നന്തൻകോട് നാല് പേരെ കൊന്ന് തള്ളിയ കേഡൽ ജിൻസൺ രാജ.. കേഡലിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്!
തിരുവനന്തപുരം: 2017 ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടില്‍ പൈശാചികമായി കൊല്ലപ്പെട്ടത് നാല് പേര്‍. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
സാത്താന്‍ സേവയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമൊക്കെ കേരളം കേട്ടതും ചര്‍ച്ച ചെയ്തതും ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. പിടിയിലായി പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ മലയാളി അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. കേഡലിപ്പോള്‍ ഭ്രാന്താശുപത്രിയിലാണ്.
പൈശാചിക കൂട്ടക്കൊല
പ്രാഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധുമായ ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. അച്ഛനമ്മമാരെയും സഹോദരിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുകയായിരുന്നു. ലളിതയെ തലയ്ക്കടിച്ച് കൊന്നു. ഈ കൊലകള്‍ നടത്തിയ ശേഷം കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ തിരിച്ച് വരികയുമുണ്ടായി.
പേടിപ്പിക്കുന്ന കഥകൾ
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കേഡലിനെ പോലീസ് പിടികൂടി. നന്തന്‍കോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പേടിപ്പെടുത്തുന്ന കഥകളാണ് പുറത്ത് വന്നത്. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്തനായ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നുവെന്നും അതിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും അവിശ്വസനീയമായ പല കഥകളും പ്രചരിച്ചു. പോലീസും ഇത്തരം കഥകള്‍ക്ക് പിന്നാലെ കുറേക്കാലം നടന്നു.
പരസ്പരവിരുദ്ധമായ മൊഴി
കൊലയുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴികളാണ് കേഡല്‍ നല്‍കിയിരുന്നത്. വീട്ടില്‍ നിന്നുള്ള അവഗണനയാണ് കാരണമെന്നും അതല്ല അച്ഛന്റെ പരസ്ത്രീ ബന്ധമാണ് കാരണമെന്നും കേഡല്‍ മൊഴി മാറ്റിക്കൊണ്ടിരുന്നു. അതിനിടെ കേഡലിന് മാനസിക രോഗമുണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നു. കേഡല്‍ ജിന്‍സണ്‍ രാജ മാനസിക രോഗിയാണെന്ന വാദം കേസിന്റെ തുടക്കത്തില്‍ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. മാനസിക രോഗത്തിന് വര്‍ഷങ്ങളായി കേഡല്‍ ചികിത്സ തേടുന്നുണ്ടെന്നും ഇക്കാര്യം കുടുംബം മാനക്കേട് ഓര്‍ത്ത് പുറത്തറിയിക്കാതിരിക്കുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
കേഡൽ സ്വപ്ന സഞ്ചാരി
ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി കേഡല്‍ മാനസിക രോഗം അഭിനയിക്കുകയാണ് എന്നാണ് പോലീസും കേഡലിനെ പരിശോധിച്ച മാനസിക രോഗവിദഗ്ധരും അന്ന് പറഞ്ഞത്. അതിനിടെ പൂജപ്പുറ ജയിലിൽ റിമാൻഡിൽ കഴിയവേ കേഡൽ ജയിൽ ജീവനക്കാരെ ആക്രമിക്കുകയുണ്ടായി. കേഡല്‍ ഒരു സ്വപ്‌ന സഞ്ചാരിയാണെന്നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് കോടതിയില്‍ മൊഴി നല്‍കിയത്. പ്രതി സ്വബോധത്തോടെയാണോ കൊലപാതകം നടത്തിയതെന്ന് പറയാനാവില്ലെന്നും ആശുപത്രി സൂപ്രണ്ടായ ഡോക്ടര്‍ മൊഴി നല്‍കി.
കേഡൽ ഊളമ്പാറയിൽ
എന്നാൽ കേഡൽ മാനസിക രോഗിയല്ലെന്നും കൊടുംകുറ്റവാളിയുടെ മനസ്സാണെന്നുമാണ് പോലീസ് വാദം. എന്നാലിപ്പോള്‍ കേഡലിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാനസിക നിലയില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേഡലിനെ ഇപ്പോള്‍ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് കേഡലിനെ ആശുപത്രിയിലെ മെയില്‍ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ജയിലിലും കഥകൾ
ജയിലിൽ ഉള്ളപ്പോളും കേഡലിനെ കുറിച്ച് വിചിത്രമായ വാർത്തകളാണ് പുറത്ത് വന്നത്. ജയിൽ ജീവനക്കാരെ കേഡൽ ആക്രമിച്ചതും സാത്താൻ സേവയുമായി ബന്ധിപ്പിച്ച് വാർത്തകൾ പുറത്ത് വന്നിരുന്നു. ജയിലിൽ വെച്ച് കേഡൽ ആത്മാവിനോട് സംസാരിക്കുന്നു എന്നൊക്കെയായിരുന്നു പ്രചാരണങ്ങൾ. അന്ന് ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് ഞെരിക്കുകയായിരുന്നു കേഡൽ. ജയിലിലെ മറ്റ് ഉദ്യോഗസ്ഥരും സഹതടവുകാരും ചേര്‍ന്നാണ് കേഡലിന്റെ ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചത്.
ആത്മാവിനോട് സംസാരിച്ചെന്ന്
ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ കേഡല്‍ പറഞ്ഞ കാരണം വിചിത്രമാണ്. താന്‍ ഉപബോധ മനസ്സില്‍ മറ്റാരോടോ സംസാരിച്ചുവെന്നും തുടര്‍ന്നാണ് ഉദ്യോഗസ്ഥന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതെന്നും ആണ കേഡൽ പറഞ്ഞത്. കൊലപാതകം നടത്തിയതും ഇത്തരത്തില്‍ ആണെന്ന് കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അതിനിടെ ജയിലിൽ വെച്ച് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കേഡൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വീണ്ടും ജയിലിലേക്ക് മൂന്ന് മാസം മുൻപാണ് കേഡൽ എത്തിയത്.