'ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോസ്ഥന്റെ വരവ് ദുരൂഹം; പരസ്യമായി എതിര്‍ത്തവർ രഹസ്യമായി അനുകൂലിക്കുന്നു'
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഇടപാടുകള്‍ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അദാനിയുമായി ബന്ധമുള്ള നിയമ സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി കൊടുത്തതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്.ടെന്‍ഡര്‍ ഇല്ലാതെ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തിനും കെപിഎംജിക്കും കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
നീരവ് മോഡി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്. എന്തിനാണ് അദാനിയോട് അടുപ്പമുള്ള നിയമ സ്ഥാപനത്തിനും, സിയാല്‍ ഉണ്ടായിട്ടും കെപിഎംജിക്കും കണ്‍സള്‍ട്ടന്‍സി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. യുഡിഫ് വിമാനത്താവള സ്വകാര്യവത്ക്കരണത്തിന് എതിരല്ല. എന്നാല്‍ യുഡിഫ് സര്‍ക്കാരുകള്‍ തന്നെ കൊണ്ട് വന്ന പൊതു-സ്വകാര്യ പങ്കാളിത്ത മോഡലുകള്‍ ഇവിടെ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട് . കെ കരുണാകരന്‍ സര്‍ക്കാര്‍ കൊണ്ട് വന്ന സിയാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 90% പൂര്‍ത്തീകരിച്ച കിയാല്‍ എന്നിവ ദേശിയ തലത്തില്‍ തന്നെ അംഗീകരിച്ച മോഡലുകളാണ്.
ഈ പശ്ചാത്തലത്തിലാണ് വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൊടുക്കുന്നതിനെതിരെയുള്ള സര്‍ക്കാര്‍ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചത്. അതെ സമയം ലേലത്തില്‍ പങ്കെടുക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. അദാനിയെ പ്രൈവറ്റ് ആയി അനുകൂലിക്കുകയും പബ്ലിക് ആയി എതിര്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക നിലപാടാണ് സിപിഎമ്മിന്.
വിമാനത്താവള ലേലത്തിന്റെ സമയത്ത് ദുരൂഹമായ മറ്റ് ചില നീക്കങ്ങള്‍ കൂടി ഉണ്ടായി. ഗുജറാത്തില്‍ നിന്നുള്ള ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ആ കാലയളവില്‍ കെഎസ്‌ഐഡിസി എംഡിയായി നിയമിച്ചിരുന്നു. ലേലത്തിന് ശേഷം സ്ഥാനം മാറ്റുകയും ചെയ്തു. ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ ചുമതയുള്ള പോര്‍ട്ട് സെക്രട്ടറി ആയി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച യാതൊരു വിധ നാഴികകല്ലുകളും പാലിക്കാതിരുന്നിട്ടും പദ്ധതിയുമായ് സുഗമമായി തുടര്‍ന്ന് പോകാന്‍ അദാനിക്ക് കഴിയുന്നത് ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ് ഇരയോടൊപ്പമെന്ന് പറയുകയും രാത്രിയുടെ മറവില്‍ വേട്ടക്കാരനൊപ്പം ഇറങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഗൊഗോയ് അസമിന്റെ മുഖമാകുമോ? കാത്തിരുന്ന ബിജെപിയുടെ പ്രതികരണം വന്നു; സംഭവിക്കുന്നതെന്ത് ?
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1908 പേര്‍ക്ക്, 5 മരണം,ആക്ടീവ് കേസുകളുടെ എണ്ണം 20000 കടന്നു