'ഇത് ആനമഠയത്തരം, രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് ധാരണയില്ല';തോമസ് ഐസക്
25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്ന രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. വെറും 1 ശതമാനം രോഗികൾക്ക് മാത്രം ആവശ്യമുള്ള ഒരു ഉയർന്ന പരിരക്ഷയ്ക്ക് വേണ്ടി സംസ്ഥാനം ഭീമമായ തുക പ്രീമിയമായി നൽകുന്നത് ആന മഠയത്തരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്രയും തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് 5000 - 6000 രൂപ പ്രീമിയം നൽകേണ്ടിവരും. മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ നൽകുവാൻ തീരുമാനിച്ചാൽ 50000 - 55000 കോടി രൂപ ചെലവ് വരും. 42 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ നൽകുന്നുള്ളൂ എങ്കിൽ 25000 രംഗം കോടി രൂപ വരും. ഇത്ര പണം എവിടെ നിന്ന് എന്ന ചോദ്യം തന്നെയാണ് പ്രധാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം
'രാഹുൽ ഗാന്ധി കേരളത്തിന് ഗ്യാരന്റീ ചെയ്യുന്നത് നമ്മുടെ ലോക പ്രസിദ്ധ പൊതു ആരോഗ്യ സംവിധാനത്തെ പൊളിച്ചടുക്കി തരുമെന്നാണ്. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ആണ് അദ്ദേഹത്തിന്റെ ഗ്യാരന്റീ. കേരളത്തിലെ ആരോഗ്യ മേഖലയിലെ കണക്കുകൾ പ്രകാരം, കോർപ്പറേറ്റ് ആഡംബര ആശുപത്രികളെ മാറ്റി നിർത്തിയാൽ, 99 ശതമാനം ചികിത്സകൾക്കും 5 ലക്ഷം രൂപയിൽ താഴെയാണ് വരുന്നത്. ഹൃദയ ശസ്ത്രക്രിയകൾക്ക് 1.5 മുതൽ 3.5 ലക്ഷം വരെയും ക്യാൻസർ ചികിത്സകൾക്ക് 2 മുതൽ 4 ലക്ഷം വരെയുമാണ് സാധാരണയായി ചിലവാകുന്നത്. ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പോലുള്ള ചുരുക്കം കേസുകളിൽ മാത്രമേ 5 ലക്ഷത്തിന് മുകളിൽ തുക ആവശ്യമായി വരുന്നുള്ളൂ. അതായത്, വെറും 1 ശതമാനം രോഗികൾക്ക് മാത്രം ആവശ്യമുള്ള ഒരു ഉയർന്ന പരിരക്ഷയ്ക്ക് വേണ്ടി സംസ്ഥാനം ഭീമമായ തുക പ്രീമിയമായി നൽകുന്നത് ആന മഠയത്തരമാണ്. ഈ 1 ശതമാനം കേസുകൾക്ക് വേണ്ടി പ്രത്യേക സ്കീമിന് രൂപം നൽകുകയാണ് വേണ്ടത്.

രാഹുൽ ഗാന്ധിക്ക് കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തെക്കുറിച്ചു ധാരണയില്ല എന്നത് വ്യക്തം. അദ്ദേഹത്തിന് കൂടുതൽ പരിചിതമായ വടക്കേ ഇന്ത്യ പോലെയോ, അല്ലെങ്കിൽ കർണ്ണാടക, തെലുങ്കാന പോലെയോ ഒന്നുമല്ലല്ലോ നമ്മുടെ സംവിധാനം. ഇൻഷുറൻസിലൂടെ ആരോഗ്യ സേവനം ഉറപ്പുവരുത്തലല്ല കേരളത്തിന്റെ മാതൃക. മറിച്ച് ബ്രിട്ടനിലെ NHS പോലെ പൊതു ആരോഗ്യ സംവിധാനത്തിലൂടെ എല്ലാവർക്കും സേവനം ഉറപ്പു വരുത്തുകയാണ് കേരളത്തിന്റെ മാതൃക.
അങ്ങനെയിരിക്കെ ആണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസുമായി മോഡി വന്നത്. എന്ന് വെച്ചാൽ സ്വകാര്യമേഖല അടക്കം എവിടെ ചെന്ന് ചികിത്സ നേടിയാലും ഇൻഷുറൻസ് കമ്പനി പണം നൽകും. ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം പണം നൽകുന്നത് ആവട്ടെ സർക്കാരും. 12 ലക്ഷം പേർക്ക് (BPL കുടുംബങ്ങൾക്ക്) ഇൻഷുറൻസ് പ്രീമിയത്തിന്റെ 60% കേന്ദ്ര സർക്കാർ തരും. ബാക്കി നമ്മൾ എടുക്കണം.
ഈ കെണിയിൽ നിന്ന് എങ്ങിനെ രക്ഷപ്പെടണം എന്ന് ഏറെ ആലോചിച്ചു അവസാനം കണ്ടെത്തിയ മാർഗ്ഗമാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP). 12 ലക്ഷം കുടുംബങ്ങൾക്കല്ല 42 ലക്ഷം കുടുംബങ്ങൾക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അവകാശം ഉണ്ടാവുക. 30 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്രത്തിന്റെ യാതൊരു സഹായവും ഇല്ലാതെ സംസ്ഥാനം തന്നെയാണ് ആരോഗ്യ ആനുകൂല്യം കൊടുക്കുന്നത്. അക്രെഡിറ്റഡ് സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് പോവാം. പക്ഷെ ഭൂരിപക്ഷം കോർപ്പറേറ്റ് ആശുപത്രികളും ഈ പദ്ധതിയിൽ നിന്ന് വിട്ടു നിന്നു. കാരണം വിവിധ ഇനം ചികിത്സകൾക്ക് റേറ്റുകൾ താഴ്ത്തിയാണ് നിശ്ചയിച്ചത്. ഇതിന്റെ ഫലമായി ആരോഗ്യ മേഖലയിൽ ചികിത്സയ്ക്ക് സർക്കാർ കൊടുക്കുന്ന ഭീമമായ തുകയിൽ നല്ല പങ്കും സർക്കാർ താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് തന്നെ ലഭിക്കുന്ന സ്ഥിതി ഉണ്ടായി.
പിന്നെ ഒരു കാര്യം കൂടി ചെയ്തു. രണ്ടു വർഷത്തെ പരാതികളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾ വേണ്ട എന്ന് വെച്ചു. ഏതാണ്ട് സാർവത്രികമായ ഇൻഷുറൻസ് പദ്ധതിയല്ലേ? സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHG)നേരിട്ട് ആശുപത്രികൾക്ക് ചികിത്സ ചെലവ് റീ ഇമ്പേഴ്സ് ചെയ്‌താൽ പോരെ? ഇൻഷുറൻസ് കമ്പനിയുടെ ലാഭവും രോഗികൾക്ക് കൊടുക്കാം.
അങ്ങിനെയാണ് കേരളത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തെ ബിജെപിയുടെ ഇൻഷുറൻസ് കെണിയിൽ നിന്ന് രക്ഷിച്ചെടുത്തത്. അപ്പോഴാണ് രാഹുൽ ഗാന്ധി 25 ലക്ഷത്തിന്റെ ഇൻഷുറൻസുമായി വരുന്നത്. കേൾക്കുമ്പോൾ നമ്മൾ ഞെട്ടും. ഇത്രയും തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് 5000 - 6000 രൂപ പ്രീമിയം നൽകേണ്ടിവരും. മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ നൽകുവാൻ തീരുമാനിച്ചാൽ 50000 - 55000 കോടി രൂപ ചെലവ് വരും. 42 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ നൽകുന്നുള്ളൂ എങ്കിൽ 25000 രംഗം കോടി രൂപ വരും. ഇത്ര പണം എവിടെ നിന്ന് എന്ന ചോദ്യം തന്നെയാണ് ഏറ്റവും വലുത്. തുടക്കത്തിൽ തന്നെ വിശദീകരിച്ചത് പോലെ ഇത് തികച്ചും അനാവശ്യമാണെന്നുമുള്ളതാണ് മറ്റൊരു കാര്യം. കേരളത്തിലെ യഥാർഥ വികസന പ്രശ്നങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലാതെ എഴുതിക്കൊടുക്കുന്നത് ഗ്യാരണ്ടീ ആയി പ്രഖ്യാപിച്ചു നടക്കുകയാണ് രാഹുൽ ഗാന്ധി. നടപ്പാക്കാൻ അല്ലല്ലോ പ്രഖ്യാപനങ്ങൾ. കല്ലുമ്മേൽ കല്ലുവെച്ചുള്ള ശീലം അവർക്കില്ലല്ലോ'












Click it and Unblock the Notifications