33 കിലോ സ്വർണം വാങ്ങിയത് മലപ്പുറം സ്വദേശി! തിരുവനന്തപുരം വിട്ട് മലബാറിലേത്തുന്ന സ്വർണക്കടത്ത് കേസ്
തിരുവനന്തപുരം/കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് പിടിച്ചത് അന്തര്‍ദേശീയ പ്രാധാന്യമുള്ള ഒരു വാര്‍ത്ത ആയിരുന്നു. നയതന്ത്ര ബാഗേജ് കള്ളക്കടത്തിന് ഉപയോഗിക്കുക എന്നത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവവും. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യം വന്നത്.
എന്നാല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ അന്വേഷണം നീളുന്നത് മലബാറിലേക്കാണ്. പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച്. ഇതുവരെ പിടിയിലായിട്ടുള്ളവരുടെ വിവരങ്ങളും അത്തരത്തിലുളള സൂചന തന്നെയാണ് നല്‍കുന്നത്.
സ്വര്‍ണക്കടത്ത്: 'ഹോട്ട് സ്‌പോട്ട്' കൊടുവള്ളി; തീവ്രവാദം, സിനിമ, രാഷ്ട്രീയം... നിര്‍ണായക വിവരങ്ങൾ
സ്വപ്‌ന-സരിത്-സന്ദീപ് ഗാങ്ങില്‍ നിന്ന് 32 കിലോ സ്വര്‍ണം വാങ്ങിയത് മലപ്പുറം സ്വദേശിയാണ് എന്നാണ് വിവരം. കേസന്വേഷണം മലബാറിലേക്ക് നീങ്ങുന്നതിന് കാരണം എന്താണ്? പരിശോധിക്കാം...
തിരുവനന്തപുരം സ്വര്‍ണക്കടത്ത്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്ന മട്ടില്‍ ആയിരുന്നു ഈ സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന വാര്‍ത്തകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് ഇത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അല്ലാതായി മാറുകയായിരുന്നു.
എന്‍ഐഎ എത്തുന്നു
കേസ് അന്വേഷിക്കാന്‍ എന്‍ഐഎ എത്തുന്നതോടെ ആണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതുവരെ കേള്‍ക്കാത്ത ഫൈസല്‍ ഫരീദ് എന്ന പേര് എഫ്‌ഐആറില്‍ പ്രത്യക്ഷപ്പെടുന്നു. ഫൈസല്‍ ഫരീദ് എറണാകുളം സ്വദേശിയാണെന്ന് ആദ്യം പറയുന്നു, പിന്നീട് ഇത് തിരുത്താന്‍ എന്‍ഐഎ, കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. ഫൈസല്‍ ഫരീദ് തൃശൂര്‍ ജില്ലക്കാരന്‍ ആണെന്ന് വ്യക്തമാകുന്നു.
കെടി റമീസ്- മലപ്പുറം സ്വദേശി
തുടര്‍ന്ന് അറസ്റ്റിലാകുന്ന ആളാണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശിയായ കെടി റമീസ്. മുസ്ലീം ലീഗ് കുടുംബത്തില്‍ അംഗമായ റമീസ് ഇതിന് മുമ്പും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്കുകള്‍ കടത്തിയ കേസിലും പ്രതിയാണ്. കൂടാതെ വനംവകുപ്പിന്റെ ഒരു മാന്‍വേട്ട കേസും ഉണ്ട് ഇയാള്‍ക്കെതിരെ. റമീസിനെ അറസ്റ്റ് ചെയ്തത് കസ്റ്റംസ് ആയിരുന്നു. സന്ദീപ് നായരുടെ മൊഴിയെ തുടര്‍ന്നായിരുന്നു അറസ്റ്റ് എന്നാണ് വിവരം.
Recommended Video
ഐക്കരപ്പടി മുഹമ്മദ് ഷാഫി
കസ്റ്റംസ് അറസ്റ്റ് ചെയ്ത മറ്റൊരു മലപ്പുറം സ്വദേശിയാണ് ഐക്കരപ്പടി സ്വദേശിയായ ഷാഫി. പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ഇയാളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു പ്രമുഖ ബിജെപി നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഉണ്ട്. എന്തായാലും ഇവരെല്ലാം തന്നെ ഷാഫിയുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ട്.
ഷാഫിയ്‌ക്കൊപ്പം കൊണ്ടോട്ടി സ്വദേശി അംജദ് അലിയേയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു
സംജു താഴെമനേടത്ത്
ഇതിന് ശേഷം ആണ് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദി സംജു താഴെമനേടത്ത് എന്ന 40 കാരനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുന്നത്. സ്വപ്‌നയുമായും സരിത്തുമായും ഇയാള്‍ക്ക് ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ച ആളാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
70 കിലോ സ്വര്‍ണം
ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം പ്രകാരം സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന സംഘം ജൂണില്‍ മാത്രം 70 കിലോഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ട് എന്നതാണ്. മൂന്ന് തവണയായിട്ടാണത്രെ ഇത്. ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ചാണ് ഇതെല്ലാം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
33 കിലോ സ്വര്‍ണവും മലപ്പുറത്തെ സെയ്തലവിയും
സ്വപ്‌നയും സംഘവും കടത്തിയ 70 കിലോഗ്രാം സ്വര്‍ണത്തില്‍ 33 കിലോഗ്രാം സ്വര്‍ണം വാങ്ങിയത് ഒരു മലപ്പുറം സ്വദേശിയാണ് എന്നാണ് അടുത്ത വാര്‍ത്ത. സെയ്തലവി എന്നാണ് ഈ മലപ്പുറം സ്വദേശിയുടെ പേര്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇടപാടുകാരനായ അന്‍വര്‍ എന്ന മലപ്പുറം സ്വദേശിയും അറസ്റ്റിലായിട്ടുണ്ട്.
മലപ്പുറത്തെ എസ്എസ് ജ്വല്ലറി
സെയ്തലവി വഴി മറ്റ് പല ജ്വല്ലറികള്‍ക്കും സ്വര്‍ണം കൈമാറിയിട്ടുണ്ട് എന്നാണത്രെ വിവരം. എന്തായാലും മലപ്പുറത്തെ എഎസ് ജ്വല്ലറി ഉടമയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞു. മലബാറിലെ പല ജ്വല്ലറികളും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊടുവള്ളിയും സ്വര്‍ണക്കടത്തും
ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്ത് വന്നത്. സംസ്ഥാന ഇന്റലിജന്‍സ് സ്വര്‍ണക്കടത്തിനെ സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്ക്ക് കൈമാറി എന്നതാണത്. അത് പ്രകാരം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണത്രെ സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രം. കോഴിക്കോടുള്ള ചില തീവ്രവാദ സംഘടനകള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയും ആ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍.
മലപ്പുറം, കോഴിക്കോട്.... മലബാര്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും മലപ്പുറം - കോഴിക്കോട് സ്വദേശികള്‍ ആണെന്നതാണ് വാസ്തവം. കസ്റ്റംസിനൊപ്പം എന്‍ഐഎ കൂടി അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ ഇത്തരം ഒരു ആരോപണത്തിന് രാഷ്ട്രീയമാനങ്ങളും ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍.