കാർഷിക മേഖലയിലെ നവോന്മേഷത്തിന്റെ അവകാശികളിൽ മുൻനിരക്കാരൻ; ഡോ ഹേലിയെ അനുസ്മരിച്ച് ഐസക്
തിരുനന്തപുരം; ഇന്ന് അന്തരിച്ച കൃഷിവകുപ്പ് മുൻഡയറക്ടറും കാർഷിക മാധ്യമപ്രവർത്തകനുമായിരുന്ന ആർ.ഹേലിയെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ കാർഷിക മേഖലയിൽ പടർന്നുകൊണ്ടിരിക്കുന്ന നവോന്മേഷത്തിന്റെ അവകാശികളിൽ ഏറ്റവും മുൻനിരക്കാരനാണ് ഡോ. ആർ. ഹേലിയെന്ന് തോമസ് ഐസക് പറഞ്ഞു. കൃഷി വിജ്ഞാനവ്യാപനം അദ്ദേഹത്തെ സംബന്ധിച്ച് ഉദ്യോഗമായിരുന്നില്ല. ആ ജോലിയ്ക്ക് പുതിയൊരു തലം കണ്ടെത്തിയ പ്രതിഭ. ഒപ്പം, അർപ്പണബോധമുള്ള ഒരു പറ്റം ഉദ്യോഗസ്ഥരെ ശിഷ്യരാക്കി ഒപ്പം ചേർത്തു. നാട്ടിലെമ്പാടുമുള്ള നല്ല കൃഷിക്കാരുമായി ഗാഢമായ ഹൃദയബന്ധം സൂക്ഷിച്ചു. ഈ അനുഭവങ്ങൾ പ്രഭാഷണങ്ങളായും ലേഖനങ്ങളായുമെല്ലാം നമ്മുടെ കൃഷി വിജ്ഞാനത്തിന് മുതൽക്കൂട്ടായെന്നും ഐസക് പറഞ്ഞു.

ജനകീയാസൂത്രണകാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. സഹോദരങ്ങളായ ആർ പ്രകാശത്തിനും ആർ പ്രസന്നനും സമശീർഷകൻ തന്നെയായിരുന്നു ഹേലിയെന്ന് ബോധ്യപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. ജനകീയ പച്ചക്കറിയ്ക്ക് മാതൃകയായി കഞ്ഞിക്കുഴി പഞ്ചായത്തിനെയാണ് ഞങ്ങൾ ഉയർത്തിക്കാട്ടിയത്. കഞ്ഞിക്കുഴി പരീക്ഷണത്തിന് ഉപദേശങ്ങൾ നൽകിയതും ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നതും ആർ ഹേലിയായിരുന്നു.
കഞ്ഞിക്കുഴി കൃഷി ഓഫീസറായിരുന്ന ടി എസ് വിശ്വന്റെ കാണപ്പെട്ട ദൈവമായിരുന്നു ആർ ഹേലി. കൃഷി സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രൂപം നൽകുന്നതിന് കൈപ്പുസ്തകങ്ങൾ തയ്യാറാക്കുന്നതിനും സംസ്ഥാനതല പരിശീലനത്തിനും തുടർന്ന് പലതലങ്ങളിലുള്ള വിലയിരുത്തലിനുമെല്ലാം ഹേലി സജീവമായി ഉണ്ടായിരുന്നു.എന്നാൽ, അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ കാർഷികമേഖലയെ മൊത്തത്തിലെടുത്താൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയില്ല എന്ന് തുറന്നു സമ്മതിക്കേണ്ടതുണ്ട്.
ദൂർദർശന്റെ ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ട ഒട്ടേറെ ആവേശകരമായ അനുഭവങ്ങളെ വിസ്മരിക്കുന്നില്ല. ഈ റിയാലിറ്റി ഷോയുടെ ജൂറിമാരിലൊരാളും ആർ ഹേലിയായിരുന്നു.
എന്നാൽ സമീപകാലത്ത് ഇതിലൊരു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ വിജയം അതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈയെത്തും ദൂരത്തായിട്ടുണ്ട്. തരിശ് രഹിത പഞ്ചായത്തുകളും പച്ചത്തുരുത്തുമെല്ലാം വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
സുപ്രധാനമായ ഈ ഘട്ടത്തിലാണ് ഇതിനൊക്കെ വലിയ തോതിൽ പ്രചോദനമായിരുന്ന ആർ ഹേലിയുടെ വേർപാട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ സുഹൃത്തുക്കളോടും ശിഷ്യരോടുമൊപ്പം ഞാനും പങ്കുചേരുന്നു.












Click it and Unblock the Notifications