൽ ആദ്യം ഗുണ്ടാ സംഘങ്ങളെന്ന് എഴുതിയ ഡിവൈഎഫ്‌ഐ നേതാവ് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാക്കളുടെ ആജ്ഞ അനുസരിച്ച് കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് മാറ്റി എഴുതിയതിലും ഇത് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ, സന്ദീപിൻ്റെ കൊലപാതകം ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് വീണ്ടും ആവർത്തിച്ചു. സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി-ആർഎസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു. നേരത്തെ രണ്ടു ദിവസം മുൻപ് മാധ്യമങ്ങളെ കണ്ട കോടിയേരി സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും ആസൂത്രിതമായ ഗൂഢാലോചനയുടെ കൊലപ്പെടുത്തിയതെന്നും പറഞ്ഞിരുന്നു.
പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളത്. പൊലീസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേസിലെ ഒരു പ്രതി ബിജെപിക്കാരനാണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണ്. ബാക്കിയുള്ളവരെ അവർ സംഘടിപ്പിച്ചതാകുമെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Recommended Video