കേരളത്തിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന്, സെൻകുമാറിനെ പൊളിച്ചടുക്കി തോമസ് ഐസക്!
കോഴിക്കോട്: കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നു എന്നതാണ് മുന്‍ ഡിജിപിയായ ടിപി സെന്‍കുമാര്‍ അടുത്തിടെ നടത്തിയ കണ്ടെത്തല്‍. തൃശൂരില്‍ ബാലഗോകുലം പരിപാടിയിലാണ് സെന്‍കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. മുസ്ലീം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് എന്നും സെന്‍ കുമാര്‍ പറയുകയുണ്ടായി.
ഇങ്ങനെ പോയാല്‍ ഉത്തര്‍ പ്രദേശില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ കുട്ടികളെ കൊണ്ട് വരേണ്ടി വരുമെന്നും സെന്‍കുമാര്‍ പ്രസംഗിച്ചു. 2011ലെ സെന്‍സസ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ കണ്ടെത്തലുകള്‍. പ്രസംഗം വിവാദമായതോടെ സെന്‍കുമാര്‍ ഫേസ്ബുക്കില്‍ ന്യായീകരിച്ച് പോസ്റ്റുമിട്ടു. സെന്‍കുമാറിനെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.
ഈ സത്യം പറഞ്ഞാലെങ്ങാനെ വർഗീയമാകും?
സെൻകുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ്: '' സത്യം ആരും അറിയരുത്. അറിയിക്കുന്നവൻ വർഗീയൻ..! സർക്കാരിന്റെ വിറ്റാൾ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ചു ഓരോ വർഷവും ഹിന്ദുകളുടെ ജനനനിരക്കു കുറഞ്ഞു വരുന്നു. 54 %ഉള്ള ഹിന്ദു (2011സെൻസിസ്)ജനന നിരക്ക് 41%അണിപ്പോൾ. ജനസംഖ്യ കുറയാതിരിക്കാൻ വേണ്ടത് 54%.ഇതു മറ്റു ചില സമൂഹങ്ങളിലും സംഭവിക്കുന്നു. ഈ രീതിയിൽ കുറയുമ്പോൾ കുട്ടികൾ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങാനെ വർഗീയമാകും? തങ്ങൾക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്. ഇതിൽ വർഗീയത കണ്ട മാധ്യമത്തിന്റെ മനസ്സിൽ നിറഞ്ഞ വർഗീയത മാത്രം''.
കണക്ക് നിരത്തി ഐസക്
സെൻകുമാറിന്റെ വാദങ്ങളെ പൊളിച്ച് കൊണ്ടാണ് ധനമന്ത്രി തോമസ് ഐസകിന്റെ മറുപടി പോസ്റ്റ്. വായിക്കാം: ''ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് ടി.പി. സെൻകുമാർ നടത്തുന്ന വർഗീയവിദ്വേഷ പ്രചരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് നെബൂ ജോൺ എബ്രഹാം (Nebu John Abraham) സമർത്ഥിച്ചിരുന്നു. അതിനോട് സെൻകുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല. സെൻകുമാറിന്റെ മറുപടിക്കായി കൌതുകപൂർവം കാത്തിരിക്കുകയായിരുന്നു ഞാൻ.
ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണ
കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവർ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണയാണ്. ‘ഇങ്ങനെ പോയാൽ ബാലഗോകുലത്തിനൊക്കെ യു.പി.യിൽ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരും’ എന്നാണ് സെൻകുമാർ രോഷം കൊണ്ടത്. ഇത് വർഗീയത പുലമ്പലാണ് എന്ന വിമർശനം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. ‘സത്യം ആരും അറിയരുത്. അറിയിക്കുന്നവൻ വർഗീയൻ’ എന്നൊക്കെ ആക്രോശിക്കുന്നു. എന്നിട്ട് കേരള സർക്കാരിന്റെ ‘വിറ്റാൾ സ്റ്റാറ്റസ്റ്റിക്സ്’ (അക്ഷരത്തെറ്റായിരിക്കും – വൈറ്റൽ സ്റ്റാറ്റസ്റ്റിക്സ് ആണ്) പ്രസിദ്ധീകരണത്തിൽ നിന്ന് ജനനനിരക്ക് തെളിവായി വിവരിക്കുകയാണ്.
സെൻകുമാർ പറയുന്ന കണക്ക് തെറ്റ്
സെൻകുമാർ പറയുന്ന കണക്ക് തെറ്റാണ്. 2011-ലെ സെൻസെസ് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തിലെ ജനസംഖ്യയുടെ 54% ആണെന്നത് ശരി. പക്ഷേ അവരുടെ ജനന നിരക്ക് സെൻകുമാർ പറയുന്നതുപോലെ 41% അല്ല. ഒരുപക്ഷേ, ജനിക്കുന്ന കുട്ടികളിൽ ഹിന്ദുക്കളുടെ വിഹിതമായിരിക്കാം ഉദ്ദേശിക്കുന്നത്. പക്ഷേ അത് 41 ശതമാനം അല്ല 42.87 ശതമാനമാണ്. മുസ്ലീങ്ങളുടേയും 41.45 ശതമാനവും ക്രിസ്ത്യാനികളുടേത് 15.42 ശതമാനവും മറ്റുള്ളവരുടേത് 0.18 ശതമാനവുമാണ്.
നാളെ ജനനനിരക്ക് കുറയാമല്ലോ
‘ഈ രീതിയിൽ കുറയുമ്പോൾ കുട്ടികൾ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങനെ വർഗീയമാകും? തങ്ങൾക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്’.. എന്നൊക്കെയാണ് അദ്ദേഹം പുലമ്പുന്നത്. ഈ മേൽപ്പറഞ്ഞ വർഗീയവാദത്തിന് നെബു നൽകിയ മറുപടി പരിപൂർണമായി ശരിയാണ്. ജനനനിരക്ക് (birth rate) എന്ന് പറഞ്ഞാൽ 1000 പേർക്ക് എത്ര കുട്ടികൾ ഇന്ന് ജനിക്കുന്നു എന്നുള്ളതാണ്. ഇതുവെച്ച് മാത്രം നാളത്തെ ജനസംഖ്യ എത്രയായിരിക്കും എന്ന് ഗണിക്കാൻ പാടില്ല. കാരണം നാളെ ജനനനിരക്ക് കുറയാമല്ലോ.
സർവ്വേ ഫലങ്ങൾ
അതുകൊണ്ട് പ്രജനന നിരക്കാണ് (fertility rate) ഭാവിജനസംഖ്യാ മാറ്റത്തെ കണക്കാക്കാൻ ഉപയോഗിക്കുന്നത്. പ്രജനന നിരക്ക് എന്നാൽ പ്രത്യുല്പാദന പ്രായത്തിലുള്ള അതായത് 14-49 വയസ്സുള്ള സ്ത്രീകൾക്ക് എത്ര കുഞ്ഞുങ്ങൾ ജനിക്കാം എന്നുള്ളതാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ ഫലങ്ങളിൽ ഇതു സംബന്ധിച്ച കണക്കുകൾ ലഭ്യമാണ്. 1992-93 കാലത്തായിരുന്നു ആദ്യസർവേ. തുടർന്ന് 1998-99-ലും 2005-06-ലും 2015-16-ലും മൂന്ന് സർവേകളുടെ ഫലം കൂടി ലഭ്യമാണ്.
ഏറ്റവും വേഗതയിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു
അതുപ്രകാരം ഹിന്ദുക്കളുടെ പ്രജനന നിരക്ക് 1992-93-ലും 2015-16-നുമിടയ്ക്ക് 1.66-ൽ നിന്ന് 1.42 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേതാവട്ടെ 1.78-ൽ നിന്ന് 1.51 ആയി കുറഞ്ഞു. മുസ്ലീങ്ങളുടേത് 2.97-ൽ നിന്ന് 1.86 ആയി കുറഞ്ഞു. മുസ്ലീം സ്ത്രീകളുടെ പ്രജനന നിരക്കായിരുന്നു ഏറ്റവും ഉയർന്നത്. എന്നാൽ അതിന്ന് ഏറ്റവും വേഗതയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തിന്റേയും പ്രജനന നിരക്ക് ഇന്ന് replacement level ആയ 2.0ന് മുകളിലല്ല. ഇതാണ് യാഥാർഥ്യം. എന്താണ് ജനന നിരക്കിനേയും പ്രജനന നിരക്കിനേയും നിർണയിക്കുന്നത്? പല ഘടകങ്ങളുണ്ടാകാം.
സ്ത്രീകളുടെ സാക്ഷരത
ഇന്ത്യയിലെ വിവിധ ജില്ലകളിലെ ജനനനിരക്കിലെ അന്തരം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തപ്പോൾ കണ്ടത് സ്ത്രീകളുടെ സാക്ഷരതയാണ് ഏറ്റവും പ്രധാന ഘടകം എന്നതാണ്. ഇന്ത്യ മൊത്തത്തിൽ എടുത്താൽ മതം ഒരു പ്രധാനപ്പെട്ട ഘടകമേയല്ല. 40 വർഷം മുമ്പ് എംഫില്ലിന് പഠിച്ചിരുന്നപ്പോൾ ഇതു സംബന്ധിച്ച പ്രപന്ധം ഞങ്ങളുടെ നിർബന്ധിത വായനാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എന്ന് ഓർക്കുന്നു. എന്നു മാത്രമല്ല കേരളത്തിൽ ഏറ്റവും താഴ്ന്ന ജനന/പ്രജനന നിരക്ക് ക്രിസ്ത്യാനികൾക്ക് പ്രാമുഖ്യം ഉള്ള കോട്ടയം ജില്ല ആയിരുന്നു.
വർഗീയത പുലമ്പൽ
ജനസംഖ്യാവളർച്ചയുടെ കാനേഷുമാരി കണക്കെടുത്താൽ 1971-നും 2011-നും ഇടയിൽ ഏറ്റവും വേഗതയിൽ ജനസംഖ്യ വളർച്ചയിൽ കുറവുണ്ടായത് കൃസ്ത്യൻ സമൂഹത്തിലാണ്. കൃത്രിമ ജനനനിയന്ത്രണ മാർഗങ്ങളോടുള്ള ക്രിസ്ത്യൻ സഭയുടെ എതിർപ്പ് വളരെ പ്രസിദ്ധമാണല്ലോ. പക്ഷേ ഇതൊന്നും ജനസംഖ്യാപരിണാമത്തെ ബാധിച്ചിട്ടില്ല. ഇതൊക്കെയാണ് ശാസ്ത്രം. സെൻകുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വർഗീയത പുലമ്പൽ മാത്രമാണ്'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
സെൻകുമാറിന്റെ വാദങ്ങളെ ഖണ്ഡിച്ച് മന്ത്രി ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്