ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഏഷ്യാനെറ്റിലെ വിനുവിന് ശശീന്ദ്രന്റെ സന്ദേശം! രഹസ്യം പരസ്യമാക്കി അവതാരകൻ
Recommended Video
കൊച്ചി: ഭരണകക്ഷിയാണെങ്കിലും എന്‍സിപിക്ക് ഇത് കഷ്ടകാലമാണ്. മന്ത്രിമാര്‍ വാഴുന്നില്ല എന്നത് തന്നെയാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്. എകെ ശശീന്ദ്രന്‍ മന്ത്രിക്കസേരയിലെത്തിയെങ്കിലും അധികം താമസിയാതെ ഫോണ്‍ കെണിയില്‍ കുടുങ്ങി പുറത്ത് പോകേണ്ടി വന്നു. പിന്നാലെ വിവാദ വ്യവസായി തോമസ് ചാണ്ടി മന്ത്രി പദമേറി. കായല്‍ കയ്യേറ്റ ആരോപണം തോമസ് ചാണ്ടിയുടെ മന്ത്രിക്കസേരയും തെറിപ്പിച്ചു. തോമസ് ചാണ്ടിയെ പുറത്താക്കുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാര്‍ത്തകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. ചാണ്ടി പുറത്ത് പോയതിന് പിന്നാലെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന് ഒരു സന്ദേശം ലഭിക്കുകയുണ്ടായി. അതും എകെ ശശീന്ദ്രനില്‍ നിന്ന്. വിനു വി ജോണ്‍ തന്നെ ആ സന്ദേശത്തിന്റെ രഹസ്യം പരസ്യപ്പെടുത്തിയിരിക്കുന്നു.
മന്ത്രി വാഴാതെ എൻസിപി
ഇടത് മുന്നണി അധികാരത്തിലെത്തിയപ്പോള്‍ തങ്ങളുടെ രണ്ട് എംഎല്‍എമാരെയും കാലാവധിയുടെ പകുതി വീതം മന്ത്രിമാരാക്കാനുള്ള ഫോര്‍മുല എന്‍സിപി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. മന്ത്രിസഭാ രൂപീകരണത്തിന് മുന്‍പേ തന്നെ താന്‍ മന്ത്രിയാകുമെന്ന് പരസ്യമായി തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. വകുപ്പ് പോലും ചാണ്ടി തീരുമാനിക്കുകയുണ്ടായി. പക്ഷേ മന്ത്രിയായത് എലത്തൂര്‍ എംഎല്‍എ എകെ ശശീന്ദ്രന്‍ ആയിരുന്നു.
മന്ത്രിയായി കുവൈറ്റ് ചാണ്ടി
മന്ത്രിക്കസേരയില്‍ അധികനാള്‍ ശശീന്ദ്രന്‍ തുടര്‍ന്നില്ല. അശ്ലീല ഫോണ്‍ കോള്‍ വിവാദത്തില്‍ കുരുങ്ങി ശശീന്ദ്രന് രാജി വെയ്‌ക്കേണ്ടി വന്നു. പിന്നീടതൊരു ഹണി ട്രാപ്പാണെന്ന വിവരം പുറത്ത് വന്നെങ്കിലും, അപ്പോഴേക്ക് തോമസ് ചാണ്ടി ഗതാഗത മന്ത്രിക്കസേരയില്‍ എത്തിയിരുന്നു. ശശീന്ദ്രനെ പുറത്താക്കാന്‍ തോമസ് ചാണ്ടിയാണ് ഹണി ട്രാപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ചാണ്ടിയും പുറത്തേക്ക്
ശശീന്ദ്രന്റെ ഗതി തന്നെയാണ് തോമസ് ചാണ്ടിക്കും സംഭവിച്ചത്. കായല്‍ കയ്യേറ്റ ആരോപണം തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു. അശ്ലീല ഫോണ്‍വിളിക്കേസ് പിന്‍വലിക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ പന്തിപ്പോള്‍ ശശീന്ദ്രന്റ കോര്‍ട്ടിലെത്തി നില്‍ക്കുകയാണ്. ഹൈക്കോടതി വിധി വന്നാല്‍ ശശീന്ദ്രന് തിരിച്ച് വരവിന് അവസരമാണ് ഒരുങ്ങുക.
പുതിയ വിവാദം
സ്വാഭാവികമായും ശശീന്ദ്രന് സന്തോഷിക്കാന്‍ അവകാശമുണ്ട്. ഈ സന്തോഷം ഏഷ്യാനെറ്റ് ന്യൂസിന് അറിയിക്കാന്‍ തോന്നിയാലും കുറ്റപ്പെടുത്താനാവില്ല. തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ എകെ ശശീന്ദ്രന്‍ തനിക്ക് നന്ദി പറഞ്ഞ് കൊണ്ട് സന്ദേശമയച്ചു എന്നാണ് അവതാരകന്‍ വിനു വി ജോണിന്റെ വെളിപ്പെടുത്തല്‍. ട്വിറ്ററിലാണ് വിനു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ശശീന്ദ്രൻ നന്ദി പറഞ്ഞെന്ന്
സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും വിനു വി ജോണ്‍ ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നു. വെറുതെ സംസാരിക്കാനാണ്, നന്ദി- എകെ ശശീന്ദ്രന്‍, എന്നതാണ് സന്ദേശം. ഇത് തോമസ് ചാണ്ടിയെ പുറത്താക്കുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസ് വഹിച്ച പങ്കിനുള്ള നന്ദി പ്രകടനമാണ് എന്നാണ് വിനു വി ജോണ്‍ പറയുന്നത്.
എകെ ശശീന്ദ്രന്‍ ഒരു രാഷ്ട്രീയ അശ്ലീലമാണെന്ന്
എകെ ശശീന്ദ്രന്‍ ഒരു രാഷ്ട്രീയ അശ്ലീലമാണെന്ന് വീണ്ടും തെളിയിച്ചു. ചാണ്ടിയുടെ രാജിക്ക് പിന്നാലെ എനിക്ക് അയച്ച സന്ദേശം- എന്ന കുറിപ്പോട് കൂടിയാണ് സ്‌ക്രീന്‍ ഷോട്ട് വിനു ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാദമുണ്ടായ സമയത്ത് ശശീന്ദ്രനുമായി ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് വിനു പറയുന്നു. എന്നാല്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
ശശീന്ദ്രനിൽ നിന്നും ഫോൺവിളികൾ
മാത്രമല്ല തങ്ങളെ പരിഹസിക്കുക കൂടി ചെയ്തു. ചാണ്ടിയുടെ രാജി വരെ മാത്രമായിരുന്നു അത്. രാജിക്ക് ശേഷം തനിക്ക് ശശീന്ദ്രനില്‍ നിന്നും നിരവധി ഫോണ്‍ കോളുകള്‍ വന്നു. എന്നാല്‍ ആ ഫോണ്‍വിളികളോട് താന്‍ പ്രതികരിച്ചില്ല. ഇതോടെയാണ് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശം ശശീന്ദ്രന്‍ അയച്ചതെന്നും വിനു പറയുന്നു.
രാജി വെപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ്
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് പുറത്ത് കൊണ്ടുവന്ന വാര്‍ത്തകളാണ് തോമസ് ചാണ്ടിയുടെ പതനത്തിന് വഴി തുറന്നത്. മൂന്ന് മാസത്തോളം തുടര്‍ച്ചയായി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച് പ്രസാദ് പരമ്പര ചെയ്തിരുന്നു. ഈ കണ്ടെത്തലുകള്‍ കളക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ചതോടെയാണ് ചാണ്ടിക്ക് മുന്നില്‍ രാജിയല്ലാതെ മറ്റ് വഴിയില്ലെന്നായത്.
|
വിവാദത്തിലേക്ക് ട്വീറ്റ്
വിനു വി ജോണിന്റെ ട്വീറ്റ്