വെട്ടിലായി ശ്രീധരൻ പിളള, കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്,വികസനം അട്ടിമറിച്ചു, പൊതുശത്രുവെന്ന് ഐസക്
Recommended Video
തിരുവനന്തപുരം: രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ദേശീയപാത വികസനത്തിന് കേന്ദ്രത്തില്‍ നിന്നും അഭിനന്ദനം വാങ്ങിയ സംസ്ഥാനമാണ് കേരളം. ദേശീയപാത വികസനത്തിന് വേഗത്തില്‍ ഭൂമി ഏറ്റെടുത്തതിന് അടക്കം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുകയുണ്ടായി.
എന്നാല്‍ കാസര്‍ഗോഡ് ഒഴികെയുളള സ്ഥലങ്ങളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിരിക്കുകയാണ്. സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണം എന്ന് കേന്ദ്രം സര്‍ക്കാരിന് കത്തും അയച്ചു. കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേരളത്തിലെ ബിജെപിയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കേന്ദ്രത്തിന്റെ ഉത്തരവ്
ദേശീയപാത വികസനത്തിനുളള സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പല ജില്ലകളിലും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ സ്ഥലമേറ്റെടുക്കുന്നത് നിര്‍ത്തി വെക്കാനുളള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
ശ്രീധരൻ പിളളയുടെ കത്ത്
കേരളത്തിലെ ദേശീയ പാത വികസനത്തിന് തുരങ്കം വെച്ചത് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശ്രീധരന്‍ പിളള കേന്ദ്രത്തിന് അയച്ച കത്ത് ധനമന്ത്രി തോമസ് ഐസക് പുറത്ത് വിട്ടു. ദേശീയ പാതയ്ക്കുളള സ്ഥലമേറ്റെടുപ്പ് നിർത്തി വെയ്ക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പൊതുശത്രുവായി പ്രഖ്യാപിക്കണം
ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല.
വീണ്ടും വഞ്ചിക്കാൻ അനുവദിക്കരുത്
ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം. ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്.
നാടിനെ നശിപ്പിക്കാൻ
അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി. 2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ.
പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോഡും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.
ഉമ്മൻ ചാണ്ടി ഉപേക്ഷിച്ചത്
വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കേരളം മാപ്പ് നൽകില്ല
സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്. നവകേരളത്തിൻ്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഗാന്ധിക്ക് തിരിച്ചടി നൽകി അംബാനി, യുപിഎ സർക്കാർ 1 ലക്ഷം കോടിയുടെ കരാറുകൾ നൽകി!
എന്റെ വാപ്പിച്ചിയെ എന്തിന്റെ പേരിൽ ഇതിലേക്ക് വലിച്ചിഴക്കുന്നു? ബൽറാമിനെതിരെ മദനിയുടെ മകൻ