തുട പ്രദർശിപ്പിച്ച ചിത്രം പങ്കുവെച്ചു; രഹനാ ഫാത്തിമയുടെ അറസ്റ്റ് ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെ
കൊച്ചി: മതവികാരം വൃണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രഹനാ ഫാത്തിമയുടെ ജയിൽ വാസം തുടരുകയാണ്. കറുപ്പണിഞ്ഞ് മാലയിട്ട് അയ്യപ്പഭക്തരുടെ മതവികാരം വൃണപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനാണ് രഹ്നാ ഫാത്തിമയെ അറസ്റ്റ് ചെയ്യുന്നത്. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് രഹനാ ഫാത്തിമയ്ക്കെതിരെ പരാതി നൽകിയത്.
രഹനാ ഫാത്തിമയുടെ ശബരിമല സന്ദർശനവും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പോലീസ് സംരക്ഷണത്തിൽ വലിയ നടപ്പന്തലിൽ എത്തിയ രഹനാ ഫാത്തിമയ്ക്ക് പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങേണ്ടി വന്നു. എന്നാൽ അന്താരാഷ്ട്ര മാധ്യമമായ ബിബിസി രഹനാ ഫാത്തിമയുടെ അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്;
ശബരിമല ദർശനം
പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴാണ് രഹനാ ഫാത്തിമ ശബരിമലയിൽ ദർശനം നടത്താനായി എത്തിയത്. കർണാടകയിൽ നിന്നുള്ള മാധ്യമ പ്രവർത്തക കവിതാ ജക്കാലയും രഹനാ ഫാത്തിമയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതിഷേധം
നൂറോളം പോലീസുകാരുടെ സംരക്ഷണയിലാണ് ഇരുവരെയും സന്നിധാനത്തേയ്ക്ക് കൊണ്ടുപോയത്. എന്നാൽ വഴി നീളെ വലിയ പ്രതിഷേധങ്ങളാണ് നേരിടേണ്ടി വന്നത്. വലിയ നടപ്പന്തലിൽ വിശ്വാസികൾ തമ്പടിച്ച് നാമജപ പ്രതിഷേധം നടത്തി. യുവതികൾ പ്രവേശിച്ചാൽ ശ്രീകോവിൽ അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ ഏൽപ്പിക്കുമെന്ന് തന്ത്രിയും നിലപാടെടുത്തു. ഇതിന് പിന്നാലെ ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന കൂടിയെത്തിയതോടെ രഹനാ ഫാത്തിമയ്ക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നു.
വീടിന് നേരെ ആക്രമണം
ശബരിമല ദർശനത്തിന് രഹനാ ഫാത്തിമ എത്തിയെന്ന വാർത്ത മാധ്യമങ്ങളിൽ വന്നു തുടങ്ങിയതോടെ കൊച്ചിയിലെ അവരുടെ വീടിന് നേരെ ആക്രമണമുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെയും രൂക്ഷമായ അശ്ലീല വർഷമാണ് രഹനാ ഫാത്തിമയ്ക്ക് നേരെ ഉണ്ടായത്. ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രഹനാ ഫാത്തിമയോടുള്ള പ്രതിഷേധം ബിഎസ്എൻഎൽ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുമാണ് ചിലർ തീർത്തത്. ഇതോടെ ബിഎസ്എൻഎൽ രഹനാ ഫാത്തിമയെ സ്ഥലം മാറ്റി.
അറസ്റ്റ്
ഇതിന് പിന്നാലെയാണ് മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ രഹനാ ഫാത്തിമ അറസ്റ്റിലാകുന്നത്. കൊച്ചിയിൽ രഹനാ ഫാത്തിമ ജോലി ചെയ്യുന്ന ബിഎസ്എൻഎൽ ഓഫീസിൽ എത്തിയായിരുന്നു അറസ്റ്റ്. ഈ കേസിൽ രഹനാ ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. പോലീസ് നടപടിയെ തുടർന്ന് ബിഎസ്എൻഎൽ രഹനാ ഫാത്തിമയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
മേനി പ്രദർശനം
കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ ഇന്ത്യൻ ആക്ടിവിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. തീർത്ഥാടകയുടെ വേഷത്തിൽ തുട കാണിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട്. പുരുഷന്മാരായ തീർത്ഥാടകർ അവരുടെ തുടകളും നെഞ്ചും പ്രദർശിപ്പിക്കാറില്ലേ? അത് അന്യായമായി ആരും കാണാറില്ലല്ലോ? രഹനാ ഫാത്തിമയുടെ സുഹൃത്ത് ആരതി ചോദിക്കുന്നതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.
വിശദമായ റിപ്പോർട്ട്
രഹനാ ഫാത്തിമയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടാണ് ബിബിസി നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതെന്നും മതവികാരം വൃണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ശബരിമല വിഷയം ഇന്ത്യയിൽ എങ്ങനെ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന അനുബന്ധ റിപ്പോർട്ടും ബിബിസി നൽകിയിട്ടുണ്ട്. ക്ഷേത്ര പ്രവേശനത്തിനായി ഇന്ത്യൻ സ്ത്രീകളുടെ പോരാട്ടം എന്ന റിപ്പോർട്ടിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന മറ്റ് ക്ഷേത്രങ്ങളെക്കുറിച്ചും ബിബിസി പറയുന്നുണ്ട്.
രഹനാ ഫാത്തിമയ്ക്ക് പിന്തുണ
രഹ്നാ ഫാത്തിമയുടെ മോചനം ആവശ്യപ്പെട്ടുള്ള പ്രവർത്തനങ്ങളും സജീവമാവുകയാണ്. രഹ്ന ഫാത്തിമയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് എറണാകുളത്ത് പ്രതിഷേധ സംഗമം നടത്തുമെന്ന് ഫ്രീ രഹ്‌നാ ആക്ഷന്‍ കൗണ്‍സില്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്തത് ലിംഗനീതിക്കെതിരായ നടപടിയാണെന്ന് എഴുത്തുകാരി സാറാ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. ലിംഗനീതിയും ജാതി സമത്വവും ഉറപ്പ് വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സാറാ ജോസഫ് ആരോപിച്ചു.
ദീപ നിശാന്തിനെ തേച്ചൊട്ടിച്ച് കുറിപ്പ്! പൊന്നമ്മ ബാബുവിന് നിറഞ്ഞ കൈയ്യടി