റോഡ് ഏതാണ്ട് വിജനമാണ്, ചെറിയൊരു ആശങ്ക; പക്ഷെ പിന്നെ കണ്ടത്.. മനുഷ്യമഹാ ശൃംഖലയില്‍ തോമസ് ഐസക്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞതുപോലെ യുഡിഎഫിന് വോട്ട് ചെയ്ത നല്ലൊരു പങ്ക് ആളുകളും ഭരണഘടന ഉയർത്തിപ്പിടിക്കാൻ മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അവർ വന്നത്, എൽഡിഎഫിലേയ്ക്ക് അല്ലെന്നും നാട് അഭിമുഖീകരിക്കുന്ന അത്യാപത്തിനുനേരെ കൈകോർക്കാനാണെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിക്കുന്നു.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വിഴിഞ്ഞത്തു നിന്നും നെയ്യാറ്റിൻകരയിലേയ്ക്ക് 3 മണിക്ക് പോകുമ്പോൾ റോഡ് ഏതാണ്ട് വിജനമാണ്. മനസിൽ ചെറിയൊരു ആശങ്ക. പക്ഷെ 3.30 മണി മുതൽ ഒരു പ്രവാഹമായിരുന്നു. 4 ആയപ്പോഴേയ്ക്കും തിങ്ങിനിറഞ്ഞ നിര. കളിയിക്കാവിളയിൽ നിന്നും കാസർഗോഡ് 620 കിലോമീറ്റർ നീളത്തിൽ ഇതുപോലെ തിങ്ങിനിറഞ്ഞ് ഒരു മനുഷ്യമതിൽ രൂപംകൊള്ളണമെങ്കിൽ 30 ലക്ഷമൊന്നും പോര.

കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞതുപോലെ യുഡിഎഫിന് വോട്ട് ചെയ്ത നല്ലൊരു പങ്ക് ആളുകളും ഇന്ന് ഭരണഘടന ഉയർത്തിപ്പിടിക്കാൻ മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നു. അവർ വന്നത്, നാട് അഭിമുഖീകരിക്കുന്ന അത്യാപത്തിനുനേരെ കൈകോർക്കാനാണ്. എൽഡിഎഫിലേയ്ക്ക് അല്ലെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ, ചില യുഡിഎഫ് നേതാക്കളുടെ പേടി നേരെ മറിച്ചാണ്. ഇന്നത്തേതുപോലെയാണ് അവർ മുന്നോട്ടു പോകുന്നതെങ്കിൽ അവരുടെ ഭയം യാഥാർത്ഥ്യമായേക്കും. അതുകൊണ്ട് സമയം വൈകിയിട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ നമുക്ക് ഒരുമിക്കാം.
ഇന്നത്തെ മനുഷ്യമതിലിന്റെ പ്രത്യേകത രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി ഒട്ടനവധി ആളുകൾ വന്നു എന്നത് മാത്രമല്ല. മതഭേദങ്ങൾക്കും അപ്പുറം പൗരൻമാർ അണിനിരന്നൂവെന്നതാണ്. ബിജെപി മനസ്സിൽ കണ്ടത് വർഗ്ഗീയ ധ്രുവീകരണമായിരുന്നു. എന്നാൽ നാട്ടിൽ നടക്കുന്നത് വർഗ്ഗീയതയ്ക്ക് എതിരായ ഏകീകരണമാണ്.












Click it and Unblock the Notifications