കഠിനംകുളം പീഡനക്കേസ്: പ്രതികൾ അറസ്റ്റിൽ, പീഡനത്തിനിരയാക്കിയത് നാലുവയസ്സുകാരന്റെ മുമ്പിൽ വെച്ച്!!
തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കാരിയെ നാല് വയസ്സുകാരന്റെ മുമ്പിൽ വെച്ച് പീഡനത്തിനിരായ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കേസിൽ വെള്ളിയാഴ്ച എല്ലാ പ്രതികളും അറസ്റ്റിലായതായി പോലീസാണ് അറിയിച്ചത്. നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. നാലുവയസ്സുകാരനെയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
കഠിനംകുളം പീഡനം: ഭർത്താവിന്റെ സുഹൃത്തുക്കൾ ക്രൂരമായി ആക്രമിച്ചു, സിഗരറ്റുകൊണ്ട് കാലിൽ പൊള്ളിച്ചെന്ന്
കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയായിരുന്നു. ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരാണ് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. യുവതിയിൽ നിന്ന് മൊഴിയെടുത്ത ശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കേരള വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ യുവതിയുടെ മുഖത്തുൾപ്പെടെ പരിക്കേറ്റിരുന്നതായാണ് രക്ഷപ്പെടുത്തിയ യുവാവ് വ്യക്തമാക്കിയത്. കാറിൽ ഇവരെ വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിക്കുന്നത്. അതിക്രമത്തിനിരയായ യുവതിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് ഇവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലും തുടയിലും പ്രതികൾ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മദ്യപിച്ച ശേഷം ഭർത്താവും സുഹൃത്തുക്കളും ഇളയമകനൊപ്പം പുറത്തുപോയെന്നും ഈ സമയത്ത് സുഹൃത്തുക്കളിൽ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വീട്ടിൽ നിന്ന് യുവതി ഇറങ്ങി ഓടിയെന്നും പിന്നീട് ഓട്ടോയിലെത്തിയ ഒരാൾ തന്നെയും മകനെയും ഓട്ടോയിൽ വലിച്ചു കയറ്റുകയും കാട്ടിലെത്തിച്ച് ഉപദ്രവിക്കുകയും ചെയ്തതായും യുവതി മാതൃഭൂമിയോട് പ്രതികരിച്ചിരുന്നു. ഈ സമയത്ത് നാല് പേരാണ് വണ്ടിയിലുണ്ടായിരുന്നതെന്നും ഇവർ വ്യക്തമാക്കി. ഇവിടെ നിന്ന് രക്ഷപ്പെട്ടോടിയ യുവതിയാണ് വഴിയിൽ കണ്ട യുവാക്കളുടെ അടുത്ത് അഭയം തേടിയത്. പോത്തൻകോട്ടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്.