Breaking News: തിരുവനന്തപുരം വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി, ഇനി അറസ്റ്റിലേക്ക്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് പിസി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കേസ്. ഈ കേസില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കോടതി അന്ന് തന്നെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് കൊണ്ട് പിസി ജോര്‍ജ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് പോലീസ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഈ അപ്പീല്‍ പരിഗണിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ജാമ്യത്തിലിരിക്കെയാണ് പിസി ജോര്‍ജ് എറണാകുളത്ത് വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. വെണ്ണല പ്രസംഗം കോടതി പരിശോധിച്ചതിന് ശേഷമാണ് ജാമ്യം റദ്ദാക്കിയത്. പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നുളള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അനിവാര്യമെങ്കിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം
ഫോര്‍ട്ട് പോലീസ് ആണ് പിസി ജോര്‍ജിന് എതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കോട്ടയത്ത് പിസി ജോര്‍ജിന്റെ വീട്ടില്‍ എത്തിയായിരുന്നു പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ജാമ്യം ലഭിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വെണ്ണല ശിവക്ഷേത്രത്തിലെ പരിപാടിയില്‍ പിസി ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതോടെ പോലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു.
അതിന് പിറകെ പിസി ജോര്‍ജ് ഒളിവില്‍ പോവുകയായിരുന്നു. ഈ കേസില്‍ പിസി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം സ്റ്റേഷന് മുന്നില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതോടെ ബിജെപി പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിസരത്തേക്ക് സംഘടിച്ച് എത്തി. പിസി ജോര്‍ജിന് പിന്തുണയുമായാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തി. പിസി ജോര്‍ജ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹാജരായിട്ടുണ്ട്. മകന്‍ ഷോണ്‍ ജോര്‍ജിന് ഒപ്പമാണ് പിസി ജോര്‍ജ് എത്തിയത്.
Recommended Video