സമ്പദ്‌സമൃദ്ധിക്കായി ഷാഫി കണ്ടെത്തിയത് ഭാഗ്യം വില്‍ക്കുന്ന സ്ത്രീകളെ; ചുരുളഴിച്ചത് കൊടുംക്രൂരത
പത്തനാപുരം: കേരളത്തില്‍ നരബലി നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്ത ഷാഫിയും ഭഗവല്‍ സിംഗും തമ്മില്‍ ബന്ധപ്പെടാനിടയാക്കിയത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പുറത്തുവരുന്ന വിവരം. ഐശ്വര്യത്തിനും സമ്പത്തിന് വേണ്ടിം പൂജ നടത്താന്‍ബന്ധപ്പെടുക എന്നാണ് പ്രതി ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്. ഈ ഫേസ്ബുക്ക് പോസ്റ്റാണ് സംഭവത്തിന് എല്ലാം കാരണമായത്.
ഈ പോസ്റ്റ് കണ്ട് ഷാഫിയെ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. ഷാഫി ദമ്പതികളുടെ വിശ്വാസം നേടിയെടുത്തതോടെ സമ്പദ്‌സമൃദ്ധി നേടാന്‍ ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. ഇതോടെയാണ് ബലിദാനം നടത്താമെന്ന് ദമ്പതികള്‍ സമ്മതിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടി ദമ്പതികള്‍ വലിയൊരു തുക തന്നെ ഷാഫിക്ക് നല്‍കി.
സ്ത്രീകളെ എത്തിച്ചത് വശീകരിച്ച്; ലക്ഷ്യം കുടുംബത്തിന്റെ ഐശ്വര്യം, ശ്രീദേവിയായി ഷാഫി
ഇതിന് ശേഷമാണ് ബലിക്കായുള്ള സ്ത്രീകളെ ഷാഫി കണ്ടെത്തുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് കാലടി സ്വദേശിനിയായ റോസ്ലിയെ തട്ടിക്കൊണ്ടു പോയ് നരബലി നല്‍കി. എന്നാല്‍ ഒരു നരബലികൊണ്ട് മന്ത്രവാദം ഫലം കണ്ടില്ലെന്നും ഒരാളെ കൂടി ബലി നല്‍കണമെന്ന് ഷാഫി പറഞ്ഞു.
ഇതിന് ശേഷമാണ് കടവന്ത്ര സ്വദേശിനിയായ പത്മയെ സെപ്റ്റംബര്‍ 26ന് കടത്തിക്കൊണ്ടു പോയത്. പത്മയെയും സമാനമായ രീതിയില്‍ ബലി നല്‍കി. പത്മയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയതോടെയാണ് നരബലി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
ലോട്ടറി വില്‍ക്കുന്ന സ്ത്രീകളെയാണ് ഷാഫി ഇതിനായി തിരഞ്ഞെടുത്തത്. ഭാഗ്യം വില്‍ക്കുന്ന സ്ത്രീകള്‍ എന്ന് പറഞ്ഞാണ് ഇവരെ തിരഞ്ഞെടുത്തത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരത്തോടെ പുറത്തുവിടും. മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
നരബലി; റോസിലി കഴിഞ്ഞിരുന്നത് പങ്കാളിക്കൊപ്പം കാലടിയിൽ, കാണാതായത് ആഗസ്റ്റിൽ, കൂടുതൽ വിവരങ്ങൾ
പത്മ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതോടെയാണ് ഭഗവന്ത്- ലൈല ദമ്പതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ തന്നെ സ്ത്രീകളെ എത്തിച്ചു നല്‍കിയ ഷാഫിയും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതോടെയാണ് സത്യങ്ങള്‍ ഓരോന്നായി പുറത്തുവന്നത്. ദമ്പതിമാരും ഷാഫിയും ചേര്‍ന്നാണ് സ്ത്രീകളെ തലയറുത്ത് കൊന്നത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ കഷ്ണങ്ങളാക്കി കുഴിച്ചിട്ടു.
കേരളത്തില്‍ ആദ്യമായാണ് നരബലി നടക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊലപ്പെടുത്തിയത് തല അറുത്ത്, മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; കേരളത്തെ ഞെട്ടിച്ച് നരബലി
കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26 നു രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.