ഇന്ത്യക്ക് ഒരുലക്ഷം കോടി രൂപ വെറുതേ തരാമെന്ന് ഐഎംഎഫ്: വേണ്ടെന്ന് കേന്ദ്രം, മറുപടി പറയണമെന്ന് ഐസക്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രം ശ്രമിക്കുന്നു.
എന്നാല്‍ ഒരുലക്ഷം കോടി രൂപ വെറുതേ തരാമെന്ന് ഐഎംഎഫ് പറഞ്ഞിട്ടും ഇന്ത്യ വേണ്ടെന്ന് പറയുകയാണെന്നാണ് സംസ്ഥാനം ധനമന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്തൂവെന്ന് ഇന്ത്യക്കാരോട് കേന്ദ്രസർക്കാർ വിശദീകരിച്ചേ തീരൂവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒരുലക്ഷം കോടി
ഒരുലക്ഷം കോടി രൂപ വെറുതേ തരാമെന്ന് ഐഎംഎഫ് പറയുന്നു. വേണ്ടെന്ന് ഇന്ത്യ. തിന്നയുമില്ല, തീറ്റിക്കുകയുമില്ല. 102 രാജ്യങ്ങളാണ് ഐഎംഎഫിനോട് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഐഎംഎഫിനു രണ്ട് രീതിയിൽ സഹായിക്കാം. സാധാരണ ഐഎംഎഫ് വായ്പ അനുവദിക്കുകയാണ് ചെയ്യുക.

40000 കോടി
ഇപ്പോൾ 25 രാജ്യങ്ങൾക്ക് 40000 കോടി രൂപ വായ്പ അനുവദിച്ചു കഴിഞ്ഞു. ഇതുകൊണ്ടൊന്നും തികയില്ല. എല്ലാ രാജ്യങ്ങളുടെയും കയറ്റുമതി നിലച്ചിരിക്കുകയാണ്. അതുകൊണ്ട് ദരിദ്രരാജ്യങ്ങൾ ആവശ്യപ്പെടുന്നത് ഐഎംഎഫ് തങ്ങളുടെ പണം കൂടുതൽ അച്ചടിച്ച് ലഭ്യമാക്കണമെന്നാണ്.

ഐഎംഎഫിനും പണമുണ്ട്
അതെ, ഐഎംഎഫിനും പണമുണ്ട്. അതിന്റെ പേര് എസ്ഡിആർ എന്നാണ്. ഈ പണത്തിന്റെ പ്രത്യേകത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമൊന്നും ലഭ്യമല്ല. രാജ്യത്തിന്റെ വിദേശ വിനിമയ ശേഖരത്തിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ മറ്റു നാണയങ്ങളിലേയ്ക്ക് കൈമാറ്റാം.

ആഗോളസമ്പദ്ഘടനയ്ക്ക്
ഇതുവരെ 25ലക്ഷം കോടി രൂപയുടെ മൂല്യമുള്ള എസ്ഡിആറാണ് ഐഎംഎഫ് പുറത്തിറക്കിയിട്ടുള്ളത്. ആഗോള പ്രതിസന്ധിയുടെ രൂക്ഷതകണ്ട് ഐഎംഎഫുപോലും ഭയന്നിരിക്കുകയാണ്. 50ലക്ഷം കോടി രൂപയുടെ എസ്ഡിആർ ആഗോളസമ്പദ്ഘടനയ്ക്ക് ലഭ്യമാക്കാമെന്നാണ് അവർ ഉദ്ദേശിച്ചത്.

തിരിച്ച് അടയ്ക്കേണ്ടതില്ല
അംഗരാജ്യങ്ങൾക്ക് ഇത് അവരുടെ ക്വാട്ട അനുസരിച്ച് വെറുതേ നൽകുന്നതാണ്. തിരിച്ച് അടയ്ക്കേണ്ടതില്ല. 0.05 ശതമാനമാണ് പലിശ. നേരത്തെ പറഞ്ഞ 25 രാജ്യങ്ങൾക്ക് ഇതുവഴി 80,000 കോടി രൂപ വെറുതേകിട്ടും. ഇന്ത്യയ്ക്ക് ഒരു ലക്ഷം കോടി രൂപയും.ട്രംപ് ഇതിനെ എതിർത്തു. അതോടെ പദ്ധതി പാളി. പക്ഷെ, അത്ഭുതകരമെന്നു പറയട്ടെ, എതിർക്കാൻ ട്രംപിനോടൊപ്പം നിർമ്മലാ സീതാരാമനും ചേർന്നു. എന്തുകൊണ്ട് ഇങ്ങനെ ചെയ്തൂവെന്ന് ഇന്ത്യക്കാരോട് കേന്ദ്രസർക്കാർ വിശദീകരിച്ചേ തീരൂ.












Click it and Unblock the Notifications