ഇത് ഇരട്ടച്ചങ്കന്റെ ധാർമ്മികതയല്ല, പിണറായിക്ക് കീ ജയ് വിളിച്ച് സൈബർ സഖാക്കൾ വരേണ്ട, സിപിഐ മാത്രം!
Recommended Video
തിരുവനന്തപുരം: വിവാദങ്ങൾക്ക് ഒടുവിൽ തോമസ് ചാണ്ടി വഴങ്ങി. മന്ത്രിസഭാ യോഗത്തിലാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. എന്നാൽ തോമസ് ചാണ്ടി രാജിവെക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സിപിഐ മാത്രമാണ്. തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഏറ്റവും കൂടുതൽ വാശി പിടിച്ചതും സിപിഐ തന്നെയാണ്. തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലന്ന് സിപിഐ പറഞ്ഞിരുന്നു. രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. നിരപരാധിത്വം തെളിയാക്കാന്‍ ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
ഇന്ന് നടന്ന ക്യാബിനറ്റ് മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കി സിപിഐ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കത്ത് നല്‍കിയിരുന്നു. അസാധാരണ കാര്യങ്ങള്‍ നടന്നത് കൊണ്ടാണ് വിട്ടുനിന്നത്. ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെയെന്നാണ് സിപിഐ മന്ത്രിമാരുടെ നിലപാട്. അവസാനം നിൽക്കകള്ളിയില്ലാതെയാണ് ഇപ്പോൾ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും സർക്കാരിനെതിരെ കോടതിയിൽ ഹരജി നൽകിയിട്ടും രാജിവെക്കാൻ ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയല്ല, പകരം സിപിഐയുടെ കടുത്ത നിലപാടുകൾ തന്നെയാണ് തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നിലുണ്ടാകുക എന്നത് പകൽ പോലെ വ്യക്തമാണ്.
മാളത്തിലൊളിച്ച സൈബർ സഖാക്കൾ പുറത്തിറങ്ങും
സിപിഎംമ്മിന്റെ മന്ത്രിയായിരുന്ന ഇപി ജയരാജൻ രാജിവെച്ചപ്പോളും എൻസിപിയുടെ മന്ത്രിയായിരുന്ന ഹണിട്രാപ്പിൽപെട്ട എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴും പിണറായിയുടെ ധാർമ്മികതയെ പുകയ്ത്തിയും പിണറായിക്ക് കീ ജയ് വിളിച്ചും സൈബർ സഖാക്കൾ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ രംഗത്തിറങ്ങിയിരുന്നു. എന്നാൽ ആരോപണങ്ങൾ നേരിട്ട ഉടനെ ഇപി ജയരാജനോടും എകെ ശശീന്ദ്രനോടും മന്ത്രി സ്ഥാനങ്ങൾ രാജിവെക്കാൻ പറഞ്ഞ ഇരട്ടച്ചങ്കുള്ള പിണറായി വിജയൻ തോമസ് ചാണ്ടിയുടെ വിഷയത്തിൽ അയഞ്ഞ നിലപാടാണ് ഏടുത്തത്. എന്നാൽ തോമസ് ചാണ്ടി രാജിവെച്ച ഉടൻ ഇപ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന സിപിഎമ്മിന്റെ സൈബർ സഖാക്കൾ പിണറായിയുടെ മഹത്വം ഉത്ഘോഷിച്ചുകൊണ്ട് രംഗത്ത് എത്തും എന്നതിൽ യാതൊരു സംശയവുമില്ല.
സിപിഐ പിടിമുറുക്കി, വെറെ പോംവഴിയില്ല
ചാണ്ടിയുടെ രാജിയല്ലാതെ വേറെ ഒരു വിട്ടു വീഴ്ചയുമില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇടതുമുന്നണിയിൽ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോൾ ചാണ്ടി വിഷയത്തിൽ നേരിടുന്നത്. തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി അനാവശ്യമായി സമയം നൽകുകയാണെന്നും രാജിയില്ലാതെ ഇനിയും മറ്റൊരു പോംവഴിയില്ലെന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്. മന്ത്രി സഭാ യോഗത്തിൽ പങ്കെടുക്കാതെ സെക്രട്ടറിയേറ്റിൽ തന്നെ റവന്യു മന്ത്രിയുടെ ഓഫീസിലാണ് സിപിഐ മന്ത്രിമാർ ഇരുന്നത്. അവസാനം ഗത്യന്തരമില്ലാതെ തോമസ് ചാണ്ടി തൽക്കാലത്തേക്ക് മാറിനിൽക്കാമെന്ന് എൻസിപി നേതൃത്വം വ്യക്തമാക്കുകയായിരുന്നു. തോമസ് ചാണ്ടി ചില ഉപാധികളോടെയാണ് രാജി സന്നദ്ധത അറിയിച്ചിട്ടുള്ളത്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുമ്പോൾ തനിക് മടങ്ങിവരാൻ സാധിക്കണമെന്നും ഉപാധികളിൽ ഉള്ളതായാണ് വിവരം. അതേസമയം രാജിവെക്കുന്നതിന് കുറച്ച് സാവകാശംവും എൻസിപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാവകാശം നൽകുന്ന കാര്യം അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ഉപാധിയോടെ രാജി... അതെന്താ സംഭവം?
എന്നാൽ ഉപാധിയോടെ രാജിവെക്കാമെന്ന തോമനസ് ചാണ്ടിയുടെ നിലപാടിനെയും സിപിഐ തള്ളികളയുകയാണ്. ഉപാധികളോടെ രാജി എന്നത് കേട്ടു കേൾവിപോലും ഇല്ലാത്ത കാര്യമാണെന്നാണ് സിപിഐ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞത്. അതേസമയം മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ട് നിന്ന സിപിഐയുടെ നടപടി എന്തുകൊണ്ടാണെന്ന് തനിക്കു മനസിലാകുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ സൈബർ സഖാക്കൾ ഒന്നടങ്കം സിപിഐക്കെതിരെയാണ് ഇപ്പോൾ പടനയിക്കുന്നത്. ഘടക കക്ഷികൾക്ക് അർഹിക്കുന്ന മാന്യത നൽകണമെന്നാണ് സർക്കാർ നിലപാട്. തോമസ് ചാണ്ടി ധനാഢ്യനോ അല്ലയോ എന്നത് പ്രശ്നമല്ല. മന്ത്രിയാവുന്നതിനും എത്രയോ മുമ്പുണ്ടായ സംഭവത്തിലാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്. അതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിൽ വന്നത് സ്വാഭാവിക കാലതാമസം മാത്രമാണെന്നാണ് പിണറായുടെ നിലപാട്. എന്നാൽ ഈ നിലപാട് ഇപി ജയരാജന്റെയോ എകെ ശശീന്ദന്റെയോ കാര്യത്തിൽ ഉണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു സത്യം.
സിപിഐ കനത്ത വില കൊടുക്കേണ്ടി വരും
സിപിഐ കനത്ത വിലകൊടുക്കേണ്ടി വരും എന്ന തരത്തിലാണ് സൈബർ സഖാക്കൾ ഇപ്പോൾ രംഗത്ത് വലന്നിരിക്കുന്നത്. എൽ ഡി എഫ് കൂടി, മുഖ്യമന്ത്രിയെ ഉചിതമായ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തിയ ശേഷം സി പി ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ടെന്ന് നിർദേശിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, തോമസ് ചാണ്ടി മന്ത്രിസഭയിൽ നിന്നും മാറിനിൽക്കുമെന്ന കാര്യം നന്നായി അറിയാം.സിപിഐ യുടെ നാല് മന്ത്രിമാർ മാറി നിന്നതിന്റെ ഫലമായുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് തോമസ് ചാണ്ടിയുടെ പിൻവാങ്ങലെന്ന് വരുത്തി തീർക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് സിപിഐ കളിക്കുന്നത്. സിപിഎം പ്രവർത്തകരുടെ അധ്വാനവും വിയർപ്പുമാണ് തങ്ങളുടെ മന്ത്രിപ്പണിയെന്ന പ്രാഥമിക ബോധ്യം കാനം രാജേന്ദ്രനുണ്ടാവില്ല. എന്നാൽ, സിപിഐ മന്ത്രിമാർക്ക് ആ ബോധം വേണം എന്നാണ് സൈബർ സഖാക്കൾ ഫേസ്ബുക്കിൽ പ്രചരണം നടത്തുന്നത്.
ലക്ഷ്മി ലക്ഷ്മി നായർ, കെ ഇ ഇസ്മയിൽ... സൈബർ സഖാക്കളുടെ ആയുധങ്ങൾ
സിപിഐക്കാർക്കെതിരെ രംഗത്തെത്തിയ സൈബർ സഖാക്കൾ ഇപ്പോൾ ലക്ഷ്മി നായരെയും പിടിച്ചിരിക്കുകയാണ്. കാനത്തിന് ഒന്നു കുടെ ഇസ്മയിൽനെ പിടിക്കണം അതിനുവേണ്ടി മാത്രമാണ് ഈ കളി. സമരം കൊടുമ്പിരി കൊണ്ട സമയത്തു മുന്നണി മാറാന് ചർച്ച നടത്തിയവന്മാരാണ് ആദർശധിരൻമാർ ആവേണടതില്ല എന്ന തര്തതിലും സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ അഴിച്ചു വിടുന്നുണ്ട്. തിരുവനന്തപുരം ലോ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് ലക്ഷ്മി നായർക്കെതിരെ കൊടുത്ത കേസ് എന്തായെന്നും ചിലർ സിപിഐക്കെതിരെ വിമർശനപരമായി ഉന്നയിക്കുന്നുണ്ട്. എംപി ആയിരിക്കെ അനധികൃതമായ് റിസോർട്ട് മുതലാളിക്ക് എം പി ഫണ്ട് ഉപയോഗിച്ച് ( പൊതുപണം ) റോഡ് ടാറ് ചെയ്ത് കൊടുത്ത് അധികാരദുർവിനിയോഗം ചെയ്ത് സിപിഐ എംപി കെഇ ഇസ്മയിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള ആർജ്ജവം കൂടി സിപിഐ കാണിക്കണം. നിലവിൽ ഇദ്ദേഹം സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ പ്രസിഡന്റും, സിപിഐ. ദേശീയ എക്സിക്യൂട്ടീവിലെ അംഗവും , സിപിഐ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. ആർജവമുള്ള വിപ്ലവ മുട്ടുകൾ ഉള്ള പാർട്ടിയല്ലേ വല്ലതും നടക്കുമായിരിക്കും അല്ലേ ... എന്ന തരത്തിലുള്ള ചോദ്യങ്ങളും സൈബർ സഖാക്കൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അധികെ വൈകാതെ തോമസ് ചാണ്ടി രാജിവെക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ അതിന്റെ ക്രെഡിറ്റ് എന്തൊക്കെ പരഞ്ഞാലും സിപിഐക്ക് തന്നെയാണ്. സിപിഐയുടെ നിലപാട് തന്നെയാണ് രാജിക്ക് കാരണമായതെന്ന് കാണാനാകും.