മേയറെ ആക്രമിച്ചത് പുറത്ത് നിന്നെത്തിയ ആർഎസ്എസുകാർ.. ആഞ്ഞടിച്ച് മുഖ്യമന്ത്രി.. ആക്രമണം ആസൂത്രിതം
തിരുവനന്തപുരം: തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നാണക്കേടിന്റെ ദിവസമായിരുന്നു ശനിയാഴ്ച. പൂരപ്പറമ്പിലേതെന്ന പോലെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തല്ലുന്ന കാഴ്ചയാണ് കണ്ടത്. കയ്യാങ്കളിയില്‍ മേയര്‍ വികെ പ്രശാന്തിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുക തന്നെയായിരുന്നു. ഈ ആക്രമണം ആസൂത്രിതമാണെന്നാണ് വികെ പ്രശാന്ത് ആരോപിക്കുന്നത്.
കിലുക്കം അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍.. ഇന്ന് ജീവിക്കാന്‍ വേണ്ടി ചെയ്യുന്നത്..!
മേയർക്ക് നേരെ ആക്രമണം
ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനെ ചൊല്ലിയിലുള്ള തര്‍ക്കത്തിനൊടുവില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം മേയര്‍ പിരിച്ച് വിട്ടിരുന്നു. ശേഷം മുറിയിലേക്ക് പോകവേ ആണ് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടമായി മേയറെ ആക്രമിച്ചത്. ബിജെപിക്കാര്‍ പ്രശാന്തിന്റെ ഷര്‍ട്ടിലും മുണ്ടിലും പിടിച്ച് വലിച്ചു. പിടിവലിക്കിടെ ഷര്‍ട്ട് കീറി.
പടിക്കെട്ടിൽ തള്ളിയിട്ടു
ഓഫീസിലേക്ക് കയറാനുള്ള ശ്രമത്തിനിടെ മേയര്‍ പടിക്കെട്ടില്‍ വീഴുകയും ചെയ്തു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു അടക്കമുള്ളവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി ഓഫീസിലേക്ക് കൊണ്ട് പോയത്. പിന്നീട് ക്ഷീണവും തളര്‍ച്ചയും തോന്നിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആക്രമണം ആസൂത്രിതം
തനിക്ക് നേരെ ബിജെപി കരുതിക്കൂട്ടി ആക്രമണം നടത്തിയതാണ് എന്നാണ് മേയര്‍ ആരോപിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കിയ ആക്രമണത്തില്‍ പുറത്ത് നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. അക്രമികള്‍ പടിക്കെട്ടില്‍വെച്ച് കാലില്‍ പിടിച്ച് വലിച്ച് വീഴ്ത്തിയപ്പോഴാണ് തനിക്ക് ഗുരുതര പരിക്ക് പറ്റിയതെന്നും മേയര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി സന്ദർശിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് വികെ പ്രശാന്ത് ഇപ്പോള്‍. തലയ്ക്ക് പരുക്കേറ്റ പ്രശാന്തിന് ശരീരഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുമുണ്ട്. മേയറുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി മേയറെ സന്ദര്‍ശിച്ചിരുന്നു.
പുറത്ത് നിന്നെത്തിയവർ
മേയര്‍ക്കു നേരെ നടന്നത് ആര്‍എസ്എസ്സിന്റെ ആസൂത്രിത ആക്രമണമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സന്ദര്‍ശക ഗാലറിയില്‍ കയറിക്കൂടിയ ആളുകള്‍ മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളുകളാണ് പ്രതിഷേധത്തിന് ആദ്യമെത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അൽപം കടന്നിരുന്നുവെങ്കിൽ
പുറത്തു നിന്നെത്തിയ ഈ ആര്‍എസ്എസ്സുകാര്‍ക്കൊപ്പം ബിജെപി കൗണ്‍സിലര്‍മാരും ചേരുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. മേയര്‍ക്ക് കാലിനും കഴുത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്ക് പറ്റിയിട്ടുണ്ട്. അല്‍പം കൂടി കടന്നിരുന്നു എങ്കില്‍ ചലനശേഷി നഷ്ടപ്പെടുമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.