മനോരമക്കെതിരെ ഐസക്; മറുവാദം ഒന്നു വായിച്ചുനോക്കിയിട്ടു വേണ്ടേ പുതിയ പ്രചാരണത്തിന് ഇറങ്ങാൻ
കൊച്ചി: "കിടത്തിച്ചികിത്സ ഇല്ലെങ്കിൽ പരിരക്ഷ ഇല്ല'' എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച കാരുണ്യ ആരോഗ്യ പദ്ധതിയെ സംബന്ധിച്ച വാര്‍ത്തക്കെതിരെ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. ഒരു സംവാദം നടക്കുമ്പോൾ മറുവാദം ഒന്നു വായിച്ചുനോക്കിയിട്ടു വേണ്ടേ പുതിയ പ്രചാരണത്തിന് ഇറങ്ങാന്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് അഭിപ്രായപ്പെടുന്നത്.
വിദ്യാര്‍ത്ഥി സംഘര്‍ഷം; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചു വിട്ടു
എല്ലാ മാധ്യമങ്ങളും ഈ വിവാദത്തിൽ പങ്കാളികളായിട്ടുണ്ട്. പുതിയതും സങ്കീർണ്ണവുമായ സ്കീമെന്ന നിലയിൽ ഇത് സ്വാഭാവികമാണ്. പക്ഷെ ചില മാധ്യമങ്ങൾ മനപൂർവ്വം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്നൂവെന്ന് തോന്നിയപ്പോൾ നിശിതമായിത്തന്നെ പ്രതികരിക്കേണ്ടിവന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ തോമസ് ഐസക് വ്യക്തമാക്കുന്നു.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
കഴിഞ്ഞ രണ്ടാഴ്ചയായി രണ്ട് പ്രശ്നങ്ങൾ സംബന്ധിച്ചാണ് ഞാൻ നിരന്തരം വിശദീകരണം നൽകിക്കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത്, ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തെക്കുറിച്ചാണ്. ചിലർക്ക് ഇപ്പോഴും ആക്ഷേപമുണ്ടെങ്കിലും ഒരു പൊതുസമിതി അതു സംബന്ധിച്ച നിശ്ചയങ്ങൾക്കു വന്നിട്ടുണ്ട്. രണ്ടാമത്തേത്, കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയെക്കുറിച്ചാണ്. ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഈ വിവാദത്തിൽ പങ്കാളികളായിട്ടുണ്ട്. പുതിയതും സങ്കീർണ്ണവുമായ സ്കീമെന്ന നിലയിൽ ഇത് സ്വാഭാവികമാണ്.
പക്ഷെ ചില മാധ്യമങ്ങൾ മനപൂർവ്വം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്നൂവെന്ന് തോന്നിയപ്പോൾ നിശിതമായിത്തന്നെ പ്രതികരിക്കേണ്ടിവന്നു. അതിൽ കേരളകൗമുദിയിൽ ജൂലൈ 10 ന് വന്ന മുഖ്യവാർത്തയെക്കുറിച്ചുള്ള വിമർശനപോസ്റ്റിന്റെ ആദ്യവാചകം വാർത്തയിൽ നിന്നും കടന്ന് പത്രത്തിനെതിരായ ആക്ഷേപമായി മാറിയെന്ന് പലരും കമന്റ് ബോക്സിൽ പ്രതികരിച്ചുകണ്ടു. അത്തരമൊരു ഉദ്ദേശമേ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ വാചകം പിൻവലിക്കുകയാണ്. പക്ഷെ, മറുപടിയിലെ മറ്റൊരു നിലപാടിലും തെല്ലുപോലും മാറേണ്ട കാര്യമില്ല.
മനോരമ പത്രം അവരുടെ കാമ്പയിൻ തുടരുകയാണ്. ഇന്നത്തെ ഒന്നാംപേജിലെ ഒന്നാംവാർത്തയുടെ "തലക്കെട്ട് കിടത്തിച്ചികിത്സ അല്ലെങ്കിൽ പരിരക്ഷ ഇല്ല" എന്നാണ്. ജൂലൈ 10 ലെ എന്റെ പോസ്റ്റിൽ നിയമസഭ പ്രസംഗത്തിൽ നിന്നും ഉദ്ധരിച്ചുകൊണ്ട് ഈ പ്രശ്നം സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുണ്ട്. ഒരു സംവാദം നടക്കുമ്പോൾ മറുവാദം ഒന്നു വായിച്ചുനോക്കിയിട്ടു വേണ്ടേ പുതിയ പ്രചാരണത്തിന് ഇറങ്ങാൻ. ഈ പോസ്റ്റിൽ മൂന്നുകാര്യങ്ങൾ നിയമസഭാ പ്രസംഗത്തെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുകയുണ്ടായി.
ഒന്ന്, ഹെൽത്ത് കാർഡുള്ള 42 ലക്ഷം പേർക്കും കാസ്പിലെ അക്രെഡിറ്റഡ് ആശുപത്രികളിൽ ക്യാഷ് ലെസ്സായി ചികിത്സ ലഭിക്കും. രണ്ട്, 3 ലക്ഷത്തിൽ താഴെ വരുമാനമുള്ളതും എന്നാൽ ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ ആളുകൾക്ക് കാസ്പിലെ അക്രെഡിറ്റഡ് ആശുപത്രികളിൽ തുടർന്നും ചികിത്സ ഉറപ്പാക്കും.മൂന്നാമതായി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയ കാര്യമാണ് ഇന്നത്തെ മനോരമ തലക്കെട്ടിന്റെ വിഷയം. ജൂലൈ 10 ലെ പോസ്റ്റിലെ ഈ ഭാഗം ഞാൻ അതുപോലെ ആവർത്തിക്കട്ടെ.
--"(മൂന്നാമതായി) "ഹീമോഫീലിയ പോലുള്ള ചില കേസുകൾ ഇൻഷ്വറൻസ് പ്രോഗ്രാമിൽ വന്നിട്ടില്ല. അവർക്ക് പ്രത്യേകമായ ഉത്തരവ് നൽകി മുമ്പെന്നപോലെ അല്ലെങ്കിൽ ഭേദഗതിയോടുകൂടി ഈ ആനുകൂല്യങ്ങൾ നൽകാനുള്ള ഏർപ്പാടുമുണ്ടാകും" (നിയമസഭാ പ്രസംഗം). "ഹീമോഫീലിയ മാത്രമല്ല, ക്യാൻസറിനുള്ള പരിശോധനകൾ, തുടർചികിത്സാ മരുന്നുകൾ ഇവയെല്ലാം മൂന്നാമത്തെ ഗണത്തിൽപ്പെടും. ഇങ്ങനെ അക്രെഡിറ്റഡ് ആശുപത്രികളിൽ നൽകുന്ന മരുന്നുകൾക്ക് പ്രത്യേകം കണക്കുകൾ ആശുപത്രികൾ വച്ചാൽ പഴയ കാരുണ്യയുടെ കാലത്തെന്നപോലെ ആ ചെലവ് സർക്കാർ റീ-ഇംബേഴ്സ് ചെയ്യും. തണൽ പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന ഡയാലിസിസ് സേവനങ്ങളും ഈ മൂന്നാമത്തെ ഗണത്തിൽപ്പെടുത്തി തുടർ ആനുകൂല്യം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തും. ഇതിനുള്ള വിശദമായ ഉത്തരവ് ആരോഗ്യ വകുപ്പ് ഇറക്കും. ചുരുക്കത്തിൽ കാരുണ്യ പദ്ധതി വഴി ആനുകൂല്യം കിട്ടിക്കൊണ്ടിരുന്ന ഒരാൾക്കുപോലും പുതിയ സംവിധാനത്തിൽ അത് നിഷേധിക്കപ്പെടില്ല."
കാരുണ്യ ബെനവലന്റ് ഫണ്ട് നിലവിൽ ഉണ്ടായിരുന്നപ്പോൾ അടിയന്തിര ചികിത്സയ്ക്ക് അനുവാദം നൽകുന്നതിന് ജില്ലാ കളക്ടർ അധ്യക്ഷനായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നു. കാസ്പ് പാക്കേജിൽ ഉൾപ്പെടാത്തതും കാരുണ്യയിൽ കിട്ടിക്കൊണ്ടിരുന്നതുമായ മേൽ ചികിത്സാ സൗകര്യങ്ങൾക്ക് അനുമതി നൽകുന്നതിന് ഒരു സംവിധാനമടക്കം രൂപപ്പെടുത്താനാണ് ആരോഗ്യ വകുപ്പ് ദ്രുതഗതിയിൽ പരിശ്രമിക്കുന്നത്. എന്നാൽ ഈ പരിവർത്തന സമയത്ത് ചികിത്സയ്ക്കായി എത്തുന്ന ഒരു രോഗിക്കും നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുതെന്ന സർക്കാർ നിലപാടാണ് 09/07/2019 ന് ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചിട്ടുള്ളത്.
ഇതാണ് യഥാർത്ഥസാഹചര്യം. ഇന്നലെ ആരോഗ്യമന്ത്രി ആശുപത്രി മേധാവികളുടെ യോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങളോടെയുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇറക്കുന്നതാണ്. മനോരമ സുഹൃത്തുക്കളുടെ അറിവിലേയ്ക്ക് - കാരുണ്യ പദ്ധതിക്ക് ശരാശരി 300-350 കോടി രൂപയാണ് പ്രതിവർഷം ചെലവായിക്കൊണ്ടിരിക്കുന്നത്. പുതിയ പദ്ധതിക്ക് ഇതിന്റെ ഇരട്ടിയിലേറെ പണം ചെലവു വരുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ മാത്രമല്ല, മുഴുവൻ ലോട്ടറി ടിക്കറ്റുകളുടെയും പണം പുതിയ പദ്ധതിക്കായി മാറ്റിവയ്ക്കേണ്ടിവരും.