കൊലയാളിയിലേക്ക് പോലീസിനെ എത്തിച്ചത് ഒളിച്ചോട്ടത്തിനിടയിലെ അനീഷിന്‍റെ ആ മണ്ടത്തരം.. മൂന്ന് പേരും
വണ്ണപ്പുറം കമ്പകക്കാനത്തെ കൂട്ടകൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂരവും പൈശാചികവുമായ കൊലപാതകം നടത്തിയത് അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്നാണെന്ന് പോലീസ് പറയുന്നു. കൃഷ്ണനോടുള്ള വൈരാഗ്യവും മന്ത്രവാദത്തിലൂടെ ശക്തി കൈവരുമെന്ന അന്ധവിശ്വാസവുമാണ് കൊലയ്ക്ക് പിന്നിലെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൃഷ്ണനെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ മന്ത്രവാദത്തില്‍ താത്പര്യമുണ്ടായ അനീഷിന്‍റെ ലക്ഷ്യം മന്ത്രിസിദ്ധി ആയിരുന്നെങ്കില്‍ ലിബീഷ് കൊലയില്‍ പങ്കാളിയായത് കൃഷ്ണന്‍റെ കുടുംബത്തിന്‍റെ പണവും സ്വര്‍ണവും മോഹിച്ചായിരുന്നു. അതേസമയം കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ അനീഷിനെ കുടുക്കിയത് അനീഷിന്‍റെ ഒരു മണ്ടത്തരമായിരുന്നു. വിവരങ്ങള്‍ ഇങ്ങനെ
മൂന്ന് വര്‍ഷം മുന്‍പ്
പലരില്‍ നിന്നായി നേരത്തേ തന്നെ മന്ത്രവാദം പഠിച്ച അനീഷിന് കൃഷ്ണനെ പരിചയപ്പെടുത്തുന്നത് അനീഷിന്‍റെ അടിമാലിയില്‍ ഉള്ള ഒരു സുഹൃത്തായിരുന്നു. തന്‍റെ വിവാഹം നടക്കുന്നതിനും വീട് മോടിപ്പിക്കുന്നതിനും കൃഷ്ണന്‍ പൂജയിലൂടെ സഹായിക്കുമെന്ന് സുഹൃത്ത് അനീഷിനെ ഉപദേശിച്ചു. ഇതോടെ അനീഷ് കൃഷ്ണന്‍റെ അടുത്തെത്തി.
മന്ത്രവാദം അപഹരിച്ചു
പൂജയ്ക്കായി അനീഷില്‍ നിന്ന് കൃഷ്ണന്‍ 30,000 രൂപയും ഈടാക്കി. മന്ത്രവാദത്തില്‍ തത്പരനായ അനീഷ് കൃഷ്ണനുമായി വേഗം സൗഹൃദത്തിലായി. ഒടുവില്‍ കൃഷ്ണന്‍റെ വിശ്വസ്തനും. എന്നാല്‍ ഇതിനിടയില്‍ അനീഷിന് അറിയാവുന്ന ചില മന്ത്രങ്ങള്‍ കൂടി കൃഷ്ണന്‍ അപഹരിച്ചു..
സഹിക്കാവുന്നതിലും അപ്പുറം
അപഹരിച്ചെന്ന് മാത്രമല്ല അനീഷ് പരീക്ഷിച്ച് വിജയിക്കാത്ത ആ മന്ത്രങ്ങളെല്ലാം കൃഷ്ണന്‍ ചിലയിടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചു. ഇതോടെ അനീഷിന് കൃഷ്ണനോട് പകയായി. തന്നെ ചൂഷണം ചെയ്ത കൃഷ്ണനെ എങ്ങനെയെങ്കിലും ഇല്ലാതാക്കി 300 മൂര്‍ത്തികളുടെ ശക്തിയുള്ള കൃഷ്ണന്‍റെ എല്ലാ മന്ത്രശക്തിയും തന്നിലേക്ക് എത്തിക്കണമെന്ന് അനീഷ് ഉറപ്പിച്ചു.
ആദ്യ ആശാനെ കണ്ടു
കൊലപാതകം ആസൂത്രണം ചെയ്ത അനീഷ് നേരെ അലിമാലയില്‍ എത്തി ഒരു പൂജാരിയില്‍ നിന്നും കൊല നടത്താനുള്ള സമയം ഗണിച്ച് വാങ്ങി. കൊലയ്ക്ക് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ മൂന്നു പേരും ചേര്‍ന്ന് കോഴിക്കുരുതിയും നടത്തി.
കമ്പകക്കാനം
ഇതിന് ശേഷം രണ്ടുപേരും ചേര്‍ന്ന് കമ്പകക്കാനത്തെത്തി. ആദ്യം അനീഷ് കൃഷ്ണനെ അടിച്ചു വീഴ്ത്തി. പിന്നീട് തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സുശീലയേയും മക്കളേയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ പ്രതികള്‍ സുശീലയേയും മകള്‍ ആര്‍ഷയേയും മാനഭംഗപ്പെടുത്തി. പിന്നീട് ചാണക ക്കുഴിയില്‍ മൃതദേഹങ്ങള്‍ കൊണ്ടിട്ട് അതിന് മുകളിലേക്ക് ആസിഡ് ഒഴിച്ചു.
സ്വര്‍ണവുമായി കടന്നു
വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ മറ്റൊരാളുടെ സഹായത്തോടെ 40,000 രൂപയ്ക്ക് സ്വര്‍ണം പണയം വെച്ച് അവിടെ നിന്ന് കടന്നു കളഞ്ഞു. നേര്യമംഗലത്തെ വീട്ടിലേക്ക് ഒളിച്ചു കടക്കുന്നതിനിടെയാണ് അനീഷ് പോലീസ് വലയില്‍ ആകുന്നത്. അതിന് സഹായിച്ചത് നേര്യമംഗലത്തേക്ക് അനീഷ് വിളിച്ച ഓട്ടോക്കാരനാണെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെ
കുറത്തി, ആവുറുകുട്ടി വനമേഖലയില്‍ സഞ്ചരിച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാള്‍ നേര്യമംഗലത്തേക്ക് എത്തുന്നത്. ഇവിടെ നിന്ന് ഒളിയിടത്തിലേക്ക് പോകാന്‍ അനീഷ് ഒരു ഓട്ടോ വിളിച്ചു. ഓട്ടോയില്‍ കയറി അനീഷ് കാണിച്ച മണ്ടത്തരമാണ് അനീഷിനെ കുടുക്കിയത്.
ഫോണ്‍ വിളിച്ചു
സ്വന്തം ഫോണില്‍ നിന്നും വിളിക്കാതെ അനീഷ് ഓട്ടോക്കാരന്‍റെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ചു. എന്നാല്‍ കൂട്ടുകാരന്‍ ഫോണ്‍ എടുത്തില്ല. അനീഷിനെ ഇറക്കി വിട്ടുള്ള മടക്കയാത്രയ്ക്കിടയിലാണ് ഡ്രൈവറുടെ ഫോണിലേക്ക് സുഹൃത്ത് വിളിക്കുന്നത്. ഫോണെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് അപ്പോള്‍ തന്നെ സംശയം മണത്തു.
നേരെ പോലീസിലേക്ക്
ഉടന്‍ തന്നെ ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഘം എത്തി പരിശോധിച്ചപ്പോള്‍ ശുചി മുറിയില്‍ ഒളിച്ച് കഴിയുകയായിരുന്നു അനീഷ്. തുടര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെയാണ് അനീഷിനെ പോലീസ് വലയിലാക്കിയത്.
അധ്യാപികയുടെ
പ്രതി ഒളിച്ചിരുന്ന വീട് ഇടുക്കി പഴയരികണ്ടം സ്വദേശിയായ അധ്യാപികയും കുടുംബവും വാടകയ്ക്ക് കഴിഞ്ഞിരുന്ന സ്ഥലമാണ്. പ്രതിക്ക് ഈ കുടുംബവുമായി പരിചയമുള്ളതിനാല്‍ സാമ്പത്തിക സഹായത്തിനോ ഒളിവില്‍ കഴിയാനോ ആയാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
കൂടുതല്‍ പ്രതികള്‍
അതേസമയം അനീഷും ലിബീഷും മാത്രം ചേര്‍ന്നാണോ നാല് പേരെ നിഷ്കരുണം കൊന്ന് മറവ് ചെയ്തതെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് പുറമേ നിന്ന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസില്‍ വഴിത്തിരിവ്
കേസില്‍ വഴിത്തിരിവുണ്ടായേക്കാന്‍ സാധ്യത ഉണ്ടെന്നും കൂടുതല്‍ അന്വേഷിച്ചാല്‍ കേസിലെ മറ്റുള്ളവരുടെ പങ്ക് വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയില്‍ ഉള്ളവര്‍ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് നിന്ന് മാറിയേക്കാനും സാധ്യത ഉണ്ടെന്നും പോലീസ് പറയുന്നു.