കുലുക്കമോ കുറ്റബോധമോ ഇല്ലാതെ കൊലയാളികൾ.. കൂസലില്ലാതെ പോലീസിനോട് മറുപടി
ഇടുക്കി: സമാനതകളില്ലാത്ത ക്രൂരതയാണ് തൊടുപുഴ കൂട്ടക്കൊലപാതകമെന്നാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നാല് പേരെ തല്ലിയും കുത്തിയും വെട്ടിയും വികൃതവും പൈശാചികവുമായ തരത്തിലാണ് അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ അമ്മയേയും മകളേയും ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്രയും ക്രൂരമായ കൊല നടത്തിയ പ്രതികളുടെ പശ്ചാത്തലം അത്ര നല്ലതല്ല. മദ്യത്തിനും കഞ്ചാവിനും അടിമയാണ് ലിബീഷ്. കൃഷ്ണന്റെ വീട്ടിലെ സ്വര്‍ണവും പണവും കാട്ടി പ്രലോഭിപ്പിച്ചാണ് ലിബീഷിനെ അനീഷ് കൊലപാതകത്തിന് കൂടെക്കൂട്ടിയത്. തൊടുപുഴ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്:
സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ
കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയായ അനീഷിനെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്. ഇവിടെ നിന്നും ഇടുക്കിയിലേക്ക് എത്തിച്ച അനീഷിനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നേര്യമംഗലത്ത് എത്തും മുന്‍പ് മാങ്കുളം, അടിമാലി എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു അനീഷ്.
പൊക്കിയത് ബാത്ത്റൂമിൽ നിന്ന്
സുഹൃത്തിന്റെ വീട്ടിലെത്തി നിമിഷങ്ങള്‍ക്കകമാണ് പോലീസ് അനീഷിനെ പൊക്കിയത്. പോലീസ് എത്തിയത് അറിഞ്ഞ് വീട്ടിലെ ബാത്ത്റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. തികച്ചും ക്ഷീണിതനായിരുന്നു പോലീസിന്റെ കയ്യില്‍ അകപ്പെടുമ്പോള്‍ അനീഷ്. കൃഷ്ണന്റെ മാന്ത്രിക സിദ്ധികള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അനീഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ടൈൽ പണിക്കെന്ന് പറഞ്ഞ്
മാസങ്ങള്‍ക്ക് മുന്‍പ് വരെ കൃഷ്ണന്റെ സഹായിയായി അനീഷ് കൂടെ ഉണ്ടായിരുന്നു. അതിന് ശേഷം നാട്ടിലെത്തി പെയിന്റിംഗ് ജോലിക്ക് പോയി. കൊലപാതകം നടത്തിയ 29ാം തിയ്യതി ഞായറാഴ്ച ടൈല്‍ പണിക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനീഷ് വീട്ടില്‍ നിന്നും ഇറങ്ങിയത്. കൊലപാതകത്തിന് ആറ് മാസം മുന്‍പേ ആസൂത്രണം നടത്തിയിരുന്നുവെന്നും അനീഷ് മൊഴി നല്‍കിയിട്ടുണ്ട്.
ലിബീഷിനെ പ്രലോഭിപ്പിച്ചു
കൃഷ്ണന്റെ വീട്ടില്‍ വലിയ അളവില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് സഹായിച്ചാല്‍ പണവും സ്വര്‍ണവും പങ്കിട്ട് എടുക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ലിബീഷിനെ അനീഷ് കൂടെക്കൂട്ടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ലിബീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ഷോക്ക് അബ്സോര്‍ബറിന്റെ പൈപ്പുകളാണ് കണ്ടെത്തിയത്.
ആഭരണങ്ങൾ പണയം വെച്ചു
കൃഷ്ണന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങളുടെ ഒരു ഭാഗവും ലിബീഷിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബാക്കിയുള്ളവ തൊടുപുഴയിലെ ഒരു സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ് എന്നാണ് വിവരം. ലിബീഷും അനീഷുമായി ഈ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ പോലീസ് വീണ്ടെടുക്കും.
കയ്യിലെ വള മുറിച്ചെടുത്തു
കൃഷ്ണന്റെ ഭാര്യയായ സുശീലയുടെ കയ്യിലെ വള കത്തി ഉപയോഗിച്ച് മുറിച്ചാണ് കൊലയാളികള്‍ കൈക്കലാക്കിയത്. മാത്രമല്ല കഴുത്തിലെ മാലയും ഊരിയെടുത്തു. കൊലപാതകത്തിന് മുന്‍കൈ എടുത്തത് അനീഷാണെന്ന് ലിബീഷ് മൊഴി നല്‍കിയിട്ടുണ്ട്. കൃഷ്ണനെ ആദ്യം ആക്രമിച്ചത് താനാണെന്ന് അനീഷും സമ്മതിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷവും അനീഷ് അടിമാലിയില്‍ പെയിന്റിംഗ് ജോലിക്ക് പോയിരുന്നു.
അച്ഛനും അമ്മയ്ക്കുമൊപ്പം
കൊരങ്ങാട്ടിക്ക് സമീപം നൂറാംകരയിലേക്കുള്ള വഴിയിലാണ് അനീഷിന്റെ വീട്. താമസം അച്ഛനും അമ്മയ്ക്കുമൊപ്പം. രാവിലെ സ്വന്തം ബൈക്കില്‍ ജോലിക്ക് പോവുകയും രാത്രി എന്നും വൈകിയെത്തുകയായിരുന്നു അനീഷിന്റെ പതിവ്. കൊലപാതക വിവരം പുറത്ത് അറിഞ്ഞതിന് പിന്നാലെ ലിബീഷ് കൂടി പങ്കെടുത്ത് ഇയാളുടെ വീട്ടില്‍ പോലീസ് പിടികൂടാതിരിക്കാനുള്ള പൂജ നടത്തിയിരുന്നു.
ഫോണില്ലാതെ കടന്നുകളഞ്ഞു
ഇയാള്‍ കൊരങ്ങാട്ടിയിലേക്ക് വന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വേഷം മാറി എത്തിയെങ്കിലും അപ്പോഴേക്കും കടന്ന് കളഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ചായിരുന്നു ഇയാള്‍ കടന്ന് കളഞ്ഞത്. അത് പോലീസ് അന്വേഷണം ദുഷ്കരമാക്കി. അനീഷിനേയും ലിബീഷിനേയും ഒരുമിച്ച് ഇരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കൂസലില്ലാതെ പ്രതികൾ
കൊലക്കേസില്‍ പിടിയിലായിട്ടും യാതൊരു വിധത്തിലുള്ള കുലുക്കവും ലിബീഷിന് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. മാത്രമല്ല ഇത്ര ക്രൂരമായ കൊലപാതകം നടത്തിയതിന്റെ കുറ്റബോധമോ ലിബീഷിന്റെ വാക്കുകളിലുണ്ടായിരുന്നില്ല. കൂസലില്ലാതെ ആണ് ഇയാള്‍ പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. അനീഷിനും ലിബീഷിനും വിദ്യാഭ്യാസം തീരെയില്ല.
മദ്യത്തിനും കഞ്ചാവിനും അടിമ
ലിബീഷ് ഒന്‍പതാം ക്ലാസ്സാണെങ്കില്‍ അനീഷിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. ലിബീഷ് മദ്യത്തിന് കഞ്ചാവിനും അടിമയാണ്. അനീഷും അങ്ങനെ തന്നെ. മന്ത്രവാദവും പെയിന്റിംഗും ഉള്‍പ്പെടെ ചെയ്ത് കിട്ടുന്ന പണം മുഴുവന്‍ മദ്യത്തിനും കഞ്ചാവിനും വേണ്ടിയാണ് ഇവര്‍ ഉപയോഗിക്കാറുള്ളതെന്ന് പോലീസ് പറയുന്നു. കൊല നടത്തിയ ദിവസവും ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നു.
രണ്ടും പേരും നേരത്തെ പ്രതികൾ
ഷാപ്പുംപടിയില്‍ ഒരാളുടെ തല അടിച്ച് തകര്‍ത്ത കേസിലെ പ്രതിയായിരുന്നു ലിബീഷ്. അടുത്തിടെ വിവാഹിതനായ ഇയാള്‍ ഭാര്യയ്ക്കൊപ്പമാണ് അടിമാലിയില്‍ താമസിച്ചിരുന്നത്. മീന്‍ പിടിക്കാനെന്ന പേരിലാണ് കൊല നടത്താന്‍ വീട് വിട്ട് ഇയാള്‍ ഇറങ്ങിയത്. അനീഷ് ഒരു പ്രദേശവാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ്. പൊതുവേ നാട്ടുകാരോട് അകന്ന് നില്ക്കുന്ന സ്വഭാവമാണ് ഇയാളുടേത്.