ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ്... ചില പത്രപ്രവര്‍ത്തകര്‍ക്ക് 'മദ്യപാന ലീഗ്'?
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സംരംഭമായിരുന്നു ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ്. പ്രസ്സ് ക്ലബ്ബിലെ യുവാക്കളില്‍ കായിക ശീലം വളര്‍ത്തുക, മറ്റ് പ്രസ് ക്ലബ്ബുകളുമായി ബന്ധം മെച്ചപ്പെടുത്തുക, സാമ്പത്തിക ലാഭം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങിയത്. 2013-2014 വര്‍ഷമായിരുന്നു ഇത് തുടങ്ങിയത്.
എന്നാല്‍ ജെപിഎല്‍ ലക്ഷങ്ങളുടെ ക്രമക്കേടിന് വേദിയായി എന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിയ്ക്കുന്നത്. ജെപിഎല്ലിന്റെ പണം ഉപയോഗിച്ച് ചില ഭാരവാഹികളും അവരുടെ ഇഷ്ടക്കാരും ആയിരക്കണക്കിന് രൂപ മദ്യപാനത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് കമ്മിറ്റി കണ്ടെത്തിയിരിയ്ക്കുന്നത്.
ആദ്യ വര്‍ഷം ജെപിഎല്ലില്‍ മദ്യത്തിനായി ചെലവിട്ടത് 94,030 രൂപയാണ്. രണ്ടാം വര്‍ഷം ഇത് 1,26,155 രൂപയായി ഉയര്‍ന്നു.
ഈ കണക്കിലും ഉണ്ട് ചില കളികള്‍. ആദ്യവര്‍ഷം മദ്യത്തിനായി ചെലവഴിച്ച തുകയില്‍ 36,710 രൂപയും ചെലവഴിച്ചത് ഏതാനും ഭാരവാഹികള്‍ മാത്രമാണ്. ബാക്കി തുക പൊതുമദ്യപാനത്തിന്.
രണ്ടാം വര്‍ഷം പൊതു മദ്യപാനത്തിന് ചെലവാക്കിയ 78,488 രൂപയാണ്. ഫുഡ് ആന്റ് ബീവറേജസ് എന്ന പേരില്‍ 47,717 രൂപ വേറേയും എഴുതിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിനൊന്നും തന്നെ കൃത്യമായ ബില്ലുകളോ വൗച്ചറുകളോ ഇല്ല. സെക്രട്ടറി ജയന്‍ മേനോന്‍ ആണ് 'തുണ്ടുപേപ്പറുകളില്‍' തുക എഴുതി ഒപ്പിട്ടിരിയ്ക്കുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ജെപിഎല്ലിനോട് അനുബന്ധിച്ച മദ്യപാനങ്ങളില്‍ മിക്കവയും പ്രസ് ക്ലബ്ബിലെ 'സങ്കേത'ത്തില്‍ വച്ചാണ് നടന്നിട്ടുള്ളത്. സങ്കേതത്തില്‍ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതിയൊന്നും ഇല്ല. എന്നാല്‍ സങ്കേതത്തിലെ ജീവനക്കാരുടെ പേരിലാണ് വൗച്ചറുകളില്‍ അധികവും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്രിക്കറ്റ് പിച്ച് തയ്യാറാക്കിയതിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ആദ്യവര്‍ഷം പിച്ച് തയ്യാറാക്കാന്‍ 68,070 രൂപ ചെലവിട്ടപ്പോള്‍ രണ്ടാം വര്‍ഷം ചെലവ് വന്നത് വെറും 22,000 രൂപമാത്രം.
ജെപിഎല്ലിന്റെ പന്തല്‍ കരാറിലും ക്രമക്കേടുകള്‍ നടന്നതായി കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ നോക്കിയാലും ചില പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയിട്ടുളളത് ലക്ഷങ്ങളുടെ ക്രമക്കേടാണെന്ന് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍ത്ഥിയ്ക്കുന്നുണ്ട്.
അടുത്ത പേജില്‍: റൂഫ് ടോപ്പിലെ കളികള്‍... പ്രസ് ക്ലബ്ബിന് നഷ്ടം ലക്ഷങ്ങള്‍