കുടുംബശ്രീ വഴി 2000 കോടി രൂപ അധിക വായ്പ; പ്രഖ്യാപനം യാഥാര്ത്ഥ്യമാവുന്നു: തോമസ് ഐസക്
തിരുവനന്തപുരം: കുടുംബശ്രീ വഴി 2000 കോടി രൂപ അധിക വായ്പ ലോക്ക്ഡൗൺ കാലത്തെ ദുരിതാശ്വാസമായി നൽകുമെന്ന് പ്രഖ്യാപിച്ചത് യാഥാർത്ഥ്യമാവുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കുടുംബത്തിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തുകൊണ്ട് ഒരു അംഗത്തിന് 5000/10000/15000/20000 എന്നിങ്ങനെ പരാമാവധി 20000 രൂപ വരെ വായ്പ നൽകുന്നതിനാണ് ഈ പദ്ധതി. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്നാണ് ഇത് അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു.
2019 ഡിസംബർ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ ലഭ്യമാക്കുക. ഈ അയൽക്കൂട്ടങ്ങൾ ഇതിനകം വായ്പ എടുത്തിട്ടുള്ള അതേ ബാങ്കുകളിൽ (ഷെഡ്യൂൾഡ് / സഹകരണ) നിന്നാണ് വായ്പ എടുക്കേണ്ടത്. ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്കുകളും (ഷെഡ്യൂൾഡ് / സഹകരണ) മുഖേനയാണ് വായ്പ എടുണ്ടത്. ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പയുടെ പരിധി ഉയർത്തിയോ (ടോപ് അപ്പ്) ഈ വായ്പ അനുവദിക്കാവുന്നതാണ്.
ആറു മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പാ കാലാവധി. ബാങ്കുകൾ പരമാവധി 9 ശതമാനം പലിശയേ ഈടാക്കാൻ പാടുള്ളൂ. മൊറട്ടോറിയം കാലാവധിയ്ക്കു ശേഷം അയൽക്കൂട്ടങ്ങൾ പലിശ ഉൾപ്പെടെയുള്ള EMI തുക മാസാമാസം തിരിച്ചടവ് നടത്തേണ്ടതാണ്. വായ്പയുടെ പലിശത്തുക 3 വാർഷിക ഗഡുക്കളായി സർക്കാരിൽ നിന്നും സബ്സിഡിയായി അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്നതാണെന്നും തോമസ് ഐസക് പറഞ്ഞു.
കോവിഡ് 19 നിമിത്തം കഷ്ടത അനുഭവിക്കുന്ന ഒരു കുടുംബവും വായ്പാ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടാൻ പാടുള്ളതല്ല. എന്നാൽ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വേതനം / പെൻഷൻ ലഭിക്കുന്ന അയൽക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ (പ്രതിമാസം 10,000 രൂപയോ അതിന് മുകളിലോ കുടുംബത്തിന് ആകെ വരുമാനം) അവർക്ക് ഈ വായ്പ അനുവദിക്കുന്നതല്ല. ഓണറേറിയം, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവ വായ്പ ലഭിക്കുന്നതിനു തടസ്സമല്ല.
അയൽക്കൂട്ടാംഗങ്ങളുടെ അർഹതാമാനദണ്ഡങ്ങർ നിശ്ചയിക്കുന്നതിനും അതനുസരിച്ച് അവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് വായ്പ നല്കുന്നതിനും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുമായും സഹകരണ രജിസ്ട്രാറുമായും കരാറിൽ ഒപ്പുവയ്ക്കുന്നതിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തുന്നു. അയൽക്കൂട്ടാംഗങ്ങളുടെ എണ്ണവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് ഓരോ ജില്ലയ്ക്കും അനുവദിക്കേണ്ട വായ്പാപരിധി എക്സിക്യൂട്ടീവ് ഡയറക്ടർ നിശ്ചയിക്കേണ്ടതും അതനുസരിച്ച് വായ്പ അനുവദിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുമാണെന്നും അദ്ദേഹം അറിയിച്ചു.