'രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനാണ് ഈ തിരഞ്ഞെടുപ്പ്'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
തൃശൂർ: കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ ആത്മാവ് തന്നെ വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്നും സ്നേഹവും ഐക്യവുമാണ് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമെന്നും അവർ പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഈ പുതിയ ഇന്ത്യയിൽ നൻമയെക്കാൾ ബലാബലത്തിനാണ് പ്രാധാന്യം നൽകുന്നത്. ജനാധിപത്യത്തെ മറികടന്നുകൊണ്ടാണ് ഇവിടെ നിയമങ്ങൾ നടപ്പാക്കുന്നത്. ഇന്ത്യയിൽ ലക്ഷക്കണക്കിന് കർഷകർ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മാസങ്ങളോളം പോരാടി. നിരവധി പേർ മരണത്തിന് കീഴടങ്ങി.ചിലർക്ക് മക്കളെ നഷ്ടപ്പെട്ടു, എന്നാൽ ഇവരെ ഭീകരരെന്ന് മുദ്രകുത്തുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാത്രമാണ് നിയമങ്ങൾ പിൻവലിച്ചത്. അതിന് മുൻപ് കർഷകരുടെ ശബ്ദങ്ങൾ കേൾക്കാൻ അവർ തയ്യാറായിരുന്നില്ല.

കർഷകർ നയാപൈസയില്ലാതെ ദുരിതം പേറുമ്പോൾ, ആത്മഹത്യ ചെയ്യുമ്പോൾ
പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ് ചെയ്തത്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്, വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ് ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. എന്നാൽ തെറ്റായ കണക്കുകൾ നിരത്തി സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണെന്നും അവർ വിമർശിച്ചു.
ലോക്സഭ പ്രചരണത്തിന് ഇന്ന് രാവിലെയോടെയാണ് പ്രിയങ്ക ഗാന്ധി എത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ അവർ പങ്കെടുക്കും. അതിന് ശേഷം 3.30 മുതൽ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷമായിരുന്നു പ്രിയങ്ക മടങ്ങുക. രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു.
അതേസമയം രാഹുലും പ്രിയങ്കയും ഇനി യുപിയിൽ നിന്നും മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. റായ്ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം ആരെന്ന് ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. അമേഠിയിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് താൻ കോൺഗ്രസിൻറെ സേവകനാണെന്ന് മാത്രമായിരുന്നു രാഹുലിന്റെ മറുപടി.












Click it and Unblock the Notifications