ഇനി യഥേഷ്ടം പിരിച്ചുവിടാം, നക്കാപ്പിച്ചാ കൂലി നൽകാം, ആർക്കും പരാതിപ്പെടാന്‍ അവകാശമില്ല; വിമർശനം.!!
തിരുവനന്തപുരം: ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാരെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തുന്നു. പകര്‍ച്ചവ്യാധിയുടെ പേരുപറഞ്ഞ് യുപി, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സ് ഇറക്കി റദ്ദാക്കിയിരിക്കുകയാണ്. യുപിയില്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ മരവിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ആയിരം ദിവസത്തേയ്ക്കും. ഗുജറാത്ത്, ഹരിയാന സര്‍ക്കാരുകള്‍ താമസിയാതെ ഇതുപോലെ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ പോവുകയാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
റദ്ദാക്കിയ തൊഴില്‍ വ്യവസ്ഥയില്‍ ഏറ്റവും പ്രധാനം വേല സമയം തന്നെ. ദിവസവും എട്ടുമണിക്കൂറും ആഴ്ചയില്‍ നാല്‍പ്പത്തെട്ടു മണിക്കൂറുമേ പണി ചെയ്യിക്കാവൂ എന്ന നിബന്ധന തൊഴിലുടമകള്‍ ഇനി പാലിക്കേണ്ടതില്ല. ഇനിമേല്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ഒരു ദിവസം 12 മണിക്കൂര്‍ വരെ എന്നാണ് നിയമം. തൊഴില്‍ സമയം ഇനി തൊഴിലുടമ തീരുമാനിക്കും. ഈ അവകാശം തൊഴിലുടമയ്ക്ക് കൊടുത്ത സര്‍ക്കാര്‍, കൃത്യമായി ശമ്പളം കൊടുക്കണമെന്ന വ്യവസ്ഥ മരവിപ്പിച്ചും കൊടുത്തുവെന്നും തോമസ് ഐലക് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
പണി മാത്രമേ ഉണ്ടായെന്നു വരൂ
അതെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ പേമെന്റ് ഓഫ് വേജസ് ആക്ടിലെ സെക്ഷന്‍ അഞ്ച് മരവിപ്പിച്ചിരിക്കുകയാണ്. അതായത് പണിയെടുത്താല്‍ തൊഴിലാളിയ്ക്ക് യഥാസമയം കൂലി കൊടുക്കണമെന്ന വ്യവസ്ഥ. എന്നുവെച്ചാല്‍ ചിലപ്പോള്‍ പണി മാത്രമേ ഉണ്ടായെന്നു വരൂ. കൂലി ചോദിച്ചു ചെല്ലരുത്. ചെന്നാലും തരാന്‍ തൊഴിലുടമ ബാധ്യസ്ഥനല്ല. അതിന്റെ പേരില്‍ പരാതിയോ കേസോ കൊടുക്കാനും അവകാശമില്ല
ആരെ വേണെങ്കിലും നിയമിക്കാം
1948 ലെ ഫാക്ടറി ആക്ട് ഏതാണ്ട് പൂര്‍ണ്ണമായും സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആരെ വേണെങ്കിലും നിയമിക്കാം, പിരിച്ചുവിടാം. ഇനിമേല്‍ തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കണ്ട. ഫാക്ടറി സന്ദര്‍ശിക്കുന്ന ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാവില്ല. തൊഴില്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് തൊഴിലുടമ തന്നെ സ്വയം അറ്റസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി. ഇത് ശരിയാണോയെന്ന് പരിശോധിക്കാന്‍ തൊഴിലുടമകള്‍ തന്നെ നിശ്ചയിക്കുന്ന ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ മതി.
പകര്‍ച്ചവ്യാധിയുടെ മറവില്‍
ചുരുക്കത്തില്‍ 2019ല്‍ ഇന്ത്യാ സര്‍ക്കാര്‍ പരിശ്രമിച്ച് പരാജയപ്പെട്ട നിയമനിര്‍മ്മാണം പകര്‍ച്ചവ്യാധിയുടെ മറവില്‍ നടപ്പാക്കുകയാണ് ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 44 തൊഴില്‍ നിയമങ്ങളെ ഏകോപിപ്പിച്ച് ഒരു ഏകീകൃത തൊഴില്‍ കോഡ് നിയമം പാസ്സാക്കാന്‍ തീരുമാനിച്ചു. ഇതോടെ നാലു കാര്യങ്ങള്‍ സംബന്ധിച്ച്- അതായത്, 1) കൂലി, 2) തൊഴില്‍ബന്ധങ്ങള്‍, 3) സാമൂഹ്യസുരക്ഷ, 4) തൊഴില്‍-ആരോഗ്യം എന്നിവ സംബന്ധിച്ച രാജ്യത്ത് പുതിയ ഏകീകൃത നിയമം വരും.
ഇവര്‍ പറയുന്ന ന്യായം.
ഇതിനു വിരുദ്ധമായിട്ടുള്ള സംസ്ഥാന മിനിമംകൂലി നിയമങ്ങളും തൊഴില്‍ത്തകര്‍ക്ക നിയമങ്ങളുമെല്ലാം റദ്ദാക്കപ്പെടും. ലക്ഷ്യം വളരെ വ്യക്തമായിരുന്നു തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കുക; തൊഴില്‍ഭാരവും തൊഴില്‍സമയവും ഉയര്‍ത്തുകയും കൂലി കുറയ്ക്കുകയും ചെയ്യുക; നിയമനത്തിനും പിരിച്ചുവിടലിനും തൊഴിലുടമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക. ഇവയൊക്കെ ചെയ്താലേ രാജ്യത്ത് നിക്ഷേപം വര്‍ദ്ധിക്കൂ എന്നതായിരുന്നു ഇവര്‍ പറയുന്ന ന്യായം.
നിക്ഷേപം പെരുകുമത്രേ
ഇതിനെതിരെ എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒന്നിച്ച് അണിനിരന്നു. ബിഎംഎസ്സിനുപോലും മാറി നില്‍ക്കാനായില്ല. അങ്ങനെ ബിജെപിയുടെ ലേബര്‍ കോഡ് കൂടുതല്‍ ചര്‍ച്ചയ്ക്ക് മാറ്റിവയ്‌ക്കേണ്ടിവന്നു.യുപി, മധ്യപ്രദേശ് ഓര്‍ഡിനന്‍സ് പ്രകാരം തൊഴിലവകാശങ്ങളൊന്നും മാനിക്കേണ്ട ബാധ്യത ഇനി തൊഴിലുടമകള്‍ക്കില്ല. യഥേഷ്ടം പിരിച്ചുവിടാം, പണിക്കാര്‍ക്ക് നക്കാപ്പിച്ചാ കൂലി തീരുമാനിക്കാം. ആനുകൂല്യങ്ങള്‍ വേണ്ടെന്നു വെയ്ക്കാം. ആര്‍ക്കും പരാതിപ്പെടാന്‍ അവകാശമില്ല. നാവടക്കി, കിട്ടുന്ന കൂലിയും വാങ്ങി എല്ലു മുറിയെ പണിയെടുക്കുക. അങ്ങനെയൊരു അന്തരീക്ഷമുണ്ടാക്കിയാല്‍ നിക്ഷേപം പെരുകുമത്രേ. തൊഴിലവസരങ്ങള്‍ കുതിച്ചുയരുമത്രേ.
കങ്കാണിമാരെക്കാള്‍ നികൃഷ്ടരാണ്
പഴയ കങ്കാണിമാരെക്കാള്‍ നികൃഷ്ടരാണ് പുതിയ പരിഷ്‌കര്‍ത്താക്കള്‍. ഒരു നൂറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ തൊഴിലാളികള്‍ സമരം ചെയ്തു നേടിയ അവകാശങ്ങള്‍ എത്ര ദയാരഹിതമായിട്ടാണ് ബിജെപി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ അസാധുവാക്കിയത്. അരപ്പട്ടിണിയില്‍ കഴിയുന്നവരുടെ അരിക്കലം പിടിച്ചു പറിക്കുന്ന ക്രൂരത. ഇതു ചെയ്യാന്‍ ബിജെപിയ്‌ക്കേ കഴിയൂ.
ബിജെപി പറയുന്നത്
ചൈനയില്‍ നിന്നും പിന്‍വാങ്ങുന്ന നിക്ഷേപകരെ ആകര്‍ഷിക്കാനാണ് ഈ നടപടിയെന്നാണ് ബിജെപി പറയുന്നത്. ചൈനയുടെ ആകര്‍ഷകത ഇപ്പോള്‍ കുറഞ്ഞ കൂലിയല്ല. വ്യവസായ പശ്ചാത്തലസൗകര്യങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നടത്തിയിട്ടുള്ള അതിഭീമമായ നിക്ഷേപങ്ങളാണ്. കൂലി കുറച്ചതുകൊണ്ടും തൊഴിലവകാശങ്ങള്‍ റദ്ദാക്കിയതുകൊണ്ടും നിക്ഷേപകര്‍ ഇങ്ങോട്ടു വരണമെന്നില്ല. അതിനിടയില്‍ തൊഴിലവകാശങ്ങള്‍ക്കു നേരെയുള്ള ഈ നീക്കം ഇന്ത്യയിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കും. ഇവയുടെ ആത്യന്തികഫലം ദേശീയവരുമാനത്തില്‍ കൂലിയുടെ വിഹിതം ഗണ്യമായി കുറയുകയായിരിക്കും. ഇത് വാങ്ങല്‍ കഴിവിനെ പ്രതികൂലമായി ബാധിക്കും. രാജ്യത്തെ സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കും.
ജനവികാരമുയരണം
പകര്‍ച്ചവ്യാധിയുടെ കാലം തൊഴിലവകാശങ്ങള്‍ മരവിപ്പിക്കാനുള്ള അവസരമാക്കിയ ബിജെപിയ്‌ക്കെതിരെ അതിശക്തമായ ജനവികാരമുയരണം. കേരളത്തിലെ തൊഴില്‍ മന്ത്രി ഈ നീക്കത്തെ അപലപിക്കുകയും കേരളം ഒരുകാലത്തും ഇത്തരം നടപടികള്‍ സ്വീകരിക്കുകയില്ലായെന്നും അര്‍ത്ഥശങ്കയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുട്ടത്ത് കണ്ണു കുത്തിപ്പൊട്ടിക്കുന്ന ഈ ക്രൂരതയ്‌ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി പ്രതികരിക്കണം. കൊടുംക്രൂരത കൊണ്ട് തൊഴിലാളികളെ അടക്കിഭരിച്ച പഴയ കങ്കാണിമാരുടെ കൈകളിലേയ്ക്ക് ഇന്ത്യയിലെ വ്യവസായമേഖലയെ വീണ്ടും എറിഞ്ഞുകൊടുക്കാനാവില്ല.