തൊടുപുഴ കൂട്ടക്കൊല: അനീഷിനേയും ലിബീഷിനേയും കുടുക്കാൻ പോലീസിന് സഹായം സ്പെക്ട്ര
Recommended Video
ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി എന്നതായിരുന്നു കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആദ്യം പുറത്ത് വന്ന വാര്‍ത്ത. പിന്നീടാണ് അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെ കുഴിച്ച് മൂടിയ നിലയില്‍ വീടിന് പിറക് വശത്ത് നിന്നും കണ്ടെത്തിയത്. പിന്നാലെ പുറത്ത് വന്നതാകട്ടെ അതിക്രൂരമായ കൊലപാതകത്തിന്റെ കഥകളും.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തൊടുപുഴ കൂട്ടക്കൊലക്കേസിന്റെ ചുരുളഴിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. നാല് പേരെയും എങ്ങനെ കൊലപ്പെടുത്തിയെന്നതും അമ്മയേയും മകളേയും ബലാത്സംഗം ചെയ്തിരുന്നു എന്നതുമടക്കമുളള പ്രതി ലിബീഷിന്റെ മൊഴി പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊലയാളികളായ അനീഷിനേയും ലിബീഷിനേയും കുടുക്കാൻ പോലീസിനെ സഹായിച്ചത് ഒരു സൂത്രപ്പണിയാണ്.
പോലീസിന്റെ നീക്കങ്ങൾ
കൃഷ്ണന്‍ മന്ത്രവാദവും മറ്റ് ആഭിചാര ക്രിയകളും ചെയ്തിരുന്നുവെന്നും നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നുവെന്നും പോലീസിന് ആദ്യമേ തന്നെ വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടുള്ള, പരിചയക്കാരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിന്റെ പുറത്തായിരുന്നു അന്വേഷണ സംഘം കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം
കൃഷ്ണന്റെ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം. തുടര്‍ച്ചയായി സിം കാര്‍ഡുകള്‍ മാറ്റുന്ന സ്വഭാവം കൃഷ്ണനുണ്ടായിരുന്നു. ഈ മാറിയ നമ്പറുകളിലേക്കെല്ലാം വിളിച്ച ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി പോലീസ് പരിശോധിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 400ല്‍പ്പരം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്.
അയ്യായിരത്തില്‍പ്പരം ഫോണ്‍കോളുകള്‍
അയ്യായിരത്തില്‍പ്പരം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു. കൃഷ്ണന്‍ കഴിഞ്ഞ ആറ് മാസക്കാലം നടത്തിയ ഫോണ്‍ കോളുകള്‍ അടക്കമാണ് പോലീസ് ആദ്യം പരിശോധിച്ചത്. എന്നാല്‍ കാര്യമായ ഒരു തുമ്പും പോലീസിന് ലഭിച്ചില്ല. ശേഷം അതിന് മുന്‍പുള്ള ആറ് മാസക്കാലത്തെ കോളുകളും പരിശോധിച്ചു. അതോടെയാണ് ചില സൂചനകള്‍ ലഭിച്ചത്.
സ്ഥിരം വിളിക്കുന്ന ആൾ
സ്ഥിരമായി ഒരാള്‍ കൃഷ്ണന്റെ മൊബൈലിലേക്ക് വിളിച്ചതായി പോലീസ് കണ്ടെത്തി. ഇത് അനീഷിന്റെ നമ്പറാണെന്നും പോലീസ് മനസിലാക്കി. ആറ് മാസം മുന്‍പാണ് അനീഷ് കൃഷ്ണനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. അതിന് ശേഷമാകട്ടെ കൃഷ്ണനെ അനീഷ് ഫോണില്‍ ബന്ധപ്പെട്ടിരുന്നുമില്ല. ഇത് പോലീസിന് സംശയത്തിന് ഇടയാക്കി.
സ്പെക്ട്ര വന്നു
സ്‌പെക്ട്ര യന്ത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇതാകട്ടെ പോലീസിന് കൂടുതല്‍ ഗുണകരവുമായി. പിടിയിലായ ലിബീഷിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചതിലൊരു ഘടകം സ്‌പെക്ട്രയാണ്. കൊല നടത്തുന്നതിന് മുന്‍പും ശേഷവും കൊലയാളികള്‍ മൊബൈല്‍ വഴി നടത്തുന്ന ആശയ വിനിമയം കണ്ടെത്താനാണ് സ്‌പെക്ട്ര സഹായിക്കുക
ഫോൺ കോളുകൾ പരിശോധിക്കാൻ
ഒരേ ടവറിന് കീഴില്‍ വിവിധ നെറ്റ്വര്‍ക്കുകളില്‍ ഉള്‍പ്പെടുന്ന ഫോണ്‍ കോളുകള്‍ സ്‌പെക്ട്ര എന്ന ഈ നൂതന സംവിധാനം വഴി പരിശോധിക്കാന്‍ പോലീസിന് സാധിക്കും. ലിബീഷിന്റെ ഫോണ്‍ കോളുകള്‍ ഇത്തരത്തില്‍ പരിശോധിച്ചത് വഴി ലഭിച്ച സൂചനകളാണ് അറസ്റ്റിലേക്ക് അടക്കം നയിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് സ്‌പെക്ട്രയുടെ പ്രവര്‍ത്തനം.
മലപ്പുറത്ത് നിന്ന് എത്തിച്ചു
തൊടുപുഴ കൂട്ടക്കൊല അന്വേഷിക്കുന്നതിന് വേണ്ടി മലപ്പുറത്ത് നിന്നും സ്‌പെക്ട്രയെ ഇടുക്കിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇത്തരത്തിലുള്ള അടിയന്തരമായ ഘട്ടങ്ങളില്‍ അന്വേഷണത്തെ സഹായിക്കാന്‍ സ്‌പെക്ട്രയെ മറ്റ് ജില്ലകളിലേക്ക് കൈമാറാറുണ്ട്. മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ വിവര ശേഖരണത്തിനാണ് പോലീസ് ആദ്യമായി സ്‌പെക്ട്ര ഉപയോഗിച്ചത്.
ലിബീഷ് കസ്റ്റഡിയിൽ
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലക്കേസിലും അടിമാലി കുഞ്ഞന്‍പിള്ള കൊലക്കേസിലും സ്‌പെക്ട്ര പോലീസിനെ വളരെ അധികം സഹായിച്ചിട്ടുണ്ട്. തൊടുപുഴ കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്ന ലിബീഷിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡി.
തെളിവെടുപ്പ് നടത്തും
തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ലിബീഷിനെ കസ്റ്റഡിയില്‍ വിട്ടത്. ഇയാളുമായി കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വെച്ച സ്ഥലത്ത് ഉള്‍പ്പെടെ പോലീസ് തെളിവെടുപ്പ് നടത്തും. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ആഭരണങ്ങള്‍ പണയം വെച്ചിരിക്കുന്നതെന്നാണ് വിവരം. കൂട്ടുപ്രതിയായ അനീഷിനെ നേര്യമംഗലത്ത് നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്.