തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു, നാല് മന്ത്രിമാർ ആലപ്പുഴയ്ക്ക് സ്വന്തം !!
എ കെ ശശീന്ദ്രൻ രാജിവെച്ച ഒഴിവിലേക്ക് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി പിണറായി മന്ത്രി സഭയിലേക്ക്. ഫോൺ വിവാദത്തെ തുടർന്ന് എ കെ ശശീന്ദ്രൻ രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശം. ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെ തോമസ് ചാണ്ടി കൈകാര്യം ചെയ്യാനാണ് സാധ്യത.
രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് തോമസ് ചാണ്ടി മന്ത്രിയായി ചുമതല ഏറ്റെടുത്തത്. ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള നാലാമത്തെ മന്ത്രിയാണ് ഇദ്ദഹം. ധനമന്ത്രി തോമസ് ഐസക്ക്, ഭക്ഷ്യ സിവിൽ സപ്ലെസ് മന്ത്രി തിലോത്തമൻ, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എന്നിവരാണ് മറ്റ് മൂന്ന് പേർ.
ഒരു സ്വകാര്യ ന്യൂസ് ചാനൽ പുറത്തുവിട്ട ലൈംഗിക ചുവയുള്ള സംഭാഷണങ്ങളെ തുടർന്നാണ് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ സ്ഥാനം രാജിവെച്ചത്. തുടർന്ന് എൻസിപിയ്ക്ക് സ്വന്തമായുള്ള മറ്റൊരു എംൽഎയായ തോമസ് ചാണ്ടിയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ശശീന്ദ്രനെ വീഴ്ത്തിയത് ചാനൽ നടത്തിയ ഹണി ട്രാപ്പ് ആണെന്ന് പീന്നീട് വ്യക്തമായിരുന്നു. എന്നാൽ മന്ത്രി സ്ഥാനത്തിനായി കടിച്ച് തൂങ്ങി നിൽക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അറിയപ്പെടുന്ന വ്യവസായിയാണ് തോമസ് ചാണ്ടി. നിയമസഭയിലെ ഏറ്റവും സന്പന്നനായി ജനപ്രതിനിധിയാണ് ഇദ്ദേഹം. 3 തവണ കുട്ടനാടിനെ നിയമസഭയിൽ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 10 മാസം മുന്പ് കൈവിട്ട് പോയ മന്ത്രിസ്ഥാനം ആണ്, തോമസ് ചാണ്ടി ഇപ്പോൾ തിരികെ പിടിച്ചിരിയ്ക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം നൽകണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ശശീന്ദ്രനായിരുന്നു നറുക്ക് വീണത്. രണ്ടര വർഷം വീതം മന്ത്രി സ്ഥാനം വീതം വയ്ക്കാമെന്ന തോമസ് ചാണ്ടിയുടെ നിർദ്ദേശം പോലും അന്ന് പാലിയ്ക്കപ്പെട്ടിരുന്നില്ല.