തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യത്തിനു പണമില്ലായെന്ന വാർത്തകൾ കണ്ടു; അടിസ്ഥാനരഹിതമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾ സ്ഥാപിക്കുന്നതിനും ജനകീയ ഭക്ഷണശാലകൾ നടത്തുന്നതിനും മറ്റു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യത്തിനു പണമില്ലായെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരമൊരു പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. ആരോഗ്യ വകുപ്പുപോലെ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഈ പോരാട്ടത്തിൽ ആവശ്യമായ ധനപിന്തുണ ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ചില വാർത്തകൾ
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾ സ്ഥാപിക്കുന്നതിനും ജനകീയ ഭക്ഷണശാലകൾ നടത്തുന്നതിനും മറ്റു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യത്തിനു പണമില്ലായെന്നു ചില വാർത്തകൾ കണ്ടു. ചാനൽ ചർച്ചകളിലും ഈ ആക്ഷേപം ഉന്നയിച്ചുകണ്ടു. ഇത്തരമൊരു പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. ആരോഗ്യ വകുപ്പുപോലെ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഈ പോരാട്ടത്തിൽ ആവശ്യമായ ധനപിന്തുണ ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പ്രോജക്ടിനു നമ്പരും
തദ്ദേശഭരണ സ്ഥാപനങ്ങൾ മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കുവേണ്ടി പ്രോജക്ട് എഴുതി ഭരണസമിതി അംഗീകരിച്ച് ജില്ലാ വകുപ്പ് മേധാവികൾക്കു നൽകിയാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അംഗീകാരം കിട്ടും. പ്രോജക്ടിനു നമ്പരും ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ട്രഷറിയിലെ പ്ലാൻഫണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാവില്ല.
ചെലവഴിച്ചു തീർന്നു
പക്ഷെ, ചില പഞ്ചായത്തുകൾക്ക് അനുവദിച്ച പണം ചെലവഴിച്ചു തീർന്നു. അതുകൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു. ഇതിനു പരിഹാരമായി 1686 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക തദ്ദേശഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
705 കോടി
ഇതിൽ 705 കോടി രൂപയാണ് ഡെവലപ്പ്മെന്റ് ഫണ്ട്. രണ്ടാംഗഡുവിന്റെ പകുതിയാണ് കഴിഞ്ഞ മാസം അനുവദിച്ചത്. ഈ 705 കോടി രൂപയോടെ രണ്ടാംഗഡു പൂർണ്ണമായും അനുവദിച്ചിരിക്കുകയാണ്. കൂടുതൽ പണം എപ്പോഴാണോ ആവശ്യമായി വരുന്നത് അപ്പോൾ മൂന്നാംഗഡു അനുവദിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
981 കോടി രൂപ
981 കോടി രൂപ മെയിന്റനൻസ് ഗ്രാന്റാണ്. ഇതിൽ 294 കോടി രൂപ നോൺ റോഡ് ഫണ്ടും 687 കോടി രൂപ റോഡ് ഫണ്ടുമാണ്. മെയിന്റനൻസ് ഗ്രാന്റിന്റെ രണ്ടാമത്തെ ഗഡുവാണിത്. ആശുപത്രികളുടെയും മറ്റും മെയിന്റനൻസിന് നോൺ റോഡ് ഫണ്ട് തുക പ്രയോജനപ്പെടുത്താവുന്നതാണ്.
കള്ളവോട്ടിന് സാധ്യത: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്