സന്ദീപ്കുമാർ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ; പഴുതടച്ച അന്വേഷണത്തിന് പൊലീസ്
തിരുവല്ല: സിപിഎം പെരിങ്ങ ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിൻ്റെ കൊലപാതകത്തിൽ അഞ്ചാമനും പൊലീസ് പിടിയിൽ. എടത്വായിൽ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റുള്ള നാല് പ്രതികളെയും കഴിഞ്ഞ ദിവസം ഹരിപ്പാട് കരുവാറ്റയിൽ നിന്ന് പിടികൂടിയിരുന്നു. സന്ദീപിനെ ഗുണ്ടാസംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
അതിനിടെ, സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് സന്ദീപിൻ്റെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും ജില്ല പൊലീസ് മേധാവി രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, സിപിഎം രാഷ്ട്രീയ കൊലപാതകമാണെന്നതിൽ ഉറച്ചു നിൽക്കുകയാണ്.
സന്ദീപിൻ്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിൽപോയ പ്രതികളെ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.
കൃത്യം നടത്തിയ ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ തന്നെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. നാല് പ്രതികളെ അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തു. അഞ്ചാം പ്രതി അഭിയെ അൽപസമയം മുൻപ് എടത്വയിൽ വച്ചാണ് പിടികൂടിയത്. പിടികൂടിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുക്കും. അതിനു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.
പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നുമുള്ള വിവരങ്ങളും ഇതിനോടകംതന്നെ പുറത്തുവന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ്കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
അതേസമയം സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി വിശദീകരിച്ചിരുന്നു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പ്രതികളെ ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്നതിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം. കഴിഞ്ഞദിവസം ഇക്കാര്യം സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ തിരുവനന്തപുരത്ത് വ്യക്തമാക്കിയിരുന്നു.
കൊലപാതകം ആസൂത്രിതമാണെന്നും കൃത്യത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണിത്. തിരുവല്ലയിലെ ജനകീയ നേതാവിനെയാണ് അരുംകൊല ചെയ്ത കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ പൊലീസും സിപിഎമ്മും വിഷയത്തിൽ രണ്ടു തട്ടിലായി.
അതിനിടെ പൊലീസിൻ്റെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മും വിജയരാഘവനും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണുണ്ടായതെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതോടെ, സംഭവം പരസ്പരമുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിലേക്കും വാദ പ്രതിവാദങ്ങളിലേക്കും നയിച്ചു.
കേസിൽ സിപിഎമ്മിന്റെ ആരോപണങ്ങളെ ബിജെപി പൂർണ്ണമായും തള്ളുകയാണ്. കൊലക്കേസിൽ പൊലീസിന്റെ പിടിയിലായ പ്രതികളിൽ രണ്ട് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഘപരിവാറിന് കൊലപാതകവുമായി ബന്ധമില്ലെന്നും ബിജെപി ആവർത്തിക്കുകയാണ്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പ്രാദേശിക ആർ.എസ്.എസ് നേതാവായ ജിഷ്ണു എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ ഉണ്ടായിരുന്നത്.
ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിട്ടുണ്ട്.
Recommended Video
മുന്‍കാലത്ത് കാര്യമായ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വവും പറയുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നതിൽ കൂടുതൽ കണ്ടെത്തലുകൾക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.
ഇതിനിടെ കൊല്ലപ്പെട്ട സന്ദീപിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം വിലാപയാത്രയായി ചാന്നാങ്കരിയിലേക്ക് കൊണ്ടുവന്നു.മൃതദേഹം സിപിഎം ഏരിയ കമ്മറ്റി ഓഫിസ്, പെരിങ്ങര ലോക്കൽ കമ്മറ്റി ഓഫിസ്, പെരിങ്ങര പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വെയ്ക്കും.
തുടർന്ന് ഇന്ന് തന്നെ സംസ്കാരം നടക്കും. നിരവധി നേതാക്കളും പ്രവർത്തകരും സന്ദീപിന് അന്തിമോപചാരമർപ്പിക്കാനെത്തി കൊണ്ടിരിക്കുകയാണ്.കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം തിരുവല്ല നഗരസഭയിലും സമീപത്തെ അഞ്ചു പഞ്ചായത്തുകളിലും ഹർത്താൽ ആചരിക്കുകയാണ്. വൈകിട്ട് ആറുവരെ ഹർത്താൽ തുടരും.
അതിനിടെ, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .ഇതിന് ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങൾ സത്യസന്ധമായി അന്വേഷിച്ച് പുറത്തു കൊണ്ടുവരും. കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ കലാപം അഴിച്ചു വിടാനുള്ള ആർ എസ് എസ് തീരുമാനത്തിൻ്റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകമെന്ന് എംഎ ബേബിയും പ്രതികരിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍