മരിക്കാതെ മകൻ ഒരു ദിവസം ശവങ്ങൾക്ക് കാവൽ.. അവർ രണ്ടാം ദിനം തിരികെ വന്നു, അടിച്ച് കൊന്നു!
ഇടുക്കി: തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങൾ രക്തം മരവിപ്പിക്കുന്നതാണ്. മാന്ത്രിക ശക്തിക്ക് വേണ്ടി ഒരു കുടുംബത്തിലെ നാല് പേരെ തല്ലിയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുക, ശേഷം കുഴി കുഴിച്ച് മൂടുക! അതിൽത്തന്നെ രണ്ട് പേർക്ക് കുഴിച്ച് മൂടുമ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന.
വെട്ടിയിട്ടും കുത്തിയിട്ടും മരിക്കാതെ കൃഷ്ണന്റെ മകൻ അർജുൻ ഒരു ദിവസം മുഴുവൻ മൂന്ന് മൃതദേഹങ്ങൾക്ക് ആ വീട്ടിൽ കാവലിരുന്നുവത്രേ! കൂട്ടക്കൊല നടത്തിയവരിൽ ലിബീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണന്റെ ശിഷ്യനായ അനീഷിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. കൂട്ടക്കൊലയുടെ അന്ന് രാത്രിയും പിന്നീടുള്ള രണ്ട് ദിവസങ്ങളിലും ഇരുട്ടിന്റെ മറവിൽ യഥാർത്ഥത്തിൽ എന്താണ് കൃഷ്ണന്റെ വീട്ടിൽ സംഭവിച്ചതെന്ന് വിശദമായി അറിയാം:
കൊലയാളികൾ രണ്ട് പേർ
കാരിക്കോട് സ്വദേശി ലിബീഷ് (28) അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കൃഷ്ണനേയും കുടുംബത്തേയും ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് ഇടുക്കി എസ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 29ാം തിയ്യതി രാത്രി 12 മണിക്ക് ശേഷമാണ് ഈ ക്രൂരകൃത്യം നടത്തിയത്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനാണ് അനീഷ്. കൃഷ്ണനെ പോലെ പൂജകളും മന്ത്രവാദങ്ങളും ചെയ്യുന്ന വ്യക്തി കൂടിയാണ് അനീഷ്. അനീഷിനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ലിബീഷ് അറസ്റ്റിലാണ്.
കൃഷ്ണന്റെ ശിഷ്യൻ
കൃഷ്ണന്റെ വീട്ടില്‍ മൂന്ന് വര്‍ഷത്തോളം നിന്ന് മന്ത്രവാദം പഠിച്ചിട്ടുണ്ട് അനീഷ്. കൂടാതെ മറ്റൊരു പൂജാരിയില്‍ നിന്ന് അനീഷ് മറ്റ് പൂജകളും പഠിച്ചിരുന്നു. ഈ അടുത്ത കാലത്ത് അനീഷ് ചെയ്തിരുന്ന പൂജകളൊന്നും ഫലിച്ചിരുന്നില്ല. അതിന് കാരണം കൃഷ്ണന്‍ തന്റെ കയ്യില്‍ നിന്നും പൂജ ചെയ്യാനുള്ള മാന്ത്രിക ശക്തി എടുത്തു മാറ്റിയതാണ് എന്നാണ് അനീഷ് കരുതിയത്.
മാന്ത്രിക ശക്തി തിരിച്ച് പിടിക്കാൻ
അതോടെയാണ് കൃഷ്ണനെ ഇല്ലാതാക്കാനും കൃഷ്ണന്റെ കൈവശം ഉള്ള താളിയോലകളടക്കം കൈവശപ്പെടുത്താനും അനീഷ് തീരുമാനിച്ചത്. 300 മൂര്‍ത്തികളുടെ ശക്തി കൃഷ്ണനുണ്ട് എന്നാണ് അനീഷ് കരുതിയത്. ഈ മൂര്‍ത്തികളുടെ ശക്തിയും കൃഷ്ണനെ വകവരുത്തിയാല്‍ തനിക്ക് സ്വന്തമാക്കാമെന്നും തനിക്ക് നഷ്ടപ്പെട്ട ശക്തിയും തിരിച്ച് കിട്ടുമെന്നും അനീഷ് കണക്ക് കൂട്ടി.
6 മാസം മുൻപ് ആസൂത്രണം
ആറ് മാസം മുന്‍പ് തന്നെ കൊലപാതകത്തിനുള്ള ആസൂത്രണം അനീഷ് നടത്തിയിരുന്നു. കൃഷ്ണന്റെ കയ്യില്‍ പണമുണ്ടെന്നും സ്വര്‍ണാഭരങ്ങളുണ്ടെന്നും അനീഷിന് അറിയാമായിരുന്നു. അവ കൈവശപ്പെടുത്തുകയെന്ന ഉദ്ദേശവും അനീഷിന് ഉണ്ടായിരുന്നു. അതിന് വേണ്ടിയാണ് ലിബീഷുമായി ചേര്‍ന്ന് 6 മാസം മുന്‍പേ പദ്ധതിയിട്ടു.
അടുത്ത സുഹൃത്തുക്കൾ
ലിബീഷും അനീഷും തമ്മില്‍ 15 വര്‍ഷത്തെ പരിചയമുണ്ട്. അടിമാലിയിലുള്ള ഒരു ബോര്‍വെല്‍ കമ്പനിയില്‍ ഇരുവരും ജോലിക്കാരായിരുന്നു. ഇവര്‍ നിരന്തരം ബന്ധപ്പെടുന്ന സുഹൃത്തുക്കളുമാണ്. 6 മാസം മുന്‍പ് പറഞ്ഞപ്പോള്‍ അനീഷിനോട് ലിബീഷ് സഹകരിച്ചിരുന്നില്ല. പിന്നീടാണ് കൊലപാതകത്തില്‍ പങ്ക് ചേരാന്‍ ലിബീഷും തീരുമാനിച്ചത്. 29ന് രാത്രി 8.30തോടെ അനീഷ് അടിമാലിയില്‍ നിന്ന് തൊടുപുഴയിലെത്തി.
ഇരുവരും മദ്യപിച്ചു
ലിബീഷ് ബുള്ളറ്റിന്റെ ഷോക്ക് അബ്‌സോബറിനകത്തെ പൈപ്പ് രണ്ടെണ്ണം കയ്യില്‍ കരുതിയാണ് എത്തിയത്. 9 മണിയോടെ സമയം കളയുന്നതിന് വേണ്ടി ഇരുവരും മൂലമറ്റത്ത് ചൂണ്ടയിടാന്‍ പോയി. അനീഷിന്റ െബൈക്കിലായിരുന്നു യാത്ര. ഇരുവരും സാമാന്യം മദ്യപിച്ചിട്ടുണ്ടായിരുന്നു. ഫോണുകള്‍ വീട്ടില്‍ വെച്ചിരുന്നു രണ്ട് പേരും. 12 മണിയോടടുപ്പിച്ച് ചൂണ്ടയിട്ടു.
12 വരെ ചൂണ്ടയിടൽ
പിന്നീട് ഇരുവരും മദ്യപിക്കുന്നതിന് വേണ്ടി മുട്ടത്തുള്ള ബാറിലെത്തിയെങ്കിലും ബാര്‍ അടച്ചിരുന്നു. അവിടെ നിന്നാണ് 12ക്ക് ശേഷം ഇരുവരും കൃഷ്ണന്റെ വീട്ടിലേക്ക് പോയത്. കൃഷ്ണന്റെ വീടിന് സമീപത്തുള്ളവര്‍ക്കോ ബന്ധുക്കള്‍ക്കോ ആ വീടുമായി ഒരു ബന്ധവും ഇല്ലായിരുന്നു. കൊലയാളികള്‍ ചെല്ലുമ്പോള്‍ കൃഷ്ണനും കുടുംബവും ഉറക്കത്തിലായിരുന്നു. വീട്ടിലെ ഫ്യൂസ് ആദ്യം ഊരി.
ആടിനെ അടിച്ച് തന്ത്രം
കൃഷ്ണനെ പുറത്തിറക്കാന്‍ അവര്‍ ചെയ്തത് വീടിന് പിറക് വശത്തുള്ള ആട്ടിന്‍ കൂട്ടിലേക്ക് ചെന്ന് ആടിന് അടികൊടുത്ത് ബഹളമുണ്ടാക്കിക്കുകയായിരുന്നു. ശേഷം അടുക്കള വാതില്‍ക്കല്‍ മറഞ്ഞിരുന്നു. ഇവരുടെ പക്കല്‍ ടോര്‍ച്ചുണ്ടായിരുന്നു. ആടിന്റെ കരച്ചില്‍ കേട്ട് കൃഷ്ണന്‍ വാതില്‍ തുറന്ന് പുറത്തേക്ക് വന്നു. അനീഷ് കൃഷ്ണനെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തി.
ആദ്യം കൃഷ്ണൻ പിന്നെ ഭാര്യ
കൃഷ്ണന് പിറകെ ഭാര്യ സുശീലയും പുറത്തേക്ക് വന്നു. സുശീലയെ ആക്രമിച്ചത് ലിബീഷാണ്. ഇരുട്ടത്ത് ആണെങ്കിലും സുശീല അടി തടുത്തു അകത്തേക്ക് ഓടി. ലിബീഷ് പിന്നാലെ ചെന്ന് സുശീലയെ അടിച്ച് വീഴ്ത്തി. അപ്പോഴാണ് മകള്‍ ആര്‍ഷ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. മകളുടെ കയ്യില്‍ ഒരു കമ്പി വടി ഉണ്ടായിരുന്നു. അതുപയോഗിച്ച് അനീഷിനെ അടിച്ചു.
ചെറുത്ത് നിന്ന് ആർഷ
ഇതോടെ അനീഷ് ആര്‍ഷയുടെ വാ പൊത്താന്‍ ശ്രമിക്കുകയും ആര്‍ഷ കയ്യില്‍ കടിക്കുകയും ചെയ്തു. അനീഷിന്റെ ഒരു നഖം നഷ്ടപ്പെട്ടിട്ടുണ്ട്. അനീഷിന് തലയില്‍ അടിയേറ്റ് മുറിവേറ്റിട്ടുമുണ്ട്. അടുക്കളയില്‍ വെച്ചാണ് ആര്‍ഷയെ അടിച്ച് വീഴ്ത്തിയത്. ഈ സമയത്താണ് മാനസിക അസ്വാസ്ഥ്യമുള്ള മകനും പുറത്തേക്ക് വന്നത്. മകനേയും പൈപ്പ് കൊണ്ട് അടിച്ചു. വാക്കത്തി കൊണ്ട് അര്‍ജുനെ വെട്ടുകയും ചെയ്തു.
വെട്ടിയും കുത്തിയും അടിച്ചും
വാക്കത്തി കൊണ്ടും മറ്റൊരു കത്തി കൊണ്ടും എല്ലാവരേയും കൊലപാതകികള്‍ കുത്തുകയും വെട്ടുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം വീടാകെ പരിശോധിച്ചു. മൂവായിരത്തി അഞ്ഞൂറോളം രൂപയും സ്വര്‍ണാഭരണങ്ങളും കയ്യിലാക്കി. സമയമപ്പോള്‍ ഏകദേശം പുലര്‍ച്ചെ നാല് മണിയായിരുന്നു. പുറത്ത് മരിച്ച് കിടക്കുന്ന കൃഷ്ണനെ എടുത്ത് ലിവിംഗ് റൂമിലിട്ടു.
രക്തം കഴുകി കളഞ്ഞു
ശേഷം വെള്ളമൊഴിച്ച് വീടിനകത്തെ രക്തം കഴുകി. ആളുകളാരും വരാത്ത വീടായത് കൊണ്ട് ആരും അറിയില്ലെന്ന് ഉറപ്പിച്ച് അടുക്കള വാതില്‍ അടച്ച് ഇരുവരും സ്ഥലം വിട്ടു. അതിനിടെ വെങ്ങല്ലൂര്‍ കടവില്‍ പോയി കുളിച്ചു. നേരെ ലിബീഷിന്റെ വീട്ടിലേക്കാണ് പോയത്. ലിബീഷും ഭാര്യയുമാണ് ആ വീട്ടില്‍ താമസിക്കുന്നത്. മീന്‍ പിടിക്കാന്‍ പോയതാണ് എന്നാണ് ഭാര്യയോട് പറഞ്ഞിരുന്നത്. ശേഷം അനീഷ് സ്വന്തം വീട്ടിലേക്ക് പോയി.
മരിക്കാതെ അർജുൻ
പിറ്റേ ദിവസം തിങ്കളാഴ്ച അനീഷ് ലിബീഷിനെ വിളിച്ചു. മൃതദേഹം കുഴിച്ച് മൂടണം എന്ന് ഇവര്‍ തീരുമാനിച്ചു. അന്ന് രാത്രി 11 മണിക്ക് ശേഷം ഇരുവരും വീണ്ടും കൃഷ്ണന്റെ വീട്ടിലേക്ക് പോയി. അപ്പോഴാണ് കൃഷ്ണന്റെ മകനായ അര്‍ജുന്‍ മരിച്ചിരുന്നില്ല എന്ന് അറിയുന്നത്. തലയില്‍ കൈവെച്ച് ലിവിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു അര്‍ജുന്‍ ആ നേരത്ത്.
ചുറ്റിക കൊണ്ടടിച്ച് കൊന്നു
മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയായതിനാല്‍ ഒരു ദിവസം മുഴുവന്‍ ശവശരീരങ്ങള്‍ക്കൊപ്പമിരുന്നിട്ടും വിവരം പുറത്ത് പറയാന്‍ അര്‍ജുന് സാധിച്ചിരുന്നില്ല. കയ്യില്‍ കിട്ടിയ ചുറ്റിക കൊണ്ട് അനീഷും ലിബീഷും അര്‍ജുനെ മാറി മാറി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹങ്ങളിലെ സ്വര്‍ണാഭരണങ്ങള്‍ കൂടി ഊരിയെടുത്തു.
കുഴിയെടുത്ത് മൂടി
ആട്ടിന്‍കൂട്ടിന് സമീപത്ത് നിന്ന് മണ്‍വെട്ടിയെടുത്ത് വീടിന് പിറകില്‍ കുഴിയെടുത്ത് മൂന്ന് മൃതദേഹങ്ങളും കുഴിച്ച് മൂടി. ശേഷം വീട് ഒരുവട്ടം കൂടി കഴുകിയ ശേഷമാണ് ഇവര്‍ തിരികെ പോയത്. മൂന്നാമത്തെ ദിവസം രാത്രിയും അനീഷ് ലിബീഷിന്റെ വീട്ടിലെത്തി. രക്തത്തിന്റെ മണം വീട്ടില്‍ നിന്നും പൂര്‍ണമായും കഴുകി കളയാന്‍ ആലോചിച്ചു. എന്നാല്‍ അന്ന് ലിബീഷ് ഒപ്പം പോകാത്തത് കൊണ്ട് അത് നടന്നില്ല.
കൃഷ്ണനും മകനും ജീവൻ
കൃഷ്ണന്റെയും മകന്റെയും ശരീരത്തിന് അകത്ത് നിന്നും മണ്ണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തിരുന്നു. അതില്‍ നിന്നും മനസ്സിലാക്കുന്നത് കുഴിച്ചിടുമ്പോള്‍ ഇവര്‍ പൂര്‍ണമായും മരിച്ചിട്ടില്ല എന്ന് തന്നെയാണെന്നും ഇടുക്കി എസ്പി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അനീഷും ലിബീഷും മുന്‍പ് അടിമാലിയില്‍ ഓരോ കേസുകളില്‍ പ്രതികളായിരുന്നു.
വാർത്താ സമ്മേളനം
ഇടുക്കി എസ്പിയുടെ വാർത്താ സമ്മേളനം