പ്രതിപക്ഷ നേതാവും കൂട്ടരും പുകയ്ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഐസക്
തിരുവനന്തപുരം: കോവിഡ് പകർച്ചവ്യാധി സംബന്ധിച്ച ഡാറ്റ മുഴുവൻ അമേരിക്കൻ കമ്പനിയ്ക്ക് കൈമാറുന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനകാര്യ മന്ത്രി തോമസ് ഐസക്. പ്രതിപക്ഷം സർക്കാരിന്റെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാണിക്കുക തന്നെ വേണം. പക്ഷെ, കൊറോണ കാലത്ത് നമ്മളെല്ലാവരും പാലിക്കേണ്ടുന്ന ഒരു ധർമ്മമുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഐസക് അഭിപ്രായപ്പെടുന്നു.
ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത് അതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയാണ്. വേണ്ടി വന്നാൽ സർക്കാരിനോടു തന്നെ ചോദിക്കുക. എന്നിട്ടും തൃപ്തിയായില്ലെങ്കിൽ ജനങ്ങളോടു പറയുക. പക്ഷെ, അങ്ങ് ചെയ്തുകൊണ്ടിരിക്കുന്നത് അതല്ല. സർക്കാരിനെ അടിക്കാൻ എന്തൊക്കെ വടി കിട്ടുന്നുവോ അതൊക്കെ എടുത്ത് വീശുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ചൂണ്ടിക്കാണിക്കുക തന്നെ വേണം
പ്രതിപക്ഷം സർക്കാരിന്റെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാണിക്കുക തന്നെ വേണം. പക്ഷെ, കൊറോണ കാലത്ത് നമ്മളെല്ലാവരും പാലിക്കേണ്ടുന്ന ഒരു ധർമ്മമുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. പലരും പലതും പടച്ചുണ്ടാക്കും. ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത് അതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയാണ്. വേണ്ടി വന്നാൽ സർക്കാരിനോടു തന്നെ ചോദിക്കുക. എന്നിട്ടും തൃപ്തിയായില്ലെങ്കിൽ ജനങ്ങളോടു പറയുക. പക്ഷെ, അങ്ങ് ചെയ്തുകൊണ്ടിരിക്കുന്നത് അതല്ല. സർക്കാരിനെ അടിക്കാൻ എന്തൊക്കെ വടി കിട്ടുന്നുവോ അതൊക്കെ എടുത്ത് വീശുക. അതിൽ ഒരു അധ്യായമായിട്ടുണ്ട് അദ്ദേഹത്തിന്റെ ദുഖവെള്ളിയാഴ്ചയിലെ പത്രസമ്മേളനം.
കോവിഡ് പകർച്ചവ്യാധി
കോവിഡ് പകർച്ചവ്യാധി സംബന്ധിച്ച ഡാറ്റ മുഴുവൻ ഒരു അമേരിക്കൻ കമ്പനിയ്ക്ക് കൈമാറുന്നതിന്റെ പിന്നലെ വലിയ അഴിമതിയെയും ക്രമക്കേടിനെയുംകുറിച്ചായിരുന്നു പത്രസമ്മേളനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ വിശദീകരണം നൽകിക്കഴിഞ്ഞു. എന്നിട്ടും വിടാൻ തയ്യാറല്ല. കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറും അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഒരു പത്രത്തിന്റെ തലക്കെട്ട് കടമെടുക്കുകയാണെങ്കിൽ പുകയ്ക്കാൻ ഇറങ്ങിയിരിക്കുകയാണ്. നിങ്ങൾ സൃഷ്ടിച്ച പുകമറ സാധാരണക്കാരന്റെ മനസ്സിൽ ഉണ്ടാക്കിയിട്ടുള്ള ചില സംശയങ്ങൾക്കു വിശദീകരണം നൽകുകയാണ്.
ഗുണമെന്ത്
1) എന്തിനാണ് ഇത്രയധികം വിവരങ്ങൾ വച്ച് വിശകലനം ചെയ്യേണ്ടത്? അതിനുള്ള ഗുണമെന്ത്?
കൊറോണ മോഡലിംഗിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതിയ ഒരു പോസ്റ്റുണ്ട് (https://www.facebook.com/thummarukudy/posts/10220695210425491) അത് വായിക്കുമ്പോൾ മനസ്സിലാകും. എത്രയധികവും വിപുലവുമായ വിവരങ്ങളുണ്ടോ അത്രയ്ക്ക് കൃത്യമായ രീതിയിൽ നമുക്ക് ഭാവിയിൽ പകർച്ചവ്യാധി സംബന്ധിച്ച് പ്രവചിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും കഴിയും. ഉറപ്പിച്ചോളൂ ഈ പകർച്ചവ്യാധി ലോകത്തെ പെട്ടെന്നൊന്നും വിട്ടുപോകാൻ പോകുന്നില്ല. മരുന്ന് കണ്ടുപിടിക്കാൻ ഒരു വർഷമെങ്കിലും വേണ്ടുവരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
അടച്ചിടാൻ പറ്റുമോ
ഒരു വർഷക്കാലം നമ്മുടെ സമ്പദ്ഘടനയെല്ലാം അടച്ചിടാൻപറ്റുമോ? അപ്പോൾ പകർച്ചവ്യാധി തുടരുമ്പോഴും ഉൽപ്പാദനവും കച്ചവടവുമെല്ലാം നടത്താനുള്ള പുതിയ സമ്പ്രദായങ്ങൾ വേണ്ടിവരും. അതിനൊരു മാതൃകയാണ് റിവേഴ്സ് ക്വാറന്റൈൻ. അപകടകരമായ രോഗം വരാൻ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങളെ - പ്രായംചെന്നവർ, മറ്റു ഗൗരവമായ രോഗങ്ങളുള്ളവർ, ദുർബലവിഭാഗങ്ങൾ - ഇവരെ കർശനമായ വീട്ടിലെ ക്വാറന്റൈനോ സ്ഥാപന ക്വാറന്റൈനോ വിധേയമാക്കുക. മറ്റുള്ളവർ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പണിയെടുക്കുക. ഇത്തരമൊരു തന്ത്രത്തെക്കുറിച്ച് ലോകം ചർച്ച ചെയ്യുകയാണ്. കേരളവും ഇതെല്ലാം സംബന്ധിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്. പത്ര-മാധ്യമങ്ങളിലൂടെയല്ല, നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന തയ്യാറെടുപ്പുകൾ പലതും ഇന്നും പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യാറായിട്ടില്ല.
ഇതിന്റെ ഭാഗമായി രോഗം അപകടകരമായി പിടിപെടാൻ സാധ്യതയുള്ള (vulnerable) വിഭാഗങ്ങൾ എത്രയുണ്ട്? അവരെ ക്വാറന്റൈൻ ചെയ്യുമ്പോഴുള്ള പ്രശ്നങ്ങളെന്ത്? ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിശകലവും പഠനവും വേണം. കേരളം എന്നും മുന്നിലായിരിക്കണം. അതാണ് ഇത്തരം പഠനങ്ങളുടെ പ്രാധാന്യം.
പ്രതിപക്ഷ നേതാവിന്റെ ചോദ്യം
2) പ്രതിപക്ഷ നേതാവിന്റെ ചോദ്യം ഇതൊക്കെ സി-ഡിറ്റിനും ഐടി മിഷനും ചെയ്തുകൂടെയെന്നാണ്.
ഇല്ല എന്നാണ് ഉത്തരം. കാരണം, കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള പ്രാപ്തി നമ്മുടെ സ്ഥാപനങ്ങൾക്ക് ആയിട്ടില്ല. വളരെ വലിയ വിവരശേഖരങ്ങളുടെ വിശകലനം എന്നത് ആധുനികകാലത്തെ സുപ്രധാനമായ പഠന ഗവേഷണ വികസന മേഖലയാണ്. കേരളം അതിൽ തുടക്കക്കാർ മാത്രമാണ്. ഭാവിയിൽ അതിലൊക്കെ നമ്മുടെ സ്വന്തം സാങ്കേതികജ്ഞർ മികവു കൈവരിക്കുകയും ചെയ്യുമെന്നു കരുതാം. പക്ഷേ ഇപ്പോൾ ഈ മഹാമാരിയെ നേരിടാൻ സ്വന്തമായി ബിഗ്ഡേറ്റാ അനാലിസിസ് ടൂളുണ്ടാക്കിയിട്ടു മതിയെന്നു പറഞ്ഞു നിൽക്കാൻ നമുക്കു കഴിയില്ല.
പല രൂപത്തിലെത്തുന്ന വിവരങ്ങൾ
പ്രളയകാലത്തും ഈ മഹാമാരിയുടെ കാലത്തും വിവരങ്ങളുടെ വിശകലനത്തിൽ നമ്മൾ നേരിടുന്ന മറ്റൊരു ഒരു പ്രശ്നമാണ് പല മാർഗ്ഗങ്ങളിലൂടെയായി പല രൂപത്തിലെത്തുന്ന വിവരങ്ങൾ. അത് ഫീൽഡുതലത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ ആരോഗ്യപ്രവർത്തകർ വോളണ്ടിയർമാർ പ്രശ്നത്തിലകപ്പെട്ടിരിക്കുന്ന സാധാരണക്കാർ അവരുടെ ബന്ധുജനങ്ങൾ സുഹൃത്തുക്കൾ എന്നിങ്ങനെ ഒട്ടേറെ പേരിൽ നിന്നായി, ഫേസ് ബുക്ക്, ട്വിറ്റർ, വാട്ട്സ് ആപ്പ്, ഈമെയിലുകൾ, ഫോൺ കോളുകൾ തുടങ്ങിയവയൊക്കെ വഴി മുൻ നിശ്ചിത ഫോർമാറ്റുകളുടെ നിയതമായ രൂപമൊന്നുമില്ലാതെ എത്തിക്കൊണ്ടിരിക്കും. ഈ അൺസ്ട്രക്ചേർഡ് ഡേറ്റ വളരെ വേഗം വിശകലനം ചെയ്ത് ആവർത്തനങ്ങളെ അരിച്ചുമാറ്റി പ്രാധാന്യമുള്ളവയെ കണ്ടെത്തി വേണം സഹായം എത്തിക്കേണ്ടിടത്ത് അത് ഉടനേ എത്തിക്കുന്നത്.
ഈരണ്ടു കാര്യങ്ങളും ഉടനടി ചെയ്യാനുള്ള കരുത്ത് നമ്മുടെ സ്ഥാപനങ്ങൾക്ക് ഇന്നില്ല. ഇന്നത്തെ ആവശ്യത്തിന്റെ അടിയന്തര സ്വഭാവംവച്ച് ഇതിനു പ്രാപ്തിയുള്ള സംരംഭകരുമായി സഹകരിക്കുകയാണ് വേണ്ടത്. അതാണു നമ്മൾ ചെയ്തത്. അൺ സ്ട്രക്ചേർഡ് ഡേറ്റയുടെ വിശകലനത്തിന് ആഗോളതലത്തിലുള്ള മികവുറ്റ ടൂളാണ് ഇതിലൂടെ കേരളത്തിനു ലഭ്യമായിട്ടുള്ളത്.
പ്രാപ്തിയുണ്ടോ
3) ഇപ്പോൾ കരാറിലേർപ്പെട്ടിരിക്കുന്ന സ്പ്രിംഗ്ലർ കമ്പനിക്ക് ഇതിനുള്ള പ്രാപ്തിയുണ്ടോ?
ഉണ്ട് എന്നാണ് കേരള ഐടി ഡിപ്പാർട്ട്മെന്റ് വിലയിരുത്തിയിട്ടുള്ളത്. കാരണം ലോകാരോഗ്യ സംഘടനയ്ക്ക് ഇതുപോലുള്ള വിവരസഞ്ചയം വിശകലനം ചെയ്തു റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് ഇവരാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ ഹോം പേജിൽ കാണുന്ന കോവിഡ് ഡാഷ്ബോഡ് (https://www.who.int/) ഇവരുടെ ഡാറ്റ വിശകലനത്തിന്റെ ഗ്രാഫുകൾ ആണ് (https://who.sprinklr.com/). കേരളത്തിലെ രോഗാതുരതയെക്കുറിച്ച് ഏറ്റവും വലിയ വിവരശേഖരം ഇന്നുള്ളത് ഡബ്ല്യു.എച്ച്.ഒ.യ്ക്കാണ്.
ഡബ്ല്യുഎച്ച്ഒ
ക്ഷയരോഗ പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏതാണ്ട് രണ്ടുകോടിയിലേറെ മലയാളികളുടെ വിവരങ്ങൾ അവരുടെ പക്കലുണ്ടെന്നാണ് എന്റെ അറിവ്. ലോകാരോഗ്യ സംഘടന ഇതുപോലെ പല പ്രദേശങ്ങളുടെയും വിശദമായ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനങ്ങളിൽ എത്തിച്ചേരുക. കേരളത്തിലെ പൗരൻമാരെക്കുറിച്ചുള്ള ഈ അതിവിപുലമായ വിവരശേഖരണം ഇന്നത്തെ ആപത്ഘട്ടത്തിൽ നമ്മുടെ നാടിന്റെ ഭാവിയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇന്ന് നമ്മൾ സ്പ്രിംഗ്ലർ കമ്പനിക്ക് നൽകുന്ന ഒന്നരലക്ഷം ആളുകളുടെ വിവരങ്ങൾ എങ്ങനെയാണ് ഈ മോഡലിംഗിനെല്ലാം ഉപയോഗപ്പെടുത്തുക തുടങ്ങിയ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല. ഏതായാലും പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ഇവിടെ നിന്നുള്ള വിവരങ്ങൾ അങ്ങോട്ട് കൊടുക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് വിവരങ്ങൾ നമ്മൾ ഡബ്ല്യു.എച്ച്.ഒ.യിൽ നിന്ന് ശേഖരിക്കുകയാണ്. ഇവയെല്ലാം കൂട്ടിച്ചേർത്ത് നമുക്ക് ആവശ്യമായ വിശകലനവും റിപ്പോർട്ടുകളും ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്
നിക്ഷേപം നടത്തുന്നതിന്
4) ടെണ്ടർ ചെയ്താണോ ഈ കമ്പനിയെ തെരഞ്ഞെടുത്തത്?
അല്ല. അതിന്റെ ആവശ്യമില്ല. ശ്യംലാലിന്റെ ലിങ്കിൽ ((https://www.facebook.com/vssyamlal.official/posts/2913676548667729)) പറയുന്നതുപോലെ മലയാളികളായിട്ടുള്ള വിദേശ സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും സേവനം കേരളത്തിന്റെ ഭാവിവികസനത്തിന് ലഭ്യമാക്കാൻ വലിയൊരു പരിശ്രമമാണ് കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ചൈനയുടെ വളർച്ചയിൽ ഇത്തരമൊരു സമീപനം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ, സമ്മേളനങ്ങൾ, സംവാദങ്ങൾ എന്നിവയുടെ തുടർച്ചയായിട്ടാണ് സ്പ്രിംഗ്ലറെ കണ്ടെത്തിയത്. ഹാഷ് ഫ്യൂച്ചർ എന്ന ഐടി മേഖലാ ചർച്ചാ വേദിയിൽ തുടങ്ങി കേരളവുമായി തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരുന്നതും കേരളത്തിൽ നിക്ഷേപം നടത്തുന്നതിനു തയ്യാറെടുത്തു വന്നിരുന്നതുമായ സംരംഭം കൂടിയാണ് സ്പ്രിംഗ്ലർ.
പ്രത്യേകിച്ചൊരു പണവും നൽകുന്നില്ല
അവർക്ക് സർക്കാർ ഇതിനുവേണ്ടി പ്രത്യേകിച്ചൊരു പണവും നൽകുന്നില്ല. അതുകൊണ്ട് ടെണ്ടർ വിളിക്കാത്തതെന്ത് എന്നതുപോലുള്ള ചോദ്യങ്ങളേ ഉദിക്കുന്നില്ല. പിന്നെ പ്രതിപക്ഷനേതാവ് പറയുന്നതുപോലെ സ്പ്രിംഗ്ലർ അമേരിക്കൻ കമ്പനിയല്ല. അമേരിക്കയിൽ ഒരു മലയാളി രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണ്. ഇങ്ങനെയുള്ള പ്രവാസികളുടെ കഴിവ് രാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് തർക്കമില്ലല്ലോ. ഇവരെയൊക്കെ എന്തോ നമ്മളിൽ നിന്നും തട്ടിയെടുക്കാൻ വരുന്ന അമേരിക്കൻ കമ്പനിയെന്നു പറഞ്ഞ് ആക്ഷേപിക്കരുതേ.
അമേരിക്കയിലാണല്ലോ
5) അമേരിക്കയിലാണല്ലോ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് നമ്മൾ നൽകുന്ന വിവരങ്ങൾ (അവ എത്ര ചെറുതാകട്ടെ, വലുതാകട്ടെ) അമേരിക്കയിലേയ്ക്ക് കടത്തുകയല്ലേ?
പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ എഐസിസിയുടേതടക്കം മുഴുവൻ വിവരങ്ങളും അമേരിക്കൻ കമ്പനികളുടെ ക്ലൗഡിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റേതാടക്കം. ഇതാണ് ഇന്നത്തെ ആഗോള വ്യവസ്ഥ. കരണീയമായിട്ടുള്ളത് നമ്മുടെ വിവരങ്ങൾ വാണീജ്യമായ മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കില്ലെന്ന് കർശനമായ പ്രോട്ടോക്കോളോ കരാറുകളോ ഉണ്ടാക്കുക എന്നതാണ്. ആ ജാഗ്രത ഐടി ഡിപ്പാർട്ട്മെന്റ് പാലിച്ചിട്ടുണ്ട്. ഇപ്പോൾ സ്പ്രിംഗ്ലർ അവരുടെ ഇന്ത്യയിലെ സർവ്വറുകളിൽ തന്നെയാണു വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
ഉടമസ്ഥത കേരള സർക്കാരിനായിരിക്കും
ഇക്കാര്യത്തിൽ സ്പ്രിംഗ്ലർ കമ്പനിക്ക് ഐടി വകുപ്പ് നൽകിയിട്ടുള്ള പർച്ചേസ് ഉത്തരവിൽ, കോവിഡ് പ്രതിരോധത്തിനായുള്ള സേവനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും വിവരങ്ങൾ സിഡിറ്റിന്റെ അമസോൺ വെബ് സർവർ അക്കൌണ്ടിലേക്കു മാറ്റാൻ സജ്ജമാകുന്നതു വരെ (അതിനുള്ള സാങ്കേതിക നടപടികൾ നടന്നു വരുന്നു) അവരുടെ ഇന്ത്യക്ക് ഉള്ളിലുള്ള സർവറിൽ സൂക്ഷിക്കണമെന്നും അത്തരം സൂക്ഷിപ്പും സൗജന്യമായിരിക്കുമെന്നതും വിവരങ്ങളുടെ പൂർണ്ണമായ ഉടമസ്ഥത കേരള സർക്കാരിനായിരിക്കും എന്നും വിവരങ്ങൾ വിശകലനം ചെയ്തു ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്നതിനുള്ള ചുമതലയാണ് അവർക്കുണ്ടാകുകയെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുമുണ്ട്.
ഇത്രയും വലിയൊരു ചുമതല
6) ഇങ്ങനെക്കെയാണെങ്കിൽ പിന്നെ എന്തിന് സ്പ്രിംഗ്ലർ ഇത്രയും വലിയൊരു ചുമതല ഏറ്റെടുക്കണം?
ഇത് കമ്പനിയുടെ മുഖ്യഎക്സിക്യുട്ടീവായ രാഗി തോമസിനോട് ചോദിക്കണം. ഈ മാവേലിക്കരക്കാരൻ പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്നും ബിരുദമെടുത്ത്, റ്റാറ്റാ കമ്പനി വഴി അമേരിക്കയിൽ പോയി, സ്വന്തം പരിശ്രമംകൊണ്ട് കസ്റ്റമർ റിലേഷൻസ് സർവ്വീസ് മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഒരു സംരംഭകനാണ്. പ്രതിപക്ഷ നേതാവിന്റെ ഉപദേശകരോടു പറയട്ടെ, തങ്ങളുടെ പ്രായംചെന്ന അച്ഛനും അമ്മയുമൊക്കെ താമസിക്കുന്ന സ്വന്തം നാടിനുവേണ്ടി നിസ്വാർത്ഥയോടെ പ്രവർത്തിക്കുവാൻ ഒട്ടേറെപേർ മുന്നോട്ടു വരുന്നുണ്ട്. അതാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്നു മനസ്സിലാക്കുക.
അതൊന്നും ഒഴിവാക്കാൻ പോകുന്നില്ല
വിശ്വസിക്കാൻ തോന്നുന്നില്ലല്ലേ! അങ്ങനെയും മനുഷ്യൻമാരുണ്ട്. ഇതിൽ നിന്നും കാശുണ്ടാക്കലല്ല ലക്ഷ്യമിടുന്നത്. മറിച്ച്, ഇന്ന് ലോകം മുഴുവൻ അഭിനന്ദിക്കുന്ന കേരളത്തിന്റെ ഈ വലിയ യുദ്ധത്തിൽ പങ്കാളിയാകുന്നതിലുള്ള അഭിമാനവും അംഗീകാരവും മതി അവർക്ക്. അതുകൊണ്ടാണ് അവരുടെ സൈറ്റിൽ കേരളത്തിനുവേണ്ടി ചെയ്യുന്ന ഈ സേവനത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്. അതുകൊണ്ടാണ് ഐടി സെക്രട്ടറി തന്നെ അവരെ അഭിനന്ദിച്ചിട്ടുള്ളത്. ഇങ്ങനെ നല്ല സേവനം ചെയ്യുന്ന പ്രവാസി സംരംഭകരെ കേരള സർക്കാർ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ വിമർശനം പേടിച്ച് അതൊന്നും ഒഴിവാക്കാൻ പോകുന്നില്ല.
യുവ എംഎൽഎ
7) യുഎസ് കമ്പനിക്ക് ട്രംപിന്റെ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് യുവ എംഎൽഎ ആരോപിച്ചിട്ടുണ്ടല്ലോ. ഇത്തരമൊരു കമ്പനിയുമായി എങ്ങനെയാണ് കേരളം സഹകരിക്കുന്നത്?
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എന്തൊക്കെ സേവനങ്ങൾ ഇവർ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. സന്നദ്ധസേവനത്തിന് ഉണ്ടാക്കിയിരിക്കുന്നതല്ലല്ലോ ഈ കമ്പനി. കാശ് കൊടുത്താൻ ആർക്കും ഇവരുടെ സേവനം വാങ്ങാം. അതിൽ എന്താ തെറ്റ്? അത് അവരുടെ വെബ്സൈറ്റിൽ കൊടുത്തിട്ടില്ലെങ്കിൽ അക്കാര്യത്തിൽ അത്രമാത്രം പ്രാധാന്യമേ അവർ നൽകിയിട്ടുള്ളൂ എന്നതായിരിക്കാം കാരണം. കേരളത്തിനു വേണ്ടിയുള്ള ഈ സന്നദ്ധപ്രവർത്തനം പിറന്ന നാടിനുവേണ്ടിയുള്ള ഒരു സംഭാവനയായി കണക്കാക്കിയാൽ മതി.
പ്രതിപക്ഷ നേതാവിനോടൊപ്പം
എനിക്ക് ഓർമ്മവരുന്നത് 20 വർഷം മുമ്പ് എനിക്കുണ്ടായ അനുഭവങ്ങളാണ്. അന്ന് പഞ്ചായത്തുകളുടെ വിഭവഭൂപടം ഡച്ചുകാർക്ക് വിറ്റൂവെന്നു പറഞ്ഞ് എന്തായിരുന്നു പുകില്? ഇന്ന് ഗൂഗിൾ മാപ്പുകൾ സാർവ്വത്രികമായ ഈ കാലത്ത് അന്ന് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആ വിവാദത്തെക്കുറിച്ച് ഓർക്കുമ്പോൾ ചിരിക്കാതിരിക്കാൻ ആർക്കാണ് കഴിയുക.
അന്ന് ഇതിൽ ആർമാദിച്ചുകഴിഞ്ഞ ചിലരെങ്കിലും പ്രതിപക്ഷ നേതാവിനോടൊപ്പം ഇന്ന് ഉണ്ട്. അദ്ദേഹത്തിന്റെ പ്രസ്തവനയുടെ പല പ്രയോഗങ്ങളും അക്കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വെറുതേ വിഡ്ഡിവേഷം കെട്ടരുത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിശകലനത്തിന്റെ വിവരം മറച്ചുവച്ചൂവെന്ന് ആരോപിക്കുന്ന യുവ എംഎൽഎയോട് പറയാനുള്ളത് നിങ്ങളൊക്കെ വേറൊരു തലമുറയിൽപ്പെട്ടവരാണെന്നാണല്ലോ സ്വയം പ്രചരിപ്പിച്ചിരുന്നത്. നിങ്ങൾ വെബ്സൈറ്റിന്റെ ലിങ്കിന്റെ അടിസ്ഥാനത്തിൽ സിഎഎ ബന്ധത്തിന്റെ തെളിവു കണ്ടെത്തിയ ചിലരുടെ മാതൃക പിന്തുടരരുത്.
ചിരിക്കണോ കരയണോ
ഇന്നും ഓർക്കുമ്പോൾ ചിരിക്കണോ കരയണോയെന്ന് അറിയില്ല. എന്നോടൊപ്പം രണ്ട് പുസ്തകങ്ങൾ എഴുതിയ ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞന്റെ വെബ്സൈറ്റിൽ യുഎസ്എയ്ഡിന്റെ (USAID) ലിങ്ക് കണ്ടുപിടിച്ചതാണ് കോലാഹലങ്ങൾക്ക് തിരികൊളുത്തിയത്. ആ പ്രൊഫസർ വിദേശസഹായത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുള്ള ഒരു കോഴ്സ് പഠിപ്പിച്ചിരുന്നു. കുട്ടികൾക്ക് ടേം പേപ്പർ എഴുതുന്നത് എളുപ്പമാക്കാൻവേണ്ടി ആവശ്യം വേണ്ട സൈറ്റുകളുടെ ലിങ്കുകളും അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ കൊടുത്തിരുന്നു. അങ്ങനെ യുഎസ്എയ്ഡിന്റെ ലിങ്കും അക്കൂട്ടത്തിൽ വന്നു. കേരളത്തിലെ ഏറ്റവും പ്രമുഖപത്രം ഒന്നാംപേജിൽ എഴുതി, യുഎസ്എയ്ഡിലേയ്ക്കുള്ള ലിങ്ക് ഉണ്ട്. എന്നിട്ട് ലിങ്കിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലോ എന്നുകരുതി ബ്രാക്കറ്റിൽ "ബന്ധം" എന്നുകൂടി എഴുതിച്ചേർത്തു.
നിങ്ങളുടെ പാർട്ടിയിൽ നടന്നതല്ലേ
ഇതൊക്കെ നിങ്ങളുടെ പാർട്ടിയിൽ നടന്നതല്ലേ എന്നായിരിക്കും കോൺഗ്രസുകാർ ചോദിക്കുക. അതെ. ഞങ്ങളുടെ പാർട്ടി ഇതെല്ലാം വിശദമായി പരിശോധിച്ച് ശരിയായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഞങ്ങളുടെ പാർട്ടിയുടെ മുഖമുദ്രകളിലൊന്ന് സാമ്രാജ്യ വിരോധമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളുമെല്ലാം ഗൗരമായിട്ടെടുക്കും. നിങ്ങളുടെ നില അതല്ലല്ലോ. ഇന്ത്യയിൽ നവലിബറൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയും രാജ്യത്തെ വിദേശമൂലധന ശക്തികൾക്ക് നിർബാധം തുറന്നുകൊടുക്കുകയും ചെയ്ത ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളുടെ ഈ സാമാജ്യവിരുദ്ധ കോപ്രായങ്ങൾ കാണുമ്പോൾ ഓക്കാനം വരുന്നു.
താൽപ്പര്യമുള്ളവർക്ക് ദീപക് നാരായണന്റെ പോസ്റ്റ് (https://www.facebook.com/dsankaranarayanan/posts/10222040098772619)). കൂടി വായിക്കാവുന്നതാണ്.