മാമ്മൻ മാപ്പിള പോലും കൊടുക്കാൻ മടികാണിക്കുന്ന തരത്തിലുള്ള ഒരു വ്യാജവാർത്തയാണിത്; എംവി ജയരാജൻ
സർക്കാറിനെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ക്വാട്ട നൽകി അധമ മാധ്യമപ്രവർത്തനം നടത്തിവരുന്ന നുണരമയിൽ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനുമാവില്ല

കണ്ണൂർ; ''നവകേരളത്തിലാണ് നരകതുല്യമായ ഈ നാലു ജീവിതങ്ങൾ'' എന്ന തലക്കെട്ടിൽ മനോരമ മുൻപേജിൽ ഫെബ്രുവരി 6ന് പ്രസിദ്ധീകരിച്ച വാർത്ത മാമ്മൻ മാപ്പിളയെന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധൻ പോലും ജീവിച്ചിരിക്കുമ്പോൾ കൊടുക്കാൻ മടികാണിക്കുന്ന തരത്തിലുള്ള ഒരു വ്യാജവാർത്തയാണെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജൻ. ചിറക്കൽ പുതിയതെരുവിൽ വലിയപറമ്പത്ത് വേലായുധനും ഭിന്നശേഷിക്കാരനായ മകൻ അടക്കമുള്ള കുടുംബവും സ്വന്തം വീടില്ലാത്തതിനാൽ ഒരു കടയുടെ പിറകിൽ ചായ്പിലായിരുന്നു താമസമെന്നായിരുന്നു ചിത്രസഹിതം 'നുണരമ'യുടെ വാർത്തയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇ എം എസ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഇരുനില വീടും 8 സെന്റ് സ്ഥലവും വേലായുധനും കുടുംബത്തിനും അരയമ്പേത്തുണ്ട്. ഇത് നൽകിയത് മുൻ എൽ ഡി എപ് ഗവൺമെന്റാണ്. മോട്ടോർ മെക്കാനിക്കായ മകൻ സുനിൽ ആ വീട്ടിൽ താമസിക്കുന്നു. ഇരിട്ടി താലൂക്കാശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മകൾ സജിതയുടെ വിവാഹം ഈ വീട്ടിൽ വെച്ചായിരുന്നു നടന്നത്. മകൾ ഇപ്പോൾ ഭർത്താവിന്റെ കൂടെയാണ്. മറ്റൊരു മകൻ സുധീഷ് ഭിന്നശേഷിക്കാരനാണ്. സർക്കാരിൽ നിന്നും പെൻഷനും പഞ്ചായത്ത് മുഖേന പാലിയേറ്റീവ് സംരക്ഷണവും ലഭിക്കുന്നുണ്ട്. അമ്മയോടും അച്ഛനോടും വീട്ടിൽ വരാൻ ആവശ്യപ്പെട്ടിട്ടും അവർ വരുന്നില്ലെന്നാണ് ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന മകൻ സുനിൽ പറയുന്നത്.

''പുതിയതെരുവിലെ 4 ജീവിതങ്ങൾക്ക് തണലേകാൻ നാടിന്റെ കരങ്ങൾ'' എന്ന തലക്കെട്ടിൽ ഇന്ന് (ഫെബ്രുവരി 7) ആ വാർത്തയുടെ തുടർച്ചയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ആദ്യഭാഗം മുഴുവൻ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയോടുള്ള പ്രതികരണമായി വരുന്ന സഹായവാഗ്ദാനങ്ങളെപ്പറ്റി വാചാലനാവുന്നുണ്ടെങ്കിലും അവസാനഭാഗത്ത് ലേഖകന് സത്യം പറയേണ്ടിവന്നു. സ്വന്തമായി വീടുണ്ടെന്നും പഞ്ചായത്ത് നിർമിച്ചുകൊടുത്തതാണെന്നും മരുന്ന് അടക്കമുള്ള സഹായങ്ങൾ കുടുംബത്തിന് ലഭിക്കാറുണ്ടെന്നും പഞ്ചായത്ത് അധികൃതരെ ഉദ്ധരിച്ച് ലേഖകൻ ഇന്ന് എഴുതുന്നു.
ഇത് ഇന്നലെ എഴുതിയാൽ വാർത്ത പൊലിപ്പിക്കാൻ കഴിയില്ലല്ലോ. ഇടതുപക്ഷ സർക്കാറിനെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ക്വാട്ട നൽകി അധമ മാധ്യമപ്രവർത്തനം നടത്തിവരുന്ന നുണരമയിൽ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനുമാവില്ല. മനോരമ പത്രം മാത്രം വായിക്കുന്ന ഒരാൾ എത്രമാത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും എന്നതിന് വേറെ അധികം ഉദാഹരണങ്ങളൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ സത്യം ജനങ്ങളെ അറിയിക്കാനുള്ള ദൗത്യം നാമോരോരുത്തരും ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications