'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി
ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപനം കുറിച്ചു. സപ്റ്റംബർ 7 നാണ് യാത്ര തുടങ്ങിയത്.

ദില്ലി: ഭാരത് ജോഡോ യാത്രയോടെ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്ന് മുതിർന്ന നേതാവ് എകെ ആന്റണി.ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചു.യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയിരിക്കുന്നു', എകെ ആന്റണി പറഞ്ഞു.
ഭരണഘടനയുടെ എല്ലാ അടിസ്ഥാന മൂല്യങ്ങളും തകർത്ത് കൊണ്ട് പുതിയ ഒരു ഭരണഘടന ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ സർക്കാരിനെ തൂത്തെറിയണം. വിപ്ലവത്തിൽ കൂടിയല്ല, നിരായുധ മാർഗത്തിൽ കൂടി പ്രവർത്തിക്കണം. അതിന് കോൺഗ്രസ് മാത്രം പോരെന്ന് ഞങ്ങൾക്ക് അറിയാം.
വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം. അതുകൊണ്ടാണ് കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാവരേയും അദ്ദേഹം കാശ്മീരിലേക്ക് വിളിച്ചത്', എകെ ആന്റണി പറഞ്ഞു.
' രാഹുൽ ഗാന്ധിയുടെ ലക്ഷ്യം വെറുപ്പിന് പകരം സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും അന്തരീക്ഷം രാജ്യത്ത് ഉണ്ടാക്കാൻ വേണ്ടിയാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുന്ന ശക്തികളെ ദുർബ്ബലപ്പെടുത്തുകയെന്ന രണ്ടാമത്തെ ലക്ഷ്യം രാഹുൽ ഗാന്ധി ആരംഭിക്കണം', എകെ ആന്റണി കൂട്ടിച്ചേർത്തു.
ബി ബി സി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിൽ നിന്നും മകൻ അനിൽ ആന്റണി രാജിവെയ്ക്കുകയും രാഹുൽ ഗാന്ധിയ്ക്കെതിരെ ബി ജെ പി നേതാക്കളുടെ നിലപാടിന് കൈയ്യടിക്കുകയും ചെയ്യുമ്പോഴാണ് രാഹുൽ ഗാന്ധിയെ പുകഴത്തിയുള്ള എകെ ആന്റണിയുടെ പ്രതികരണം. ബിബിസി വിഷയത്തിൽ ഇന്നലെ വീണ്ടും അനിൽ കെ ആൻറണി വിമർശനം ഉന്നയിച്ചിരുന്നു . കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ച മുൻ ബിബിസി വാർത്തകൾ ചൂണ്ടിക്കാട്ടിയായിരന്നു അനിലിന്റെ പ്രതപ്രതികരണം.
അതേസമയം ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപനം കുറിച്ചു. സപ്റ്റംബർ 7 നാണ് യാത്ര തുടങ്ങിയത്. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് യാത്ര കടന്ന് പോയത്. യാത്രയുടെ സമാപന സമ്മേളനത്തിൽ 12 ഓളം പ്രതിപക്ഷ പാർട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
ജനങ്ങൾ ഒപ്പം നിന്നതാണ് യാത്രയിൽ തനിക്ക് ഊർജ്ജമായതെന്നും താൻ യാത്ര
നടത്തിയത് തനിക്കോ കോൺഗ്രസിനോ വേണ്ടിയല്ല, രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ആഗ്രഹിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയാണ് ലക്ഷ്യമെന്നും സമാപന സമ്മേളത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications