സംസ്ക്കാരമില്ലാത്ത പ്രവർത്തി, യൂട്യൂബറെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകാതെ കോടതി
തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ എന്നയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം ഇല്ല.
ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് വിധി. കോടതി രൂക്ഷ വിമര്‍ശനമാണ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്കെതിരെ ഉന്നയിച്ചത്.
വിവാദങ്ങളുടെ തുടക്കം
വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ തന്റെ യൂട്യൂബ് ചാനലില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. പേര് പറയാതെ പ്രമുഖരായ സ്ത്രീകളുടെ പേരില്‍ അശ്ലീല കഥകളും മറ്റുമായിരുന്നു ഇയാളുടെ വീഡിയോയുടെ ഉളളടക്കം. ഈ വീഡിയോ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കേസെടുത്ത് പോലീസ്
പിന്നാലെയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും വിജയ് പി നായരെ തേടിപ്പിടിച്ച് ചെന്ന് കയ്യേറ്റം ചെയ്തത്. ഇയാളെ മര്‍ദ്ദിക്കുകയും കരിമഷി ദേഹത്ത് ഒഴിക്കുകയുമുണ്ടായി. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിജയ് പി നായരുടെ പരാതിയില്‍ ആണ് പോലീസ് കേസെടുത്തത്.
രൂക്ഷ വിമര്‍ശനം
ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചിരിക്കുന്നത്. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തത് എന്നും കോടതി വിമര്‍ശിച്ചു.
സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു
സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്മാറാന് സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
മറ്റുളളവര്‍ക്ക് പ്രചോദനമാവും
ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് മറ്റുളളവര്‍ക്ക് പ്രചോദനമാവും എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. ഇതോടെ കൂടുതല്‍ നിയമലംഘകര്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കിയത്. മെന്‍സ് റൈറ്റ്സ് അസോസിയേഷനും ജാമ്യാപേക്ഷയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.
അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം
വിജയ് പി നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കടക്കല്‍, കയ്യേറ്റം ചെയ്യല്‍, മോഷണം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മേൽ ചുമത്തിയിരിക്കുന്നത്. വിജയ് പി നായർക്ക് ഒരു കേസിൽ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
Recommended Video