ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം, വിതരണം മെയ് 14 മുതൽ, അനുവദിച്ചത് 148 കോടി രൂപ!
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് നല്‍കി 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍. മെയ് 14 മുതലാണ് പണം വിതരണം ചെയ്യുക. ഇതിനായി 148 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ധനമന്ത്രി ടിഎം തോമസ് ഐസക് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പോസ്റ്റ് വായിക്കാം:
'' ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കുന്ന തുക പ്രത്യേക അക്കൗണ്ടായിട്ടാണ് ട്രഷറിയിൽ സൂക്ഷിക്കുന്നത്. അതിൽ നിന്നുള്ള ആദ്യത്തെ ചെലവ് സാമൂഹ്യസുരക്ഷാ പെൻഷനോ, ക്ഷേമനിധിയിലെ സജീവ അംഗങ്ങൾക്കു നൽകിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും നൽകുന്ന ധനസഹായമായിരിക്കും. ഇങ്ങനെയുള്ള 14,78,236 കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ 147.82 കോടി രൂപ അനുവദിച്ചു.
ഈ കുടുംബങ്ങളെ കണ്ടെത്തിയത് നീണ്ടൊരു അഭ്യാസത്തിലൂടെയാണ്. റേഷൻകാർഡ് വിവരങ്ങൾ സ്പ്രിംഗ്ലർക്കു കൊടുത്തൂവെന്ന് ആക്ഷേപമുണ്ടായല്ലോ. അതിന് അപ്പോൾ തന്നെ മുഖ്യമന്ത്രി മറുപടിയും പറഞ്ഞു. കൊവിഡ് സാമ്പത്തിക പാക്കേജ് പ്രകാരം സഹായം നൽകാൻ വേണ്ടിയിട്ടാണ് ആ കണക്ക് ഉപയോഗിക്കുന്നത്. പക്ഷെ, ഇത് ഉപയോഗപ്പെടുത്താൻ കുറച്ചു സമയമെടുത്തു. റേഷൻകാർഡിൽ എല്ലാ കുടുംബങ്ങളുടെയും ആധാർ നമ്പറുണ്ട്.
ക്ഷേമപെൻഷനുകൾ ലഭിച്ചവരുടെയെല്ലാം ആധാർ നമ്പർ ഒത്തുനോക്കി അങ്ങനെയുള്ള കാർഡ് ഉടമകളെ ഒഴിവാക്കി. അതിനുശേഷം 1000 രൂപ ധനസഹായം ലഭിച്ച ആളുകളുടെ ആധാർ ഒത്തുനോക്കി ഒഴിവാക്കി. എന്നാൽ രണ്ടാമത്തെ കൂട്ടരിൽ 4-5 ലക്ഷം പേരുടെ ആധാർ നമ്പർ ലഭ്യമല്ല. അതുകൊണ്ട് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന 14.8 ലക്ഷം പേരുടെ ലിസ്റ്റിൽ കുറച്ച് അനർഹരുണ്ടാകാം. ഇവരെ തേടിപ്പിടിച്ച് ഇനിയും സമയം വൈകിപ്പിക്കുന്നില്ല. മെയ് 14 മുതൽ വിതരണം ആരംഭിക്കും.
ഓരോരുത്തരുടെയും വീടുകളിൽ ഏറ്റവും അടുത്ത സഹകരണ സംഘം ബാങ്കിൽ നിന്നും പ്രവർത്തകർ ഈ പണം വീട്ടിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. ഇതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. പക്ഷെ, പണം കൈപ്പറ്റും മുമ്പ് ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നിർദ്ദിഷ്ട ഫോമിൽ ലഭ്യമാക്കണം. ഭാവിയിൽ സാമ്പത്തിക സഹായം ലഭിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ഇത് ഉപയോഗിക്കാനുള്ള അനുവാദവും ഒപ്പിട്ടു നൽകണം. അതോടൊപ്പം പെൻഷനോ, 1000 രൂപ സഹായമോ വീട്ടിൽ ലഭിച്ചിട്ടില്ലായെന്നും ഒപ്പിട്ടു നൽകണം. പണവിതരണം അടുത്തയാഴ്ച തന്നെ പൂർത്തീകരിക്കും''.