യുഡിഎഫ് സർക്കാരിൽ തെറിക്കുന്ന ആദ്യ വിക്കറ്റ് ഇതായിരിക്കും, പികെ ബഷീറിനെതിരെ കെടി ജലീൽ
മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളേജില്‍ അഡ്മിഷന് കോഴ വാങ്ങുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീറിന് എതിരെ മുസ്ലീം ലീഗ് പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. കോളേജിന്റെ ജനറല്‍ സെക്രട്ടറിയായ മന്ത്രി സ്ഥാനം ഒഴിയണം എന്നാണ് തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്ലീം ലീഗ് മണ്‍സൂണ്‍ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
സംഭവത്തിൽ പികെ ബഷീറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻമന്ത്രി കെടി ജലീൽ. കോഴ വാങ്ങുന്ന സ്ഥാപനങ്ങളുടെ മാനേജർ സ്ഥാനത്ത് നിന്നും ഒഴിയുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ യുഡിഎഫ് സർക്കാരിൽ തെറിക്കുന്ന ആദ്യ വിക്കറ്റ് ഇതായിരിക്കുമെന്നും ജലീൽ കുറിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' PWD മന്ത്രി ബഷീറും "കോഴയും''! പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ കൊണ്ടോട്ടി ഇ.എം.ഇ.എ എയ്ഡഡ് കോളേജിൻ്റെയും എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെയും മാനേജർ കൂടിയാണ്. ഈ രണ്ട് എയ്ഡഡ് സ്ഥാപനങ്ങളിലും മാനേജ്മെൻ്റ് ക്വോട്ടയിലെ വിദ്യാർത്ഥി പ്രവേശനത്തിനും അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങൾക്കും ഭീമമായ തുക തലവരി വാങ്ങുന്ന സ്ഥാപനങ്ങളാണ്. ഇക്കാര്യം കൊണ്ടോട്ടിയിലെ മൂക്ക് കീഴ്പ്പോട്ടായ എല്ലാവർക്കും അറിവുള്ളതാണ്.

വലിയ ആക്ഷേപങ്ങൾ പല സന്ദർഭങ്ങളിലും EMEA സ്ഥാപന മാനേജുമെൻ്റുകൾക്കെതിരെ ഉയർന്നു വന്നിട്ടുമുണ്ട്. ഇപ്പോഴിതാ പ്രാദേശിക ലീഗ് കമ്മിറ്റികളും മാനേജർക്കെതിരെ രംഗത്തു വന്നിരിക്കുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങുന്ന സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നത് ശരിയായ നടപടിയല്ല. അദ്ദേഹം മാനേജർ പദവി ഒഴിയലാണ് തടി കേടാകാതിരിക്കാൻ നല്ലത്. ആ സ്ഥാനം മറ്റാർക്കെങ്കിലും (തൻ്റെ അനുജനല്ല) ഒഴിഞ്ഞുകൊടുക്കലാകും നല്ലത്.
അല്ലെങ്കിൽ 102 എം.എൽ.എമാരുടെ അംഗബലമുള്ള UDF സർക്കാരിൽ തെറിക്കുന്ന ആദ്യ "വിക്കറ്റ്" ഇ.എം.ഇ.എ കോളേജിൻ്റെ മാനേജരുടേതാകും. മന്ത്രിയും മാനേജരും ഒരുമിച്ച് കൊണ്ടുപോകാമെന്ന് അത്യാഗ്രഹം തോന്നിയാൽ, പാറക്കൽ അബ്ദുല്ലക്ക് സാദിഖലി തങ്ങൾ തുന്നിച്ച് കൊടുത്ത "മന്ത്രിക്കോട്ട്'' രണ്ടരക്കൊല്ലത്തിന് മുമ്പേ അദ്ദേഹത്തിന് അണിയാനുള്ള ഭാഗ്യമുണ്ടാകും. തീർച്ച.
കൈക്കൂലി പറയാനും വാങ്ങാനും കോഴ സ്ഥാപനങ്ങളുടെ മാനേജർ പദവിയിലിരുന്ന് 'ചളിപ്പ്' തീർന്ന മരാമത്ത് മന്ത്രിക്ക് കോൺട്രാക്ടർമാരോടും എഞ്ചിനീയർമാരോടും കമ്മീഷൻ്റെ ശതമാനം പറയാൻ ഒരു മടിയും ഉണ്ടാവില്ല. ഇറാൻ-അമേരിക്ക യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വില കൂടിയതിനാൽ സംസ്ഥാനത്തെ പി.ഡബ്ലിയു.ഡി കോൺട്രാക്ടർമാർ പണിയൊന്നും എടുക്കാതെ അപ്രഖ്യാപിത സമരത്തിലാണ്. ഉയർന്ന ടാർവില സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള അണിയറനീക്കം തകൃതിയായി നടക്കുന്നതായാണ് മഞ്ചേരിച്ചന്തയിലെ സംസാരം?
ടാർവില വർധനവ് സർക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചാൽ ഒരു നിശ്ചിത ശതമാനം "കിനിവ്" വകുപ്പ് മന്ത്രിക്കും ഉണ്ടാകുമെന്നാണ് കേൾവി? അങ്ങിനെ ചില സംസാരങ്ങൾ നടന്നതായും, അതിൻ്റെ ശബ്ദരേഖ കൈവശമുള്ളതായുമൊക്കെ കരാറുകാർക്കിടയിൽ അടക്കം പറച്ചിലുകളുണ്ട്. പണ്ടത്തെ പോലെ "പച്ചക്ക്" കൈക്കൂലി വാങ്ങാൻ പറ്റുന്ന കാലമല്ല ഇപ്പോൾ. ആ ഓർമ്മ ഉണ്ടായാൽ രണ്ടര കൊല്ലമെങ്കിലും തികക്കാം. അല്ലെങ്കിൽ ഏറനാട്ടിലെ ''കസ്തൂരി മാമ്പഴം" "പാറക്കൽ" കൊത്തിക്കൊണ്ടു പോകും'.



Click it and Unblock the Notifications