സിപിഐ വേദിയിൽ തോമസ് ഐസക്കിന്റെ ' ഒളിയമ്പ്'; ചരിത്രം വായിച്ചു പഠിക്കണമെന്ന് കാനം, മറുപടി പിണറായിക്ക്?
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിലായിരുന്നുവിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ വിമർശനം ഉണ്ടായിരുന്നത്. സമീപനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ വന്നിരുന്നത്.
ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നായിരുന്നു സിപിഐയുടെ മുഖപത്രമായ ജനയുഘത്തിന്റെ എഡിറ്റോറിയത്തിൽ വന്നത്. എന്നാൽ ഇതിന് സിപിഐയുടെ വേദിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മന്ത്രി തോമസ് ഐസക്ക്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതു പൈതൃകം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതു പൈതൃകമാണ് ഭൂപരിഷ്ക്കരണ നിയമമെന്ന് മന്ത്രി തോമസ് ഐസക്ക് പറയുകയായിരുന്നു. വിമോചന സമരം കാരണമാണ് പൂർണ തോതിൽ അത് നടപ്പിലാകാതെ വന്നത്. ഞാനിപ്പോ ആര്, എപ്പോൾ, എങ്ങിനെ തുടങ്ങിയ മറ്റ് വിവാദങ്ങൾക്കില്ലെന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞത്. തൃശൂരി സിപിഐ സംഘടിപ്പിച്ച ഭൂപരിഷ്ക്കരണ നിയമ സെമിനാറിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.
അർഹരായവർക്ക് ഉചിത സ്ഥാനം
ഭൂപിഷ്കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലത്. ചരിത്രത്തിൽ അർഹരായവർക്ക് ഉചിതമായ സ്ഥാനം നൽകണമെന്ന് വേദിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഭൂപരിഷ്ക്കരണ നിയമം ഇന്നത്തെ നിലയിൽ കൊണ്ടു വന്നത് അച്യുത മേനോനാണ്. ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകി. ഇത് പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല. ഇതെല്ലാം കേരളത്തിൽ എല്ലാവർക്കും അറിയാം.
ചരിത്രം വായിച്ചു പഠിക്കണം
ചരിത്രം പലതരത്തിൽ പഠിക്കാം, വായിച്ചു പഠിക്കുന്നതാണ് നല്ലതെന്നും കാനം വ്യക്തമാക്കുകയായിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അച്യുതമേനോന്റെ പേര് ഒഴിവാക്കിയതിന് എതിരെ സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി, ചിലരെ ഒഴിവാക്കിയത് മനപ്പൂർവ്വമാണെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായായിരുന്നു കാനത്തിന്റെ പ്രസ്താവന.
ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നു
പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള്ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോദി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐ മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.