തങ്ങളുടെ ഇരയോട് ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടു വേണ്ടേ ഈ പുലയാട്ട് നടത്താൻ! അക്കമിട്ട് മറുപടി!
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോട് കൂടി സ്പ്രിംക്ലര്‍ വിവാദത്തിന് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. ഉപാധികളോടെ സ്പ്രിംക്ലറുമായുളള കരാര്‍ തുടരാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.
സ്പ്രിംക്ലര്‍ വിവാദം ഇനിയെങ്കിലും അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞ് പോകണം എന്ന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് വിശദമായ മറുപടിയും ഐസക് ഫേസ്ബുക്കില്‍ പങ്ക് വെച്ചിട്ടുണ്ട്. വായിക്കാം:
പ്രതിപക്ഷം പിരിഞ്ഞു പോകണം
അങ്ങനെ അവസാനം കോടതി വിധിയും വന്നു . ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞു പോകണം . മുഖ്യമന്ത്രി പറഞ്ഞത് പോലെ സർക്കാർ എടുത്തു വന്ന നിലപാടുകളെ ശക്തിപ്പെടുത്തുന്നതാണ് കോടതിയുടെ തീരുമാനം . പ്രതിപക്ഷം ഉന്നയിച്ച അഴിമതി, ടെണ്ടർ വിളിക്കാത്തത്, നിയമ -ധന വകുപ്പ് അംഗീകാരം തേടാത്തത് , ഫൈസർ ബന്ധം , തട്ടിക്കൂട്ട് സ്റ്റാർട്ട് അപ്പുകൾ, അമേരിക്കാൻ നിയമം ബാധകമക്കൽ , എൻ ഐ സി യെയോ ഇവിടെയുള്ള കമ്പനികളെയൊ എൽപ്പിക്കൽ തുടങ്ങിയവ വാദങ്ങൾ ഒന്നും ഇനി ഉയർത്തേണ്ട .കോടതി പറഞ്ഞ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് സംസ്ഥാന സർക്കാരിന് യാതൊരു പ്രയാസവുമില്ല.
ഇനിയിപ്പോൾ മാസ്കിങ് കൂടി
1 കോടതി പറഞ്ഞിരിക്കുന്നത് വ്യക്തികളുടെ ഐഡനിഡിറ്റി അനോണിമസ് ആക്കണം എന്നാണ് . എൻക്രിപ്റ്റ് ചെയ്യുന്നതിനുളള നടപടികൾ നടത്തിയിരുന്നു. ഇനിയിപ്പോൾ മാസ്കിങ് കൂടി ചെയ്യണം. ( ചോദ്യം 8 കൂടി വായിക്കുക ). 2 കോണ്ട്രാകടിന് വിരുദ്ധമായി ഡാറ്റാ യുടെ സ്വകാര്യത ദുർബലപ്പെടുത്തുന്ന ഒന്നും ചെയ്യാൻ പാടില്ല എന്നും കോടതി പറഞ്ഞിട്ടുണ്ട്. കേരള സർക്കാർ ഇതിനകം ഉറപ്പ് വരുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണം എന്നു കോടതി കൂടി പറഞ്ഞത് തികച്ചും സ്വാഗതാർഹമാണ്. 3 കോണ്ട്രാകടിന് വിരുദ്ധമായി ഡാറ്റാ കൊണ്ട് ഒന്നും ചെയ്യാൻ പാടില്ല എന്നു മാത്രമല്ല ഉപയോഗം കഴിഞ്ഞാൽ ഡാറ്റ മുഴുവൻ തിരികെ നല്കണം എന്നുമാണ് കോടതി ഇന്ന് പറഞ്ഞിട്ടുള്ളത്. ഇത് തന്നെയാണ് കേരള സർക്കാരും നിഷ്കർഷിച്ചിട്ടുള്ളത്. (സംശയമുള്ളവർക്ക് പഴയ പോസ്റ്റ് വായിക്കാം )
ഡാറ്റ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്
4 കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട് എന്നു സ്പ്രിൻകളർ പരസ്യം ചെയ്യാന് പാടില്ല. ഇതിനോടും കേരള സര്ക്കാര് വിയോജിക്കേണ്ട ഒരു കാര്യവും ഇല്ല. 5 പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഡാറ്റ വാണിജ്യാവശ്യങ്ങൾക്കയി ഉപയോഗിക്കാന് പാടില്ല . ഇത് തന്നെയാണ് കേരള സര്ക്കാര് ഉണ്ടാക്കിയ കരാറിലും ഉള്ളത്. 6 കേരള സർക്കാർ ലോഗോ സ്പ്രിൻകളർ ഉപയോഗിക്കാന് പാടില്ല . കേരളത്തിനെ രോഗപ്രതിരോധത്തിന് സഹായിച്ചു എന്നവകാശപ്പെടുന്ന അവരുടെ വെബ് സൈറ്റിലെ ഭാഗത്ത് കേരള സർക്കാർ ലോഗോ ഉപയോഗിച്ചിരുന്നു. അതവര് അപ്പോൾ തന്നെ നീക്കം ചെയ്തിരുന്നു.
ഒരു ചോദ്യോത്തരി
7 വിവരം നൽകുന്ന ആൾക്ക് ഇത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് കൃത്യമായ വിവരം നല്കണം. ഇപ്പോൾ തന്നെ ശേഖരിക്കുന്ന നാല് വിഭാഗം ചോദ്യങ്ങള്ക്കും കൻസെന്റ് ഉണ്ട് . അഞ്ചാമത്തെ വിഭാഗത്തിനും കൺ സെന്റ് മേടിക്കുന്നതിന് ഒരു വിരോധവും ഇല്ല . ചോദ്യം 15 നോക്കുക . കോടതി നിര്ദ്ദേശങ്ങളുടെ പ്രസക്തി പൂരണമായും മനസ്സിലാവണമെങ്കില് വിവാദ കോലാഹലങ്ങൾ ഒഴിവാക്കി സ്പ്രിൻകളറിൽ നടന്നത് എന്തെന്നു കൃത്യമായി മനസ്സിലാക്കണം . അതിനുള്ള ഒരു ചോദ്യോത്തരി താഴെ കൊടുക്കുന്നു
1. എന്താണ് സ്പ്രിങ്ക്ലർ ഇടപാട് ?
കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷനും അത് വിശകലനം ചെയ്യാനുള്ള ക്ലൗഡ് സോഫ്റ്റ് വെയറും ഐ ടി ഡിപ്പാർട്ട്മെൻറ് സംഭാവന ആയി സ്വീകരിച്ചു. ഇതാണ് ഒറ്റവാക്യത്തിൽ സ്പ്രിങ്ക്ലർ ഇടപാട്
2. ആരാണ് സ്പ്രിംക്ലർ?
ഭീമന് വിവര സഞ്ചായങ്ങൾ വിശകലനം ചെയ്യുന്ന സോഫ്റ്റ് വെയറുകളും സേവനങ്ങളും നൽകുന്ന ലോകത്തെ പ്രധാന കമപണികളില് ഒന്നാണ് സ്പ്രിംക്ലർ. അതിന്റെ സി ഇ ഓ ഒരു മലയാളി ആണ് . ഇത് പോലുള്ള കമപണികളെ കേരളത്തിലേക്ക് കൊണ്ട് വരാൻ നമ്മുടെ ഐ ടി ഡിപ്പാർട്മെന്റ് പരിശ്രമം നടത്തി വരികയായിരുന്നു . ഒരു ഡസനിലേറെ കമ്പനികൾ കേരളത്തില് വന്നു കഴിഞ്ഞു. ഇങ്ങനെ ഇരിക്കെയാണ് കോവിഡ് പ്രതിസന്ധിയില് സൌജന്യമായി നമ്മെ സഹായിക്കുന്നതിന് സ്പ്രിംക്ലർ മുന്നോട്ട് വരുന്നത്..
സ്പ്രിംക്ലർന്റെ ആവശ്യമുണ്ടോ ?
3. സർക്കാരിന് ഇത് നേരിട്ട് ചെയ്തു കൂടെ? സ്പ്രിംക്ലർന്റെ ആവശ്യമുണ്ടോ ?
ആവശ്യമുണ്ടെന്നാണ് കേരളത്തിലെ ഐ ടി ഡിപ്പാർട്ട്മെൻറ് തീരുമാനിച്ചത് . അവരാണ് ഈ തീരുമാനം എടുക്കാൻ യോഗ്യരും ചുമതലപ്പെട്ടവരും . ഇത് നമ്മൾ സ്വയം ഉണ്ടാക്കാൻ ശ്രമിച്ചാൽ നീണ്ട നാൾ സമയം എടുക്കും എന്നാണ് അവരുടെ വിലയിരുത്തൽ . എന്നാൽ നമ്മുക്ക് ഇത് വച്ച് താമസിപ്പിക്കാനും പാടില്ല , കോവിഡ് സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തു അടിയന്തിരമായി ഉത്തരങ്ങൾ കിട്ടിയെ തീരൂ.
4,
ഇതിന്
ടെണ്ടർ
വിളിച്ചോ?
സംഭാവന
വാങ്ങിക്കാൻ
ടെണ്ടർ
വിളിക്കേണ്ട.
15000
രൂപയിൽ
താഴെയുള്ള
ഒരു
പർചേസിനും
ടെണ്ടർ
വിളിക്കേണ്ടതില്ല.
ഫിനാൻസ്
വകുപ്പിന്റെ
അനുവാദവും
വേണ്ട.
5. ഇപ്പോൾ പണം വേണ്ട എന്നത് ശരി , പക്ഷേ 6 മാസം കഴിഞ്ഞു ഈ സേവനത്തിന് പണം കൊടുക്കേണ്ടി വരില്ലേ?
6 മാസം കഴിഞ്ഞു നമുക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം ഈ സേവനം തുടർന്നാൽ മതി. അപ്പോൾ പർച്ചേസ് 15000 രൂപയെക്കാൾ കൂടുതലാണെങ്കിൽ ഫയൽ ധന വകുപ്പിൽ വരണം. ദീർഘകാല കരാർ ആണെങ്കിൽ നിയമ വകുപ്പിനെയും കാണിച്ചു അഭിപ്രായങ്ങൾ തേടണം. 6 മാസം കഴിഞ്ഞു ഇത് തന്നെ തുടരണം എന്നു ഒരു ബാധ്യതയും നമ്മൾ ഏറ്റെടുത്തിട്ടില്ല.
6. എന്ത് കൊണ്ട് നിയമ വകുപ്പിന്റെ അംഗീകാരം തേടിയില്ല?
എന്തെല്ലാം കാര്യങ്ങൾക്കാണ് നിയമ വകുപ്പിന്റെ മുൻകൂർ അനുവാദം വാങ്ങേണ്ടത് എന്നു സർക്കാരിന്റെ ബിസിനസ് നടപടി ചട്ടങ്ങളിൽ പറഞ്ഞിട്ടുണ്ട് . അത് പ്രകാരം ഇത്തരത്തിൽ പർച്ചേസുകളുമായി ബന്ധപ്പെട്ട് വരുന്ന ഓട്ടോമാറ്റിക് കരാറുകളിൽ നിയമ വകുപ്പിന്റെ മുൻകൂർ അനുവാദം തേടേണ്ടതില്ല ,സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കേണ്ട കാര്യമേ ഉള്ളൂ. ഉത്തമബോധ്യത്തോടെ ബന്ധപ്പെട്ടെ സെക്രട്ടറിമാർക്ക് തന്നെ തീരുമാനം എടുക്കാം . ഉത്തരവാദിത്തം സെക്രട്ടറിക്ക് ആയിരിക്കും എന്ന് മാത്രം . ആ ഉത്തരവാദിത്തം ഏൽക്കുന്നു എന്നു ഐ ടി സെക്രട്ടറി പറഞ്ഞിട്ടുമുണ്ട് .
7. ക്ലൗഡ് സോഫ്റ്റ് വെയറും ആപ്ലിക്കേഷനും വാങ്ങുന്നതോടെ സ്പ്രിങ്ക്ലറിന്റെ പങ്ക് തീർന്നോ?
ഇല്ല , സ്പ്രിങ്ക്ലർ കമ്പനിയുടെ പ്രത്യേകത അവർ ആപ്ലിക്കേഷനും സോഫ്റ്റ്‌വെയറുകളും നൽകുക മാത്രമല്ല ചെയ്യുന്നത് . നമ്മൾ നൽകുന്ന ഡാറ്റാ വിശകലനം ചെയ്തു അതാത് സമയത്തെ ആവശ്യങ്ങൾ അനുസരിച്ചുള്ള റിപ്പോർട്ടുകൾ ലഭ്യമാക്കുകയും ചെയ്യും . അത് കൊണ്ടാണ് ഇവരെ സോഫ്റ്റ്‌വെയർ സേവന ദാതാവ് (SaaS) എന്നിവരെ വിളിക്കുന്നത് . ഭീമൻ ബഹുരാഷ്ട്ര കമ്പനികളും ലോകാരോഗ്യ സംഘടന പോലുള്ള സ്ഥാപനങ്ങളും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു . ഇവയൊക്കെ സ്വയം ചെയ്യുന്നതിനേക്കാൾ വളരെ ചുരുങ്ങിയ ചെലവിലും വളരെ ചുരുങ്ങിയ സമയം കൊണ്ടും നമ്മുടെ അടിയന്തിര ആവശ്യങ്ങൾ സാധിക്കാൻ കഴിയും എന്നതാണ് ഒരു സേവനം വാങ്ങുമ്പോൾ ഉള്ള ഗുണം.
ദുരൂപയോഗപ്പെടുത്തി കൂടെ ?
8. നമ്മൾ നൽകുന്ന ഡാറ്റായുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചു? ഈ ഡാറ്റ സ്വകാര്യ നേട്ടത്തിനു വേണ്ടി അവർക്ക് ദുരൂപയോഗപ്പെടുത്തി കൂടെ ?
ഡാറ്റാ ദുരൂപയോഗത്തിനെതിരെ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂട്ടത്തിൽ ഒരു കാര്യം കൂടി പറയട്ടെ. നമ്മൾ എന്ത് സോഫ്റ്റ്‌വെയർ വാങ്ങുമ്പോഴും അത് വിൽക്കുന്നയാളും വാങ്ങുന്നയാളും തമ്മിൽ ഇതെല്ലാം സംബന്ധിച്ച വ്യവസ്ഥകൾ ഉണ്ട്. നിങ്ങൾ ഫേസ് ബുക്ക് അക്കൗണ്ട് എടുക്കുമ്പോൾ പോലും ഇത്തരം ഒരു കരാറിൽ നിങ്ങൾ ഏർപ്പെടുന്നു . ഐ ടി ഡിപ്പാർട്മെന്റ് ഇത്തരത്തിൽ സ്പ്രിങ്ക്ലlറിന്റെ വ്യവസ്ഥകൾ പരിശോധിച്ച് ഡാറ്റ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്.
താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡാറ്റായുടെ ഉടമസ്ഥത കേരള സർക്കാരിന് ആയിരിക്കും, നമ്മൾ ആവശ്യപ്പെട്ട കാര്യത്തിനല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കാൻ പാടില്ല . ഇത് ചോരുകയോ അന്യരുടെ കൈകളിൽ എത്തുകയോ ചെയ്താലും, എന്ത് വീഴ്ച വന്നാലും സ്പ്രിങ്ക്ലർ ആയിരിക്കും ഉത്തരവാദി . കരാറിന്റെ കാലാവധി കഴിഞ്ഞാൽ ശേഖരിച്ച എല്ലാ ഡാറ്റായും സ്റ്റോറേജിൽ നിന്നു തുടച്ചു നീക്കണം. ഇതില് കൂടുതൽ നിബന്ധനകൾ വേണമെന്ന് ആർക്കെങ്കിലും താൽപ്പര്യം ഉണ്ടെങ്കിൽ അതും ചെയ്യാം.
കമ്പനി തന്നെ പൂട്ടി പോകും
9. എന്തിനാണ് അമേരിക്കൻ നിയമത്തിനു കീഴിൽ തർക്കപരിഹാരം സമ്മതിച്ചു കൊടുത്തത് ?
വളരെ കർശനമായ നിയമങ്ങൾ ആണ് അമേരിക്കയിലും യൂറോപ്പിലും ഇക്കാര്യത്തിൽ ഉള്ളത്, GDPR ( General Data Protection Rule) നിയമങ്ങളുടെ ലംഘനത്തിന് ഒരു കമ്പനി ആഗോള വിറ്റു വരുമാനത്തിന്റെ 4% അല്ലെങ്കിൽ 20 മില്യൺ യൂറോ ഏതാണോ വലുത് അത്രയും ഫൈൻ അടക്കേണ്ടി വരും . അമേരിക്കയിലും സമാനമായ നിയമങ്ങൾ തന്നെ നിലവിലുണ്ട്. സാധാരണ ഗതിയിൽ ഇങ്ങനെ ഒരു കേസ് വന്നാൽ കമ്പനി തന്നെ പൂട്ടി പോകും .അത് കൊണ്ട് അമേരിക്കയിൽ കേസ് നടത്തുന്നതിനെ കുറിച്ച് പ്രയാസപ്പെടേണ്ടതില്ല , ഡാറ്റാ ചോർച്ച ഉണ്ടെന്ന് തെളിവുണ്ടെങ്കിൽ അവിടെയുള്ള വക്കീലന്മാർ നമ്മുടെ കേസ് ഏറ്റെടുക്കാൻ മുന്നോട്ട് വന്നോളും .
10. ഇക്കാര്യത്തിൽ ഇൻഡ്യൻ നിയമം ഒന്നും ബാധകമല്ലേ ?
ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന ഏതൊരു കമ്പനിക്കും ഇൻഡ്യൻ നിയമങ്ങൾ ബാധകമാണ്. അത് കൊണ്ടാണ് ഇൻഡ്യൻ നിയമവ്യവസ്ഥയിൽ പറയുന്നത് പോലെ അവരുടെ മാസ്റ്റർ എഗ്രിമെന്റിൽ ഡാറ്റാ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം എന്ന നിബന്ധന ഉൾപ്പെടുത്തിയത്. സ്പ്രിങ്ക്ലർ വിശകലനം ചെയ്യുന്ന ഡാറ്റ മുഴുവൻ സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ ക്ലൌഡ് അക്കൌണ്ടിൽ ആണ് സൂക്ഷിക്കുന്നത്
11. എന്തിനാണ് സർക്കാർ സ്ഥാപനമായ സി ഡിറ്റ് വിദേശ കമ്പനിയായ ആമസോണിന്റെ ക്ലൗഡ് അക്കൗണ്ട് എടുത്തിരിക്കുന്നത്. ഇതിനു പ്രാപ്തിയുള്ള ഇൻഡ്യൻ കമ്പനികൾ ഇല്ലേ ?
ആദ്യം ക്ലൌഡ് അക്കൌണ്ട് എന്തിനെന്നുള്ളത് പറയാം. വിവരങ്ങൾ സൂക്ഷിക്കാനുള്ള സെർവറുകൾ നമ്മുക്ക് പരിചിതമാണല്ലോ. ഇങ്ങനെയുള്ള ഭീമൻ സെർവറുകളുടെ ഒരു നിരയാണ് ക്ലൌഡ്. ഇവിടെ സ്റ്റോറേജ് സ്‌പേസും കമ്പ്യുട്ടർ പ്രോസസിംഗ് ശേഷിയും നമ്മുക്ക് വാടകയ്ക്ക് എടുക്കാം. ഡാറ്റ സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യാം. നമ്മൾ തന്നെ ഇത്രയും വലിയ സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കാനും ഭീമൻ കമ്പ്യുട്ടർ പ്രോസസിംഗ് ശേഷി ഉണ്ടാക്കാനും വേണ്ട സജ്ജീകരണങ്ങൾക്ക് വേണ്ടി വരുന്നതിന്റെ വളരെ ചെറിയ ചെലവേ ക്ലൗഡിൽ ഇതൊക്കെ വാടകയ്ക്ക് എടുക്കാൻ വേണ്ടി വരുന്നുള്ളൂ.
ഉത്തരം ലളിതമാണ്
ക്ലൌഡ് സൗകര്യങ്ങൾ ഇന്ത്യയിൽ എൻ ഐ സിക്ക് ഉൾപ്പടെ ഉണ്ട്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ബിഗ് ഡേറ്റാ അനലറ്റിക്സ് ടൂളുകൾ അവരുടെ പക്കൽ ഉണ്ടെന്നതിന് ഉറപ്പില്ല എന്നാണ് നമ്മുടെ വിലയിരുത്തൽ. അതുണ്ടാക്കാൻ കാലതാമസമെടുക്കും. അത്രയും കാത്തിരിക്കാൻ കഴിയില്ല.
12. കാര്യങ്ങൾ ഇങ്ങനൊയൊക്കെ ആണെങ്കിൽ എന്തിനാണ് സ്പ്രിങ്ക്ലറുടെ ഇൻഡ്യൻ അക്കൌണ്ടിൽ ഡാറ്റാ ആദ്യഘട്ടത്തിൽ അപ് ലോഡ് ചെയ്തത് ?
ഉത്തരം ലളിതമാണ് . സി ഡിറ്റ് വാങ്ങിയ ക്ലൗഡ് അക്കൌണ്ടിൽ വേണ്ട ക്രമീകരണങ്ങൾ വരുത്തുന്നതിന് വേണ്ട സമയത്തേക്ക് മാത്രമാണ് സ്പ്രിംഗ്ലർ ക്ലൌഡ് അക്കൗണ്ട് ഉപയോഗിച്ചത് .
13. ഇങ്ങനെ അപ്‌ലോഡ് ചെയ്തത് ചെറിയ കാലയളവ് ആണെങ്കിലും ഇതിനിടയിൽ ചോർച്ച ഉണ്ടായിട്ടില്ല എന്നു എങ്ങിനെ ഉറപ്പ് വരുത്തും ?
ഇത് നല്ല കൂത്ത് ! ചോർച്ച എന്നു ആരോപിക്കുന്നവർ അല്ലേ തെളിവ് ഹാജരാക്കേണ്ടത് . ഡാറ്റ ചോരുന്നില്ല എന്നു എങ്ങിനെയാണ് സർക്കാർ തെളിവ് ഹാജരാക്കുക.ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങള് മുൻപേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
എന്ത് കൊണ്ടാണ് ഈ വിവാദം ?
14. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ എന്ത് കൊണ്ടാണ് ഈ വിവാദം ?
പല കാരണങ്ങളും ഉണ്ട് . ഇതിൽ തർക്ക വിഷയമായി വന്ന പല കാര്യങ്ങളും സംജ്ഞകളും സംബന്ധിച്ച് ഐ ടി മേഖലയിൽ ഉള്ളവർക്കെ ഒരു വിധം ധാരണയുള്ളൂ. അതിൽ തന്നെ ക്ലൗഡിൽ സ്പെഷ്യലൈസ് ചെയ്തവർക്കാണ് ആധികാരികമായി എന്തെങ്കിലും പറയാൻ കഴിയുക. ഒരു ഡസൻ എങ്കിലും സാങ്കേതിക വിദഗ്ദർ സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലും ഒക്കെ എഴുതിയത് വായിച്ച് കഴിഞ്ഞാണ് എനിക്കും ഇതിലെ സാങ്കേതികത്വം ഒക്കെ പിടികിട്ടിയത് തന്നെ . ഈ ധാരണക്കുറവ് പലരുടെ ചർച്ചയിലും പ്രതിഫലിക്കുന്നുണ്ട് .
പൊതുജനത്തിന്റെ ഈ ധാരണക്കുറവ് മുതലാക്കാൻ ചില നിക്ഷിപ്‌ത താൽപ്പര്യക്കാരും കളത്തിലിറങ്ങി . അവർക്കും ഇതേ കുറിച്ചൊന്നും വലിയ വിവരം ഇല്ല എന്നു വ്യക്തമാണ് . മുഖ്യമന്ത്രി "മാധ്യമ സിൻഡിക്കേറ്റ്" എന്നു ഭംഗ്യന്തരേണ സൂചിപ്പിച്ച ചില കുബുദ്ധികൾ നല്കിയ രേഖകളും വിവരങ്ങളും ആവർത്തിക്കുക മാത്രമാണ് ഇവരൊക്കെ ചെയ്തത്. ഇതിനൊക്കെ പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ് . നാടിന്റെ സുരക്ഷിതത്തമോ മഹാമാരിയുടെ പ്രതിരോധമോ അല്ല .
അസാധാരണമായ നിലപാടുകളും നടപടികളും
15. ഡാറ്റാ പ്രൈവസി പ്രശ്നം ഇല്ലേ? യഥാർത്ഥത്തിൽ ഇതാണ് ഗൌരവമായ പ്രശ്നം .
രോഗികളോട് വിവരങ്ങൾ ശേഖരിക്കുമ്പോ2ൾ ഇത് അവരുടെ ചികിത്സയ്ക്കും രോഗ്യവ്യാപനം തടയുന്നതിനും ആണെന്ന് വ്യക്തമാക്കുന്നുണ്ട് .5 തരം വിവരങ്ങൾ ആണ് ഇപ്പോൾ നല്കുന്നത്. അതിൽ നാലെണ്ണവും വ്യക്തികളോ അവരുടെ ബന്ധുക്കളോ അപ്‌ലോഡ് ചെയ്യുന്നതാണ് . അപ്പോൾ തന്നെ അവര് അതിന് സമ്മതപത്രവും നല്കുന്നുണ്ട്. ഇനി ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തില് ഇരിക്കുന്നവരെ സന്ദര്ശിക്കുമ്പോള് ശേഖരിക്കുന്നതാണ്.
അതിനും കൂടി സമ്മത പത്രം വാങ്ങണമെങ്കിൽ ചെയ്യാവുന്നതെയുള്ളൂ. ഒന്ന് ആലോചിക്കുക . മാഹാമാരിയെ പ്രതിരോധിക്കുന്നതിന് വേണ്ടി പൌരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം , വിശ്വാസ സംബന്ധിയായ അവകാശങ്ങൾ , തൊഴിൽ ചെയ്യാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ എത്രയെത്ര നിയന്ത്രണങ്ങൾ ആണ് നമ്മൾ കൈകൊണ്ടത് . ഇത് അസാധാരണമായ കാലഘട്ടം ആണ് , അസാധാരണമായ നിലപാടുകളും നടപടികളും ഈ സമയത്ത് വേണ്ടി വരും.
16. ഈ വിവാദം നീണ്ടാലുള്ള പ്രത്യാഘാതങ്ങൾ എന്തായിരിക്കും ?
ഇത് ഈ മഹാമാരിക്കെതിരായ കേരളത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തും.നമ്മൾ ഇത് വരെ കണ്ടതിനേക്കാൾ വലിയ ഒരു ആപത്തിനെ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നു എന്നാണ് സര്ക്കാരിന്റെ അഭിപ്രായം . അഞ്ചു ലക്ഷത്തോളം വരുന്ന വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് എത്താൻ പോകുന്ന മലയാളികളെ മുഴുവൻ ക്വറന്റൈൻ ചെയ്യണം . 30 ലക്ഷത്തോളം വരുന്ന പ്രായം ചെന്നവരെയും തീവ്ര രോഗങ്ങൾ ഉള്ളവരെയും വീടുകളിൽ തന്നെനിരീക്ഷണത്തിലാക്കണം .
സമ്പദ്ഘടന ചലിപ്പിക്കണം
ഇവ ഉറപ്പ് വരുത്തി കൊണ്ട് ദൃഢ ആരോഗ്യമുള്ളവരെ കൊണ്ട് സമ്പദ്ഘടന ചലിപ്പിക്കണം . അവരെയും നിരന്തരം നിരീക്ഷിക്കണം. ഇതിന് ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നു പറയുന്ന സങ്കേതം അനിവാര്യമാണ് . നമ്മൾ ഇവിടെ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ മാത്രമല്ല , ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ശേഖരിച്ച വലിയ തോതിലുള്ള വിവരങ്ങൾ ഉണ്ട് . അവയെല്ലാം സമന്വയിപ്പിച്ച് ബിഗ് ഡാറ്റ അനലിറ്റിക്‌സ് നടത്തി തന്നെ തീരുമാനങ്ങൾ എടുക്കണം. അതിന് സ്പ്രിങ്ക്ലർ പോലുള്ള കമ്പനികളുടെ പ്രാപ്തി ഉപയോഗപ്പെടുത്തണം.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും
പ്രതിപക്ഷനേതാവ് പറയുന്നത് , ഇതൊക്കെ പഞ്ചാബിലും രാജസ്ഥാനിലും നാട്ടിലെ സ്റ്റാർട്ട് അപ്പുകളെ കൊണ്ട് ചെയ്യിക്കുന്നതാണെന്നാണ് . മഹാരാഷ്ട്രയിലും രാജസ്ഥാനിലും വിദേശ കമ്പനികൾ തന്നെ ആണ് ഇത് ചെയ്തു കൊണ്ടിരിന്നത് . ഇപ്പോൾ രാജസ്ഥാൻ പുതുതായി ഒരു ഡൽഹി കമ്പനിയെ ഏർപ്പാട് ചെയ്തിട്ടുണ്ട് . ഇവരുടെയും ഡാറ്റാ വിദേശ കമ്പനികളുടെ ക്ലൗഡുകളിൽ ആണ് വിവരസഞ്ചയം സൂക്ഷിക്കുന്നത് . പക്ഷേ ഇവർ ചെയ്യുന്നത് രോഗികളുടെ ഡാറ്റ മാപ്പിൽ പ്ലോട്ട് ചെയ്യുന്നത് മാത്രമാണ്. ഇതൊന്നും കേരളത്തിന് മതിയാവില്ല . ആദ്യ ഘട്ടത്തിൽ അമേരിക്കയെ കണ്ടു പഠിക്കണം, രാജസ്ഥാനെ കണ്ടു പഠിക്കണം എന്നൊക്കെ പറഞ്ഞത് പോലെ ആവേണ്ട , കേരളം മുൻപേ നടന്നോട്ടേ
ഏത് കമ്പനി വരുമെന്നാണ് നിങ്ങൾ കരുതുന്നത്?
അവസാനം ആയി ഒരു കാര്യം കൂടി, ഈ വിവാദം കേരളത്തിന്റെ ഐ ടി വ്യവസായത്തിന്റെ കടക്കൽ കത്തി വച്ച് കൊണ്ടിരിക്കുകയാണ് , ഇങ്ങനെ വിവാദങ്ങൾ ആഘോഷിക്കുന്ന ഒരു സ്ഥലത്തേക്ക് ഏത് കമ്പനി വരുമെന്നാണ് നിങ്ങൾ കരുതുന്നത്? കഴിഞ്ഞ 3 വർഷങ്ങളുടെ പ്രത്യേകത ഐടി വകുപ്പിന്റെ ശ്രമ ഫലമായി ലോകത്തെ ഏറ്റവും വലിയ പല ഐ ടി കമ്പനികളും കേരളത്തിൽ പരീക്ഷനാടിസ്ഥാനത്തിൽ എങ്കിലും നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട് . ഈ വളർച്ചയെ ആണ് പ്രതിപക്ഷം അറിയാതെ തകർത്ത് കൊണ്ടിരിക്കുന്നത് . ഭീമന്മാരെ മാത്രമല്ല , കേരളത്തിലെ സ്റ്റാർട്ട് -അപ്പുകളെയും കൂടിയാണ് ഇവർ തകർക്കാൻ ശ്രമിക്കുന്നത് .
ഭാവി സംരക്ഷിക്കാൻ കൂടി
കേരളം ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത് ഇത്തവണ സ്റ്റാർട്ട് അപ്പുകൾക്കാണ് . സ്റ്റാർട്ട് അപ്പുകൾ ഉണ്ടാവുന്നതിൽ നമ്മൾ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു. ഇതും കൂടിയാണ് ഇല്ലാതെയാക്കുന്നത്. കേരളത്തിന് അഭിമാനം ആകേണ്ട ഒരു സ്റ്റാർട്ട് അപ്പിനെ ഏതൊക്കെ രീതിയിൽ ആണ് കഴിഞ്ഞ ദിവസം ഒരു പ്രതിപക്ഷ എം എൽ എ യും മാധ്യമങ്ങളും കൂടി താറടിച്ചത്. തങ്ങളുടെ ഇരയോട് ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടു വേണ്ടേ ഈ പുലയാട്ട് നടത്താൻ. അത് കൊണ്ട് കേരളത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി മാത്രമല്ല . കേരളത്തിലെ ഐ ടി വ്യവസായത്തിന്റെ ഭാവി സംരക്ഷിക്കാൻ കൂടിയാണ് സർക്കാരിന്റെ നിലപാട്.