പ്രതിസന്ധി നേരിടുന്നതില്‍ റിസർവ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും അപര്യാപ്തം: തോമസ് ഐസക്
തിരുവനന്തപുരം: റിസർവ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും ഇന്നത്തെ ഗൗരമായ പ്രതിസന്ധി നേരിടുന്നതിന് അപര്യാപ്തമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ലോകത്തെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പ്രതിസന്ധി നേരിടുന്നതിന് സർക്കാരുകളെ സഹായിക്കുന്നതിനുവേണ്ടി പുതിയ പണം അച്ചടിക്കുക അഥവാ സർക്കാരുകൾക്ക് നേരിട്ടു വായ്പ നൽകുന്നതടക്കമുള്ള എന്ത് നടപടിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടത്തിന്റെ ഒരുഭാഗം മോണിറ്റൈസ് ചെയ്യാതെ നിർവ്വാഹമില്ലായെന്ന് മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ രംഗരാജൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹമായിരുന്നു രണ്ടുപതിറ്റാണ്ട് മുമ്പ് റിസർവ്വ് ബാങ്കിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് വായ്പ എടുക്കുന്ന രീതി അവസാനിപ്പിച്ചത്. അദ്ദേഹം തന്നെ ഇന്നത്തെ അസാധാരണമായ സാഹചര്യത്തിൽ അസാധാരണമായ നടപടികൾ വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. എന്നാൽ, റിസർവ്വ് ബാങ്ക് ഈ സുപ്രധാന കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്.
ഈ സാമ്പത്തിക വര്‍ഷമാദ്യം കേന്ദ്രത്തിന്റെ വെയിസ് ആന്റ് മീൻസ് പരിധി 60 ശതമാനം ഉയര്ത്തിതയപ്പോൾ സംസ്ഥാനങ്ങളുടെത് 30 മാത്രമാണ് ഉയര്‍ത്തിയിരുന്നത് അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരുകളുടെ വെയിസ് ആന്റ് മീൻസ് പരിധി ഇപ്പോൾ 60 ശതമാനം ഉയർത്തിയതുകൊണ്ട് അവരുടെ സാമ്പത്തിക ഞെരുക്കത്തിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്നില്ല.
കേരളത്തിന് ഈ സാമ്പത്തികവര്‍ഷം ആദ്യം വെയിസ് ആന്റ് മീൻസ് അഡ്വാൻസും തുല്യമായ ഓവർ ഡ്രാഫ്റ്റ് സൗകര്യവുമടക്കം 3159 കോടി രൂപ വായ്പയെടുക്കാൻ അനുവാദമുണ്ട്. ഇതിന്റെ പകുതി വരുന്ന ഓവർ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കണം. പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി കേരളത്തിന് ഇപ്രകാരം താൽക്കാലികമായി എടുക്കാവുന്ന തുക 3888 കോടി രൂപയായി ഉയർന്നു. അതായത് 729 കോടി രൂപയുടെ വർദ്ധന.
ഇതു തന്നെ സെപ്തംബർ 30 വരെ മാത്രമേയുള്ളൂ. അതു കഴിഞ്ഞാൽ പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചു പോകണം. സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണമെന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. എങ്കിൽ കേരളത്തിന് 18000 കോടി രൂപ കൂടുതൽ വായ്പയെടുക്കാൻ കഴിയും. ആ സ്ഥാനത്താണ് താൽക്കാലികമായി 729 കോടി രൂപ അനുവദിച്ചത്.
റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചതുകൊണ്ട് റീട്ടെയിൽ പലിശ നിരക്കിൽ വലിയ വ്യത്യാസമുണ്ടായിട്ടില്ല. അതുകൊണ്ട് റ്റി.എൽ.റ്റി.ആർ.ഒ. (Targeted Long Term Repo Operations) വഴി 50,000കോടി രൂപ ബാങ്കേതര സ്ഥാപനങ്ങൾക്കു ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. സാധാരണഗതിയിലുള്ള റിപ്പോ വായ്പ ഒരു മാസത്തിൽ താഴെ കാലാവധിയാണ്. എന്നാൽ പുതിയ വായ്പകൾ ഒന്ന് മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ളവയാണ്. നബാർഡിനും സിഡ്ബിക്കും നാഷണൽ ഹൗസിംഗ് ബാങ്കിനും കൂടുതൽ റീ-ഫൈനാൻസ് അനുവദിച്ചത് സ്വാഗതാർഹമാണ്. നബാർഡിൽ നിന്ന് കേരളം അഭ്യർത്ഥിച്ചിട്ടുള്ള അധിക വായ്പ ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കണം. സിഡ്ബി കൂടുതൽ പണം കെഎഫ്സിക്ക് അനുവദിക്കണം. നാഷണൽ ഹൗസിംഗ് ബാങ്ക് ലൈഫ് മിഷന് വായ്പ അനുവദിക്കണം.
ഇന്ന് ഇന്ത്യ മുഴുവനും റിസർവ്വ് ബാങ്കിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചകാര്യങ്ങൾ മുഖ്യമായും മൂന്നാണ്.
ഒന്ന്, കാർഷിക കടങ്ങൾ എഴുതിത്തള്ളുമോ?
രണ്ട്, മൊറട്ടോറിയം ഒരു വർഷത്തേയ്ക്ക് നീട്ടുമോ?
മൂന്ന്, സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഉദാരമായ വായ്പയും നിലവിലുള്ള വായ്പയുടെ പുനസംഘടന പാക്കേജും പ്രഖ്യാപിക്കുമോ?
ഈ മൂന്ന് സുപ്രധാന കാര്യങ്ങളിലും ആർബിഐ മൗനം പാലിച്ചിരിക്കുകയാണ്.