സ്വര്‍ണക്കടത്ത് കേസ്: എംഎല്‍എക്ക് പങ്കെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്; സന്ദീപിന്റെ ഭാര്യയുടെ മൊഴി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കേരളത്തിലെ ഒരു എംഎല്‍എയ്‌ക്കു കൂടി പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. പ്രതികളിലൊരാളായ സന്ദീപിന്റെ ഭാര്യ നല്‍കിയ മൊഴിയിലാണ് കേസില്‍ എംഎല്‍എയുടെ ബന്ധം സംബന്ധിച്ചുളള പരാമർശം. മുഖ്യപ്രതി കെടി റമീസ് കേരളത്തിലെ ഒരു എംഎല്‍എയുടെ അടുത്ത ആളാണെന്നാണ് സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി .
'സന്ദീപ് തന്നോട് പറഞ്ഞതനുസരിച്ച് കെടി റമീസിനോടൊപ്പം ഒരു എംഎല്‍എയുടേയും പേരുണ്ടായിരുന്നു'. ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും, റമീസ് വഴിയാണ് എംഎല്‍എ ഇടപെട്ടിരുന്നതെന്നുമാണ് സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. സന്ദീപിന്റെ ഭാര്യ നല്‍കിയ മൊഴിയടങ്ങിയ റിപ്പോര്‍ട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് കസ്‌റ്റംസ് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്കെന്ന് തെറ്റായാണ്‌് നല്‍കിയിരിക്കുന്നത്. ഇത് അക്ഷര പിശക് മാത്രമാണെന്നാണ് കസ്റ്റംസിന്റെ പ്രതികരണം . അദ്ദേഹം എംഎല്‍എയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ മുഖ്യപ്രതി സന്ദീപ് വാര്യര്‍ നല്‍കിയ മൊഴിയിലും എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരുന്നു . ഇതിനു പിന്നാലെയാണ് സമാനമായ മൊഴി സന്ദീപിന്റെ ഭാര്യയും നല്‍കിയത്. നിലവില്‍ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടില്ല.
വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കാരാട്ട് റസാക്ക് പ്രതികരണവുമായെത്തി. സ്വര്‍ണക്കടത്തു കേസില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയടെ ഭാഗമാണെന്നാണ് റസാക്കിന്റെ ആരോപണം . സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, റമീസിനെ തനിക്കറിയില്ലെന്നും റസാക്ക് പറഞ്ഞു. തന്റെ പേര് പറഞ്ഞത് പ്രതിയല്ല പ്രതിയുടെ ഭാര്യയാണ്. ലീഗ് എംഎല്‍എക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങളിലുടെ നടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. പുറത്തു നില്‍ക്കുന്നവരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച കാരാട്ട് റസാക്ക് എംഎല്‍എ തന്നെ ഒരു അന്വേഷണ ഏജന്‍സിയും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രതികരിച്ചു. അതേ സമയം എല്‍എക്കു പങ്കുണ്ടെങ്കില്‍ അത് കോടിയേരിക്കും പങ്കുണ്ട് എന്നതിന് തെളിവാണെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.ഒരു ഭരണക്ഷി എംഎല്‍എയുടെ പേര് കൂടി സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്നു വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് .