'ഈ ജനവികാരത്തിന് ബിജെപി കീഴ്പെടേണ്ടി വരും, കൂടുതൽ പ്രതികരണങ്ങൾ എൻഡിഎയ്ക്കുള്ളിൽ നിന്ന് പുറത്തു വരും'
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്‍റെ ചൂട് എന്‍ഡിഎ സഖ്യത്തിലും ആഞ്ഞടിക്കുകയാണ്. മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് പാര്‍ട്ടി വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവിലും നിയമത്തിനെതിരെ സമ്മര്‍ദ്ദം ശക്തിപ്പെട്ടിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. എന്‍ഡിഎയില്‍ ഉള്‍പ്പെടെ ഭിന്നത ഉയരുന്നത് സമരത്തിന്റെ നൈതികതയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം
കേന്ദ്രമന്ത്രിയുടെ പ്രതികരണം
മാതാപിതാക്കളുടെ ജനനത്തീയതി തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുമില്ലെന്ന് പറയുന്നത് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ്. ദേശീയ പൌരത്വ രജിസ്റ്റർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ മാതാപിതാക്കളുടെ ജനനത്തീയതിയും ജനനസ്ഥലവും രേഖപ്പെടുത്തണമെന്ന ആവശ്യത്തോടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ആസാമിലേതിനു സമാനമായി പൌരത്വ രജിസ്റ്റർ രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ സർക്കാരിനുദ്ദേശമില്ലെന്നും അദ്ദേഹം പറയുന്നു.
വെല്ലുവിളിച്ച് വൈസ് പ്രസിഡന്‍റ്
എൻഡിഎ സഖ്യകക്ഷിയാണ് ജനതാദൾ (യുണൈറ്റഡ്). ബിഹാറിലെ ജെഡിയു നേതാവ് പ്രശാന്ത് കിഷോറും കഴിഞ്ഞ ദിവസം അമിത് ഷായ്ക്കും പൌരത്വ രജിസ്റ്ററിനുമെതിരെ രംഗത്തു വന്നിരുന്നു. പ്രഖ്യാപിച്ച കാലപരിധിയിൽ സിഎഎയും എൻആർസിയും നടപ്പാക്കി നോക്കാൻ അമിത് ഷായെ വെല്ലുവിളിച്ചിരിക്കുകയാണ് ജെഡിയു വൈസ് പ്രസിഡന്റ്.
വീണ്ടു വിചാരം വളര്‍ത്തുകയാണ്
രാജ്യത്താകെ ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭം എൻഡിഎ ഘടകകക്ഷികളിലും വീണ്ടുവിചാരം വളർത്തുകയാണ്. ജനകീയപ്രക്ഷോഭത്തേിന് നിഷേധാത്മകമായി പ്രതികരിക്കുന്നത് ഒരു സർക്കാരിന്റെയും ശക്തിയെയല്ല വെളിപ്പെടുത്തുന്നത് എന്ന് എൻഡിഎ നേതാക്കൾക്കു പോലും അമിത് ഷായെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തേണ്ടി വന്നിരിക്കുന്നു.
പ്രകോപനപരമായി
ഇത് ഈ സമരത്തിന്റെ നൈതികതയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.ദേശീയ പൌരത്വ രജിസ്റ്ററിനും സിഎഎയ്ക്കും വേണ്ടി ഏറ്റവും തീവ്രമായി വാദിക്കുന്നത് ആഭ്യന്തര മന്ത്രി അമിത്ഷായാണ്. ഭാഷയിലെ വെല്ലുവിളി കണക്കിലെടുത്താൽ അമിത്ഷാ പ്രധാനമന്ത്രിയും മോദി ഉപപ്രധാനമന്ത്രിയുമാണ്. അത്ര പ്രകോപനപരമായാണ് ഷാ സംസാരിക്കുന്നത്.
ഭീഷണി ആവര്‍ത്തിച്ചു
എന്തുവന്നാലും പൌരത്വ വിഷയത്തിൽ പിന്നോട്ടില്ലെന്ന പ്രഖ്യാപനവും മോദിയിൽ നിന്നല്ല, അമിത് ഷായിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ ദിവസം ലഖ്നൌവിൽ നടന്ന റാലിയിലും ഈ ഭീഷണി അദ്ദേഹം ആവർത്തിച്ചു. കാര്യങ്ങളിൽ അന്തിമതീരുമാനം തന്റേതാണെന്ന് രാജ്യത്തെ ആവർത്തിച്ചു ബോധ്യപ്പെടുത്തുകയാണ് അമിത് ഷാ.
കീഴ്പെടേണ്ടി വരും
അമിത്ഷായും സംഘവും സൃഷ്ടിക്കുന്ന പ്രകോപനം എൻഡിഎ ഘടകകക്ഷികൾക്കുപോലും അലോസരമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. ശക്തമായ ജനകീയ പ്രക്ഷോഭം തന്നെയാണ് ആ ഉലച്ചിലുണ്ടാക്കിയത്. സമരം ശക്തിപ്പെടുന്നതോടെ കൂടുതൽ പ്രതികരണങ്ങൾ എൻഡിഎയ്ക്കുള്ളിൽ നിന്ന് പുറത്തു വരും. ഈ ജനവികാരത്തിന് ബിജെപിയ്ക്ക് കീഴ്പ്പെടേണ്ടിയും വരും.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം