'കേട്ടപ്പോൾ ഞെട്ടിപ്പോയി, ഇങ്ങനല്ല പണമുണ്ടാക്കേണ്ടത്', മരണവാർത്തയോട് പ്രതികരിച്ച് കുളപ്പുള്ളി ലീല
കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായ താരമാണ് കുളപ്പുള്ളി ലീല. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ അഭിനേതാവ്. കുളപ്പുളളി ലീല മരണപ്പെട്ടു എന്നുളള പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തന്റെ മരണ വാര്‍ത്തകളോട് പ്രതികരിച്ച് കൊണ്ട് കുളപ്പുളളി ലീല തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

കസ്തൂരിമാന്‍ അടക്കമുളള സിനിമകളിലെ വേഷങ്ങളിലൂടെ കയ്യടി നേടിയ നടിയായ കുളപ്പുളളി ലീല അന്തരിച്ചു എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. തന്റെ മരണവാര്‍ത്തയെ കുറിച്ച് അറിഞ്ഞുവെന്നും ഇങ്ങനൊക്കെ ചെയ്തല്ല പണമുണ്ടാക്കേണ്ടത് എന്നുമാണ് ഇത്തരം വാര്‍ത്തകളോട് കുളപ്പുളളി ലീലയുടെ പ്രതികരണം. 24 ന്യൂസിനോടാണ് ലീല പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് തിലകന്‍ സൗഹൃദ സമിതിയുടെ സമ്മേളനത്തിന് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന വിവരം അറിഞ്ഞതെന്ന് കുളപ്പുളളി ലീല പറയുന്നു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരാള്‍ വിളിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് കുളപ്പുളളി ലീല പറയുന്നു.

തന്റെ അമ്മയ്ക്ക് 94 വയസ്സായി. അവരെങ്ങാനും ഇത് അറിഞ്ഞാലോ എന്നായിരുന്നു ഭയം. അതിന് ശേഷം നിരവധി പേര്‍ വാര്‍ത്ത കണ്ട് വിളിച്ചു. ഇപ്പോഴും പലരും വിളിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കുളപ്പുളളി ലീല പറയുന്നു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കേസ് കൊടുക്കാനാണ് പലരും തന്നോട് പറയുന്നത്. പക്ഷേ താനത് ചെയ്യുന്നില്ലെന്ന് ലീല പറയുന്നു.

പണമുണ്ടാക്കാന്‍ വേണ്ടി ആണെങ്കില്‍ കക്കാന്‍ പോയാല്‍ പോലും ഇത്തരത്തില്‍ ജീവിച്ചിരിക്കുന്ന ആളുകളെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണം ഉണ്ടാക്കരുത് എന്നാണ് തനിക്ക് പറയാനുളളതെന്ന് കുളപ്പുള്ളി ലീല വ്യക്തമാക്കുന്നു. തന്നെ അടുത്തറിയാവുന്ന ആളുകള്‍ അടക്കം ഈ പ്രചാരണം ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടെന്നും ലീല പറയുന്നു. ഇത്തരമൊരു കാര്യം കേള്‍ക്കുമ്പോള്‍ തന്നെ വിളിച്ച് സത്യമാണോ എന്ന് ചോദിക്കാമായിരുന്നല്ലോ എന്നും അവര്‍ പറയുന്നു.
Recommended Video

മലയാളത്തില്‍ അടക്കം നിരവധി അഭിനേതാക്കള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളുടെ ഇരകളായിട്ടുളളതാണ്. അതില്‍ അമിതാഭ് ബച്ചന്‍ മുതല്‍ ജഗതി ശ്രീകുമാറും ശ്രീനിവാസനും ജനാര്‍ദ്ദനനും അടക്കമുളളവരുണ്ട്. മലയാളത്തില്‍ ഏറ്റവും ഒടുവില്‍ ഇത്തരം പ്രചാരണങ്ങള്‍ നടന്നത് ശ്രീനിവാസന്റെ പേരില്‍ ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശ്രീനിവാസന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചതായി പ്രചാരണം നന്നത്.












Click it and Unblock the Notifications