'സിപിഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ “വെട്ടേറ്റു മരിച്ചു”;ചില മാധ്യമങ്ങളുടേത് എന്തൊരു ജാഗ്രതയാണ്'
തിരുവനന്തപുരം: ഇന്നലെ അർധരാത്രിയോടെയാണ് വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ ആറ് പേരാണ് കൊലപാതകത്തിൽ അറസ്റ്റിലായത്. മുഖ്യപ്രതി സജിത്തും ബൈക്ക് ഉടമയുമടക്കം ഉള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഐഎൻടിയുസി പ്രവർത്തകനാണ് സജിത്ത്.
കൊലപാതകത്തിൽ സ്വാഭാവികമായും ഉന്നതതല ഗൂഢാലോചന നടന്നിരിക്കാൻ എല്ലാ സാധ്യതയുമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. പ്രതികൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ആരുടെ കണ്ണിൽ പൊടിയിടാമെന്നാണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ചോദിച്ചു.
ഇതുപോലൊരു തിരുവോണനാളിലാണ്
തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്ന് വന്നത്. ചെറുപ്പക്കാരായ രണ്ടു സഖാക്കളെ കോൺഗ്രസുകാർ ക്രൂരമായി വകവരുത്തിയിരിക്കുന്നു. പത്തനംതിട്ടയിലെ സഖാവ് എം എസ് പ്രസാദിനെ കോൺഗ്രസുകാർ കൊന്നുകളഞ്ഞതും ഇതുപോലൊരു തിരുവോണനാളിലാണ്. ആസൂത്രിതമായ ഗൂഢാലോചന നടത്തി ഇതുപോലൊരു ദിവസം തന്നെ കൊല നടത്താൻ തിരഞ്ഞെടുത്തവർ എത്രമാത്രം കൊടുംക്രിമിനലുകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഉന്നതതല ഗൂഢാലോചന
ഇത് സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബങ്ങൾക്കും നാടിനും മാത്രമല്ല, കേരളത്തിനാകെയുള്ള മുന്നറിയിപ്പാണ്.കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. സ്വാഭാവികമായും ഉന്നതതല ഗൂഢാലോചന നടന്നിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്. പ്രതികൾ നടത്തിയ ആസൂത്രണത്തിന്റെ സ്വഭാവവും ചില മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.
ആരുടെ കണ്ണിൽ പൊടിയിടാമെന്നാണ്
നേരത്തെയും ഇതേ പ്രതികൾ സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നാണറിയുന്നത്. അവരെ തിരുത്താൻ ഒരു ശ്രമവും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പ്രതികൾക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് അരങ്ങിലെത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം പോലും കോൺഗ്രസിന്റെ പരിപാടിയിൽ പ്രതികൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ആരുടെ കണ്ണിൽ പൊടിയിടാമെന്നാണ് പ്രതിപക്ഷ നേതാവ് ധരിക്കുന്നത്?
കേരളം തിരിച്ചറിയാൻ
സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണ്. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച അസാധാരണമായ ഒരു വെല്ലുവിളിയിലൂടെ നാട് കടന്നുപോകുമ്പോൾ, ഇത്തരം പൈശാചികപ്രവൃത്തികളിലൂടെ രാഷ്ട്രീയസംഘർഷം രൂക്ഷമാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം കേരളം തിരിച്ചറിയും. കായംകുളത്ത് സഖാവ് സിയാദിനെയും ചിതറയിൽ സഖാവ് ബഷീറിനെയും കൊലപ്പെടുത്തിയത് കോൺഗ്രസുകാരാണ്. ജനങ്ങളിൽ നിന്ന് പരിഹാസ്യമാംവിധം ഒറ്റപ്പെട്ടതിന്റെ ജാള്യം വടിവാളുകൊണ്ട് പരിഹരിക്കാനാണ് ശ്രമമെങ്കിൽ അതിന് കനത്ത വില കോൺഗ്രസ് നൽകേണ്ടി വരും.
എന്തൊരു ജാഗ്രതയാണവർ
ചില മാധ്യമങ്ങളെക്കുറിച്ചും പറയാതിരിക്കാനാവുന്നില്ല. സിപിഐഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ "വെട്ടേറ്റു മരിച്ചു" എന്ന് കർമ്മിണി പ്രയോഗത്തിൽ റിപ്പോർട്ടു ചെയ്യുന്ന പതിവ് തെറ്റിക്കാതിരിക്കാൻ എന്തൊരു ജാഗ്രതയാണവർ പുലർത്തിയത്. ഇത്തരം എഡിറ്റിംഗ് സഹായം കൊണ്ടൊന്നും കോൺഗ്രസിന്റെ കൈയിലെ ചോരക്കറ മറയ്ക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്.
പ്രതിഷേധം രേഖപ്പെടുത്തുന്നു
സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും ക്രൂരമായ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും രേഖപ്പെടുത്തുന്നു. ഒരിക്കലും തീരാത്ത വേദനയും നഷ്ടവുമാണ് അവരുടെ കുടുംബങ്ങൾക്കും സഖാക്കൾക്കും ഉണ്ടായത്. ആ വേദനയിൽ പങ്കുചേരുന്നു.
'കൊലപാതകങ്ങളുടെ കാര്യത്തിൽ ആർഎസ്എസിനോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്'
ഉന്നം വെച്ചത് മുഹമ്മദ് ഹഖിനെ; ഒന്നിലേറെ തവണവെട്ടി!! മിഥിലാജിന്റെ നെഞ്ചിൽ കുത്തി..എല്ലാം ആസൂത്രിതം