ഓട്ടോറിക്ഷ കാണാതായ സംഭവം: കോടതിയില്‍ മാപ്പപേക്ഷ നൽകി പൂന്തുറ എസ്എെ
തിരുവനന്തപുരം: വിചാരണ നടക്കുന്ന കേസിലെ പ്രധാന തൊണ്ടി മുതലായ ഓട്ടോറിക്ഷ കാണാതായതിനെ തുടർന്ന് കോടതി നൽകിയ ഷോക്കാസ് നോട്ടീസിന് മാപ്പപേക്ഷ നൽകി പൂന്തുറ എസ്.എെ സജിൻ ലൂയിസ് തലയൂരി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് എസ്.എെയ്ക്ക് കാരണം കാണിക്കല് നോട്ടീസ് നല്കിയത്.
എസ്.എെ കോടതിയിൽ നൽകിയ മാപ്പപേക്ഷയിൽ തന്റെ വീഴ്ച മാപ്പാക്കണമെന്നും കൂടുതൽ ശിക്ഷണ നടപടിയിലേക്ക് പോകരുതെന്നും അപേക്ഷിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഇനി കോടതി ഉത്തരവുകൾ അവഗണിക്കരുതെന്ന കർശന താക്കീതും എസ്.എെ യ്ക്ക് നൽകി.
വിചാരണ നടക്കുന്ന സെയ്ദലി കൊലക്കേസിന്റെ നിർണ്ണായക തൊണ്ടി മുതലായ ഒാട്ടോ റിക്ഷയാണ് കോടതി നിർദ്ദേശം ഉണ്ടായിട്ടും എസ്.എെ കണ്ടെത്തി കോടതിയിൽ ഹാജരാക്കാതിരുന്നത്.മറ്രൊരു കേസിൽ ഈ ഒാട്ടോ റിക്ഷ എസ്.എെ പിടിച്ചെടുത്തതിനെ തുടർന്നാണ് കോടതി തൊണ്ടി മുതലായ ഒാട്ടോറിക്ഷ ഹാജരാക്കാൻ എസ്.എെ യ്ക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ഇത് അവഗണിച്ച എസ്.എെ ഒാട്ടാറിക്ഷ കണ്ടെത്താനായില്ലെന്ന നിഷേധാത്മകമായ റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്.
കോടതി ഉത്തരവിനോട് എസ്.എെ കാണിച്ച അവഗണനയാണ് കോടതിയെ ചൊടിപ്പിച്ചത്. എസ്.എെ കോടതിയിൽ സമർപ്പിച്ച അപേക്ഷയൊടൊപ്പം പോട്ടി പൊളിഞ്ഞ ഒാട്ടോ റിക്ഷയുടെ ചിത്രങ്ങളും ഹാജരാക്കി. പോലീസ് ഡംപ് യാർഡിലാണ് ഇപ്പോൾ ഒാട്ടോ റിക്ഷ കിയക്കുന്നത്. സെയ്ദലി കൊലക്കേസിലെ പ്രതികളായ ഷെഫീക്ക്,സജീർ എന്ന ഹബീബ്,ഹുസെെൻ അബ്ബാസ്,റെഫീക്ക് എന്നിവർ കൃത്യ നിർവ്വഹണത്തിനായി എത്തിയ ഒാട്ടോറിക്ഷ യാണ് കോടതിയിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്നത്. വിചാരണയ്ക്ക് മുൻപ് പ്രതികൾ വിചാരണ വേളയിൽ ഹാജരാക്കാമെന്ന ഉറപ്പിൽ കോടതിയിൽ നിന്നും ഒാട്ടോറിക്ഷ വാങ്ങി എടുത്തിരുന്നു. ഈ ഒാട്ടോ റിക്ഷയാണ് മര്രൊരു കേസിൽ എസ്.എെ പിടിച്ചെടുത്തിരുന്നത്.
2010 സെപ്തംബർ ആറിനാണ് ചാല റൂബി നഗറിൽ വച്ച് സെയ്ദലി കൊല്ലപ്പെട്ടത്. സഹോദരിക്ക് പർദ്ദ വാങ്ങാൻ ചാലയിലെ കരീമ പർദ്ദ സെന്ററിൽ എത്തിയതായിരുന്നു സെയ്ദലി.പ്രോസി ക്യൂഷനുവേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.