തിരുവല്ലയിലെ കര്‍ഷകന്റെ ആത്മഹത്യ; കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം; തിരുവല്ലയിൽ സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കര്‍ഷകരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു. അതുകൊണ്ടു തന്നെ രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. ഇത് സംഭവിക്കാൻ പാടില്ല. ഇത് ഒറ്റപ്പെട്ട സംഭവമായല്ല കാണേണ്ടതെന്നും സതീശൻ പറഞ്ഞു. രാജീവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമെല്ലാം വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. ഒരോ വര്‍ഷവും ഉണ്ടാകുന്ന കൃഷിനാശം ഇവര്‍ക്ക് വന്‍ബാധ്യതയാണുണ്ടാക്കുന്നത്. കൃഷിയല്ലാതെ ഇവർക്ക് മറ്റൊരു ജീവിത മാർഗം ഇല്ല. നിയമപരമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. അന്‍പത് ശതാനം കൃഷി നശിച്ചാല്‍ ഒരു ഹെക്ടറിന് മുപ്പത്തിയ്യായിരം രൂപ വെച്ച് നഷ്ടപരിഹാരം ലഭിക്കേണ്ടത്. എന്നാല്‍ 9 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചപ്പോള്‍ കിട്ടിയത് വെറും 2500 രൂപ മാത്രമാണ് കിട്ടിയത്. ഇതിനെതിരെയാണ് പാടശേഖരസമിതി ഹൈക്കോടതിയില്‍ കേസിനു പോയത്. ആ കേസ് കോടതിയിൽ പരിഗണനയിൽ ഇരിക്കുമ്പോഴാണ് മറ്റൊരു കൃഷിനാശം ഉണ്ടായത്.
സ്വർണം പണയും വെച്ചും ബാങ്കിൽ നിന്നും വട്ടിപലിശക്കുമെല്ലാം കടമെടുത്തും കൃഷിയിറക്കുന്ന കർഷകർക്ക് മുൻപിൽ മറ്റ് മാർഗങ്ങളില്ല. സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്
നശിച്ചു പോയ നെല്ല് മുഴുവൻ സംഭരിക്കുകയാണ്. സർക്കാരിന് നഷ്ടമുണ്ടാകും, അതാണ് ഏക മാർഗം. രാജീവന്റെ കടബാധ്യതകളും സർക്കാർ ഏറ്റെടുക്കണം. മക്കളുടെ വിദ്യാഭ്യാസം ജോലി എന്നിവയെല്ലാം സർക്കാർ ഉറപ്പാക്കണം. കുടുംബത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത് യഥാർത്ഥത്തിൽ കൊലപാതകമാണ്. കര്‍ഷകരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു. അതുകൊണ്ടു തന്നെ രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. ഇത് സംഭവിക്കാൻ പാടില്ല. ഇത് ഒറ്റപ്പെട്ട സംഭവമായല്ല കാണേണ്ടത്. ഇപ്പോൾ കുട്ടനാട്ടിലെ പല മേഖലകളും ഞങ്ങൾ സന്ദർശിച്ചു. അവിടെയെല്ലാം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തവരുടെ ജീവിതം ദുരന്ത പൂർണമായി മാറിയിരിക്കുകയാണ്. അവരുടെ മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ല. വേനൽ മഴ ഉണ്ടായപ്പോഴാണ് ഇപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടാണ്ടിയിരിക്കുന്നത്.
കാര്‍ഷിക മേഖലയോട് സമഗ്രമായ സമീപനം സര്‍ക്കാർ സ്വീകരിക്കണം. വിള ഇൻഷുറൻസ് കിട്ടാൻ, കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ എല്ലാം സർക്കാർ കൃത്യമായ ഇടപെടൽ നടത്തണം.
കുട്ടനാട്ടില്‍ ഉണ്ടായിരിക്കുന്ന മാറ്റം മാത്രം പരിശോധിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയിരിക്കുന്ന ദുരന്തങ്ങള്‍ എന്താണെന്നു മനസിലാകും. അത് മറ്റ് ഭാഗമങ്ങളിലുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സന്തുലിതമായ വികസനമാണ് കേരളത്തിനു വേണ്ടത്. കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പരിഹാരമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കും. ദുരന്തത്തിനിരയായ കര്‍ഷകരുടെ കേടായ നെല്ല് സംഭരിച്ച് പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇത്തവണ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടുത്ത തവണ അവര്‍ എങ്ങനെ കൃഷിയിറക്കും? ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കര്‍ഷകരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടിയുമായി യു.ഡി.എഫ് മുന്നോട്ടു പോകും. കര്‍ഷകരുടെ സങ്കടം കാണാന്‍ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്കും കുട്ടനാട് നിന്നും തുടക്കം കുറിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം സർക്കാർ ഉണ്ടാക്കിയ രക്തസാക്ഷിയാണ് രാജീവൻ എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് രണ്ട് ലക്ഷം കോടി രൂപയുടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാർ സ്വീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications