നൂറ് ദിന പദ്ധതി കണ്ണില്‍ പൊടിയിടാനെന്ന് മനോരമ; വേവലാതിപ്പെട്ടിട്ടു കാര്യമില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കൊവിഡ് വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 100 ദിവസം കൊണ്ട് 100 പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓണത്തിന് ആരംഭിച്ച കിറ്റ് വിതരണം അടുത്ത നാല് മാസത്തേക്ക് തുടരും എന്നതുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളായിരുന്നു മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. 'പദ്ധതികള്‍ ഇഴയുമ്പോള്‍ വീണ്ടും വാഗ്ദാന പെരുമഴയെന്നായിരുന്നു മനോരമയിലെ വാര്‍ത്തയുടെ തലക്കെട്ട്. ഇതിനെതിരെ തോമസ് ഐസകിന്റെ കുറിപ്പ് ഇങ്ങനെ
കണ്ണില്‍ പൊടിയിടാന്‍
മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിവസംകൊണ്ടുള്ള 100 ഇന പരിപാടിയെ സംബന്ധിച്ച് മനോരമയുടെ വിലയിരുത്തല്‍ ''പദ്ധതികള്‍ ഇഴയുമ്പോള്‍ വീണ്ടും വാഗ്ദാന പെരുമഴ'' എന്നാണ്. ''കോവിഡ് വ്യാപനം കാരണം സമയബന്ധിത കര്‍മ്മ പദ്ധതി പ്രഖ്യാപിക്കാന്‍ ഒട്ടും ഉചിതമല്ലാത്ത സമയത്ത് 100 ദിന കര്‍മ്മ പരിപാടിയുമായി രംഗത്ത്'' എത്തിയതിനു പിന്നിലെ ഗൂഡലക്ഷ്യങ്ങളാണ് മനോരമ അന്വേഷിക്കുന്നത്. വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനും തെരഞ്ഞെടുപ്പിനുമുമ്പ് കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണുപോലും 100 ഇന പരിപാടി.
സമ്പദ്ഘടനയില്‍ ചലനം
100 ഇന പരിപാടി മുഴുവന്‍ പുതിയ പ്രഖ്യാപനങ്ങളാണെന്ന് ആര് അവകാശപ്പെട്ടു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതും എന്നാല്‍ മനോരമ തന്നെ പറയുന്നതുപോലെ കോവിഡുമൂലം നിര്‍വ്വഹണം ഇഴഞ്ഞു നീങ്ങുന്നതുമായ പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള ഒരു പരിപാടിയാണിത്. ഇന്ത്യയിലെ സര്‍ക്കാരുകളെല്ലാം കോവിഡിനുശേഷം ഒരു മരവിപ്പിലാണ്. ജീവനക്കാര്‍ പകുതി വീതമേ വരുന്നുള്ളൂ. വരുമാനം കുത്തനെ ഇടിഞ്ഞു. എവിടെയും ഒരു മരവിപ്പ്. ഇത് മറികടന്ന് സാമ്പത്തിക ഉത്തേജനം ലഭ്യമാക്കുന്നതിന് സര്‍ക്കാരിനെ സജ്ജമാക്കുന്നതിനുള്ള പരിപാടിയാണിത്. ഇതില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ 100 ദിവസത്തിനുള്ളില്‍ നേടുമ്പോള്‍ അത് നമ്മുടെ സമ്പദ്ഘടനയില്‍ ചലനം സൃഷ്ടിക്കും.
രാജ്യത്തിനു മാതൃക
ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം 20,000 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശികയും ഭാവിയില്‍ അവര്‍ക്കു നല്‍കേണ്ടുന്ന ആനുകൂല്യങ്ങളും ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയുമെല്ലാം ചേരുന്നതായിരുന്നു ഈ പാക്കേജ്. ഏത് ഇനങ്ങളിലുമാകട്ടെ, ഇത്രയും പണം ജനങ്ങളുടെ കൈയ്യില്‍ എത്തിയത് ഈ ആപത്ഘട്ടത്തില്‍ വലിയ ആശ്വാസമായി. ഇതുപോലെ ലോക്ഡൗണില്‍ നിന്നും സമ്പദ്ഘടനയെ പുറത്തു കടത്തുന്നതിനുള്ള ഒരു ഭാവനാപൂര്‍ണ്ണമായ ഒരു കര്‍മ്മ പദ്ധതിയാണ് 100 ഇന പരിപാടി. നമ്മുടെ പാക്കേജ് പോലെ തന്നെ ഇതും രാജ്യത്തിനു മാതൃകയാകും.
സമാശ്വാസ നടപടികള്‍
എന്നാല്‍ ഇത്തരത്തില്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നത് കേരളത്തില്‍ കോവിഡ് വ്യാപനം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിലാണ്. പ്രായംചെന്നവരും മാരകരോഗമുള്ളവരും വീട്ടില്‍തന്നെ കഴിഞ്ഞുകൂടണം. വ്യാപനം കൈവിട്ടു പോകാതിരിക്കാന്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ലോക്ഡൗണും വേണ്ടിവരും. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുള്ള സമാശ്വാസ നടപടികള്‍ തുടരണം. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ വര്‍ദ്ധനവും മാസംതോറും അത് നല്‍കുന്നതും റേഷന്‍കട വഴിയുള്ള കിറ്റുകളുടെ വിതരണവും.
തമിഴ്‌നാട്ടിലും
വേവലാതിപ്പെട്ടിട്ടു കാര്യമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം ഭരിച്ചിട്ടും പെന്‍ഷന്‍ തുക വെറും 100 രൂപ മാത്രമാണ് കൂട്ടിയത്. 12 മാസത്തിലേറെ കുടിശികയുമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ 800 രൂപ വര്‍ദ്ധിപ്പിച്ചു. കുടിശികയുമില്ല. 58 ലക്ഷം പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍.ലാപ്‌ടോപ്പ് ചില വിഭാഗം കോളേജ് കുട്ടികള്‍ക്ക് തമിഴ്‌നാട്ടിലും മറ്റു ചില സംസ്ഥാനങ്ങളിലും സൗജന്യമായി നല്‍കുന്നുണ്ട്. കേരളത്തില്‍ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ലാപ്‌ടോപ്പ് കിട്ടുന്നതിനുളള സംരംഭത്തിനു തുടക്കം കുറിക്കുകയാണ്. ഇങ്ങനെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് നല്‍കുന്ന ഒരു സംസ്ഥാനവും കാണില്ല.
ഡിസംബര്‍ മാസത്തില്‍
കേരളത്തില്‍ സൗജന്യമല്ലെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പഞ്ചായത്തുകളെയും സഹായത്തോടെ വിലയുടെ ഗണ്യമായൊരു ഭാഗം സൗജന്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മൂന്നു വര്‍ഷംകൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശയും നല്‍കണ്ട. എന്തേ കഴിഞ്ഞ സര്‍ക്കാരിന് ഇങ്ങനെ ചിന്തിക്കാന്‍ കഴിയാതിരുന്നത്? കാരണം പറഞ്ഞുതരാം 1500 ഓളം കോടി രൂപ മുടക്കി കേരളത്തിലെ മുഴുവന്‍ ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലേ സാര്‍വ്വത്രിക ലാപ്‌ടോപ്പ് വിതരണത്തിനു പ്രസക്തിയുണ്ടാകൂ. ഇതിനോട് ഡിസംബര്‍ മാസത്തില്‍ വരുന്ന കെ-ഫോണുംകൂടി കൂട്ടിവായിച്ചോളൂ.
മറ്റൊരു മാതൃക
കേരളത്തിലെ ഭൂരിപക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കാലത്തു വൈകിട്ടും ഒപിയും ലാബും ഫാര്‍മസിയും വരുന്നത് ചെറിയകാര്യമാണോ? ഇന്ത്യയില്‍ വേറെ ഏതു സംസ്ഥാനത്തുണ്ട് ഇതുപോലൊരു അനുഭവം?ഉദ്ഘാടനം ചെയ്യാന്‍ വച്ചിരിക്കുന്ന വന്‍കിട പ്രോജക്ടുകള്‍ പലതും കിഫ്ബി പിന്തുണയിലുള്ളവയാണ്. ഇവ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമ്പോള്‍ കിഫ്ബി ദിവാസ്വപ്നമാണെന്നു പറഞ്ഞു നടന്നവര്‍ എന്തു പറയും? 50,000 ല്‍പ്പരം കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തുണ്ട് ഇതുപോലൊരു ഉത്തേജക പാക്കേജ്?
ജനപിന്തുണ
14 ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങള്‍ക്കും താങ്ങായി മാറും. കൃഷി വകുപ്പും സഹകരണ സംഘങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും ഒത്തുചേര്‍ന്നുകൊണ്ടാണ് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ പദ്ധതിക്ക് രൂപം നല്‍കുന്നത്.ഈ 100 ഇന പരിപാടിക്ക് വലിയ ജനപിന്തുണ കിട്ടുമെന്നതിന് സംശയമില്ല. വിവാദങ്ങളില്‍ കുരുക്കി ഇനിയുള്ള മാസങ്ങളെ ഒതുക്കാമെന്ന് ആരും കരുതേണ്ട. സര്‍ക്കാര്‍ പൂര്‍ണ്ണമായും ലോക്ഡൗണില്‍ നിന്നും കര്‍മ്മരംഗത്തേയ്ക്കു നീങ്ങുകയാണ്.