ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് വിശകലനം കേട്ട് ഞെട്ടിപ്പോയി; പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ഐസക്
തിരുവനന്തപുരം: സമുദായ നേതാക്കളുടെ പ്രവര്‍ത്തന മണ്ഡലത്തിന് പുറത്ത് വടക്കെ ഇന്ത്യയ്ക്ക് സമാനാമായി രാഷ്ട്രീയത്തിലറങ്ങി കളിക്കുന്ന പാരമ്പര്യം കേരളത്തിനില്ലെന്ന് ഈ ഉപതിരഞ്ഞെടുപ്പോടെ വ്യക്തമായെന്ന് മന്ത്രി തോമസ് ഐസക്. ഉപതിരഞ്ഞെടുപ്പ് സ്പെഷ്യലായി സര്‍ക്കാറിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളൊന്നും ഏശിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അസംബന്ധങ്ങൾക്കു നേരെ ശക്തമായിത്തന്നെ ജനം പ്രതികരിച്ചു. ദുരാരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം കേരള വികസനത്തെ തകർക്കുകയാണ് എന്ന എൽഡിഎഫ് വിശദീകരണം ജനം സ്വീകരിച്ചു. ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ വിശകലനം കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും മന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍
എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ സൂചനയാണ് ഉപതിരഞ്ഞെടുപ്പു ഫലം എന്ന പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ കേട്ട് ഞെട്ടിയാണ് തിരഞ്ഞെടുപ്പു ഫലം പരിശോധിച്ചത്. കഷ്ടിച്ച് നാലു മാസം മുമ്പു നടന്ന തിരഞ്ഞെടുപ്പിൽ ഇതേ ബൂത്തുകളിൽ ഇതേ ജനത ഒരു ജനവിധിയെഴുതിയിരുന്നു.
എൽഡിഎഫിന് ആകെ ലഭിച്ചത്
അതിൽ നിന്ന് ഈ തിരഞ്ഞെടുപ്പു ഫലം എത്രത്തോളം വ്യത്യസ്തമാണ് എന്നു പരിശോധിച്ചാൽ ജനപിന്തുണ നഷ്ടപ്പെട്ടത് ആർക്കാണെന്ന് പ്രതിപക്ഷനേതാവിനു തന്നെ മനസിലാക്കാവുന്നതേയുള്ളൂ. അഞ്ചു മണ്ഡലങ്ങളിലും കൂടി എൽഡിഎഫിന് ആകെ ലഭിച്ചത് 248570 വോട്ടുകൾ. പാലായുടെ വിഹിതം കൂടി ചേർക്കുമ്പോൾ 302707 വോട്ടുകൾ.
യുഡിഎഫ് വോട്ടിലെ കുറവ്
നാലു മാസത്തിനു മുമ്പ് ഇതേ മണ്ഡലങ്ങളിൽ എൽഡിഎഫിന് ആകെ കിട്ടിയത് 238405 വോട്ടുകളാണ്. 64302 വോട്ടുകളുടെ വർദ്ധന. അതേസമയം ആകെ വോട്ടിൽ യുഡിഎഫിന് 57617ന്റെയും ബിജെപിയ്ക്ക് 51464ന്റെയും കുറവുണ്ട്. നാലു മാസത്തിനുള്ളിൽ അരലക്ഷത്തോളം വോട്ടുകൾ കുറഞ്ഞ യുഡിഎഫ് മുന്നണിയുടെ നേതാവാണ്, അതേ കാലയളവിൽ 64302 വോട്ടുകളുടെ വർദ്ധന നേടിയ മുന്നണിയ്ക്ക് ജനപിന്തുണ നഷ്ടപ്പെട്ടുവെന്ന് നിരീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവിനിതെന്തു പറ്റി?
സൂചനകൾ
ഈ തിരഞ്ഞെടുപ്പിന്റെ സൂചനകൾ വളരെ വ്യക്തമാണ്. ഒന്ന്, കേരളത്തിൽ ബിജെപിയെ തടഞ്ഞു നിർത്തുന്ന ശക്തി ഇടതുപക്ഷമാണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. ബിജെപിയ്ക്കാകട്ടെ, വർഗീയതയും മതവികാരവും ഇളക്കിവിട്ട് ഇന്ന് എത്തിച്ചേർന്നതിനപ്പുറത്തേയ്ക്ക് അവർക്കു പോകാനാവില്ല. കോന്നിയിലും വട്ടിയൂർക്കാവിലും ബിജെപിയ്ക്കു നേരിട്ട തിരിച്ചടി ഇതാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ ഒരിക്കലും ബിജെപി ഒരു നിർണായകശക്തിയായി മാറില്ല.
സമുദായ സംഘടനകള്‍
രണ്ട്, കേരളത്തിലെ സമുദായസംഘടനകളുടെ സ്ഥാനത്തെ ഞങ്ങളാരും ചോദ്യം ചെയ്യുന്നില്ല. അവരുടേതായ പ്രവർത്തനമണ്ഡലത്തിനു പുറത്ത് വടക്കേ ഇന്ത്യയ്ക്കു സമാനമായി രാഷ്ട്രീയത്തിലിറങ്ങി കളിക്കുന്ന പാരമ്പര്യം കേരളത്തിനില്ല. ഇനിയൊട്ടു നടക്കുകയുമില്ല.
ആരോപണങ്ങളൊന്നും ഏശിയില്ല
മൂന്ന്) ഉപതെരഞ്ഞെടുപ്പു സ്പെഷ്യലായി സർക്കാരിനെതിരെ യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളൊന്നും ഏശിയില്ല. അസംബന്ധങ്ങൾക്കു നേരെ ശക്തമായിത്തന്നെ ജനം പ്രതികരിച്ചു. ദുരാരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം കേരള വികസനത്തെ തകർക്കുകയാണ് എന്ന എൽഡിഎഫ് വിശദീകരണം ജനം സ്വീകരിച്ചു. അതുകൊണ്ടാണ് യുഡിഎഫിന് വോട്ടു നഷ്ടപ്പെട്ടതും എൽഡിഎഫിന് വോട്ടു വർദ്ധിച്ചതും. ഇക്കാര്യം ശരിയായി തിരിച്ചറിയാനാണ് പ്രതിപക്ഷ നേതാവ് തയ്യാറാകേണ്ടത്.
ജനങ്ങൾ അംഗീകരിച്ചു
നാല്) ഇടതുമുന്നണി സർക്കാരിന്റെ വികസനനയം ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. വിവാദങ്ങൾക്കു മുന്നിൽ പതറാതെ, നവകേരള സൃഷ്ടിയ്ക്ക് ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ടു പോകുന്നത്. വൻകിട പദ്ധതികൾക്കൊപ്പം സാമൂഹ്യക്ഷേമവും എന്ന ഇടതുപക്ഷ നിലപാടിനുള്ള ജനപിന്തുണ നാൾക്കുനാൾ ഏറി വരികയാണ്.
കേരളം മുന്നോട്ടു പോകും
കേരളത്തിലെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം ഒരു സവിശേഷ പ്രതിഭാസമാണെന്ന വിലയിരുത്തൽ ശരിയാണെന്നാണ് പാല മുതലുള്ള ഉപതിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ബിജെപിയ്ക്കെതിരെ ശരിയായ രാഷ്ട്രീയ ബദലുയർപ്പിടിച്ച് കേരളം മുന്നോട്ടു പോകും.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസക്
'മുണ്ടിന്റെ കോന്തലക്കല് കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല'
പ്രശാന്തിനെ മേയര്‍ പദവിയില്‍ നിലനിര്‍ത്താന്‍ സിപിഎം നീക്കം; നിയമവശങ്ങള്‍ പരിശോധിക്കുന്നു