അഴകൊഴമ്പന്‍ വിശദീകരണവുമായി പിണറായി;ചാണ്ടിയുടെ വിഷയം ചർച്ച ചെയ്തില്ല, തീരുമാനം വരട്ടേയെന്ന്
തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ വിവാദത്തില്‍ ഗതഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്ന വാർത്തകൾ വെറുതേയായി. മന്ത്രി സഭ യോഗത്തിൽ എടുത്ത നിർണായക തീരുമാനങ്ങളെ കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി തോമസ് ചാണ്ടി വിഷയം പറയാതെ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ തോമസ് ചാണ്ടി വിഷയം മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആയിരുന്നു അഴകൊഴന്പൻ വിശദീകരണം.
തോമസ് ചാണ്ടിയുടെ വിഷയം മന്ത്രിസഭ യോഗം ചർച്ച ചെയ്തില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞത്. തോമസ് ചാണ്ടിയും പീതാംബരൻ മാസ്റ്ററും രാവിലെ തന്ന് വന്ന് കണ്ട കാര്യം പിണറായി പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം അറിയണം എന്നാണ് അവർ പറഞ്ഞത് എന്നും പിണറായി വിജയൻ പറഞ്ഞു.
അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാൽ അത് നിരാകരിക്കാനാവില്ലല്ലോ എന്നായിരുന്നു ഇതേ പറ്റി പിണറായി വിജയൻ പറഞ്ഞത്. അധികം വൈകാതെ തന്നെ അവർ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അറിയിക്കുമെന്നും അതിന് ശേഷം തോമസ് ചാണ്ടിയുടെ കാര്യത്തിൽ തീരുമാനം എടുക്കും എന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.
മന്ത്രിസഭ യോഗത്തിൽ നാല് സിപിഐ മന്ത്രിമാരും പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. ഇതിനെ അസാധാരണമായ നടപടി എന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഒരിക്കലം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അത് എന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഇത്രയൊക്കെ ആയിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
രാവിലെ ക്ലിഫ് ഹൗസില്‍ എത്തി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കും എന്നായിരുന്നു ചാണ്ടി അതിന് ശേഷം അറിയിച്ചത്.
മന്ത്രിസഭ യോഗത്തില്‍ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ അങ്ങനെ ഒരു ചർച്ച പോലും ഉണ്ടായിട്ടില്ല എന്നാണ് പിണറായി വിജയൻ പറയുന്നത്.