ബജറ്റ്: സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഇളവുകൾ നൽകണമെന്ന് കേന്ദ്രത്തോട് കേരളം
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കരകയറാന്‍ കേന്ദ്രബജറ്റില്‍ പ്രത്യേക സഹായമുണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാനആവശ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും വായ്പ എടുക്കാനുള്ള പരിധി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; നിർമലാ സീതാരാമന് മുന്നിൽ പ്രതീക്ഷകളും വെല്ലുവിളികളും
പ്രളയക്കെടുതിയില്‍ നില്‍ക്കെ നികുതി വരുമാനം കുത്തനെ കുറഞ്ഞതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിടിച്ചുകുലുക്കി. ജിഎസ്ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. ഇതില്‍ ഒരു വ്യക്തത കൊണ്ടുവരണം. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് എഡിപി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.
കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വായ്പ പരിധി ഉയര്‍ത്തണമെന്നും തോമസ് ഐസക് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബറിന്റെ വിലയിടിവില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ 200 രൂപ സബ്സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാളി കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടുക, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്.
ആയുർവേദത്തിന് അന്തരാഷ്ട്ര ഗവേണകേന്ദ്രം സംസ്ഥാനത്ത് അനുവദിക്കണമെന്നാണ് കേരളം ഇത്തവണ മുന്നോട്ടുവെച്ച മറ്റൊരു പ്രധാന ആവശ്യം. പുതിയ റെയില്‍പാത, റെയില്‍പാത വൈദ്യുതിവത്ക്കരണം, പാതഇരട്ടിപ്പിക്കല്‍, ജലഗാതഗതം, മലബാർ ക്യാൻസർ സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ക്കും പണം അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.