'ചതിയൻ വാമനൻ'; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി തോമസ് ഐസക്
തിരുവനന്തപുരം; വാമനനെ കുറിച്ചുള്ള പോസ്റ്റ് വിവാദമായിതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. ഓണത്തെ പറ്റി നിരവധി നറേറ്റീവുകൾ ഉണ്ടെന്നും അതിൽ സഹോദരൻ അയ്യപ്പന്റെ ആശയമാണ് താൻ കുറിച്ചതെന്നും മന്ത്രി ട്വീറ്റ് ചെയ്തു. വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസകിന്റെ വിശദീകരണം.
എന്റെ ഓണം ട്വീറ്റിനെക്കുറിച്ച് അസ്വസ്ഥരായ എല്ലാവരോടും: ഓണത്തെ കുറിച്ച് ധാരാളം വിവരണങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുക. ശ്രീ നാരായണ ഗുരുവിന്റെ കടുത്ത ശിഷ്യനായ സഹോദരൻ അയ്യപൻറെ ആശയമാണ് ഞാൻ എടുത്തത്. നിങ്ങൾക്ക് ബോധ്യമില്ലെങ്കിൽ കേരളത്തിലെ ഏറ്റവും ജനപ്രിയമായ അദ്ദേഹത്തിന്റെ ഓണഗാനം വായിക്കുക, തോമസ് ഐസക് ട്വീറ്റ് ചെയ്തു.
'ജാതിയോ വംശമോ നോക്കി വിവേചനം കാണിക്കാത്ത മഹാബലിയെയാണ് നാം ആഘോഷിക്കുന്നത്, അദ്ദേഹത്തെ ചതിച്ച വാമനനെയല്ല' എന്നായിരുന്നു ധനമന്ത്രിയുടെ പോസ്റ്റ്. എന്നാൽ ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചിരുന്നു.
വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണമെന്നും ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു.
ആത്മാഭിമാനം എന്നൊന്ന് ഉണ്ടെങ്കിൽ മാപ്പ് പറയുകയും രാജി വെച്ച് പുറത്ത് പോകുകയും ചെയ്യണം. ഈ നാട്ടിലെ ഹൈന്ദവ വിശ്വാസികളുടെ, നിങ്ങൾ അപമാനിച്ച മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥന മാത്രം മതി കമ്മ്യൂണിസ്റ്റ് അസുരവിത്തുകളെ വേരോടെ പിഴുതുകളയാൻ എന്നായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.